കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ അവസാനദിനമായ ഇന്നലെ മൂന്നു വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. ഒന്നാമത്തെ വേദി തന്നെയായിരിന്നു പ്രധാന ആകര്‍ഷണം. മറ്റു വേദികളില്‍ പാശ്ചാത്യ സംഗീതവും ശാസ്ത്രീയ സംഗീതവും മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെ വേദിയില്‍ ഉച്ചക്ക് ശേഷം നടന്ന ഒപ്പനമത്സരം കാണികളാല്‍ സമ്പന്നമായിരുന്നു. പതിനേഴോളം ടീമുകളാണ് ഒപ്പന മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്ത ടീമുകളെല്ലാം തന്നെ നല്ല തയ്യാറെടുപ്പുകളോടെയാണ് വേദിയില്‍ എത്തിയത്.
മറ്റു ദിവസങ്ങളില്‍ നിന്നു വിഭിന്നമായി ഇന്നലെ കൃത്യസമയത്തു തന്നെയാണ് ഒപ്പന ആരംഭിച്ചത്. മത്സരിച്ച ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഒരുപടി മുന്നില്‍നിന്ന എറണാകുളം സെന്റ് തെരേസാസ് കോളേജിലെ മൊഞ്ചത്തിമാര് ഒന്നാമത്തെത്തി. ഒട്ടും മികവു കുറയാതെ ഒപ്പന അവതരിപ്പിച്ച മാറമ്പള്ളി എംഇഎസ് കോളേജിലെയും ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളേജിലെയും പെണ്‍കുട്ടികള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കോട്ടയം ബിസിഎം വനിതാകോളേജിനാണ് മൂന്നാം സ്ഥാനം. ചാഞ്ഞും ചരിഞ്ഞും കൈകൊട്ടിപ്പാടിയും പുതുമാരികളെ നാട്ടാരെ കാണിക്കാന്‍ കൂട്ടുകാരികള്‍ എത്തിയപ്പോള്‍ സ്വതവേ ശുഷ്കമായിരുന്ന സദസില്‍ കാണികള്‍ കൂടാന്‍ തുടങ്ങി.
തൃക്കല്യാണക്കഥകള് മെയിലാഞ്ചിക്കൈത്താളത്തിനൊപ്പിച്ച് പാടി ഇളക്കിമറിച്ച് സുന്ദരിമാര്‍ കൊച്ചിയുടെ മഴനനച്ച വൈകുന്നേരത്തിന് മൊഞ്ച് കൂട്ടി. സുന്ദരികള്‍ക്കു മാത്രമല്ല, സുന്ദരന്മാര്ക്കും ഒപ്പനത്തട്ടില് അവസരം കിട്ടി. വട്ടപ്പാട്ടുമായി വേദിയിലെത്തിയത് തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളേജിലെ മൊഞ്ചന്മാര്. പ്രോത്സാഹനവുമായി കാണികളും കൂടെ കൂടി. മട്ടാഞ്ചേരിയിലെയും വൈപ്പിനിലെയും ഒപ്പനപ്രേമികള് കുടുംബസഹിതം സദസിലെത്തിയിരുന്നു. മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു. അവധി ദിനമായ ഇന്നലെ നടന്ന മത്സരങ്ങളില്‍ വളരെ അധികം മത്സരാര്‍ത്ഥികളാണ് മാറ്റുരക്കാനെത്തിയത്. പരീക്ഷകഴിയുന്ന ദിവസം കണക്കുകൂട്ടി പലരും എത്തിയപോലെയാണ് അനുഭവപ്പെട്ടത്. ഒപ്പനക്കുശേഷം പ്രാധാന വേദിയായ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച് സമ്മാനദാനം നടന്നു. സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരെയും പ്രതീക്ഷിച്ചെങ്കിലും പ്രൊഫ. എം.കെ.സാനുവും ഡിസിപി ആര്.നിശാന്തിനി ഐപിഎസും മാത്രമാണ് എത്തിയത്. വളരെ നിറം മങ്ങിയ മത്സരം കൊടിയിറങ്ങിയപ്പോള്‍ വെറും ഗ്രേസ് മാര്‍ക്കിനു മാത്രമായിട്ടുള്ള പ്രഹസനം മാത്രമായിരുന്നോ എന്ന ചോദ്യം മാത്രമാണ് ബാക്കിയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: