മുണ്ടക്കയം: തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രംഗത്തു വരാതെയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചു രഹസ്യാന്വേഷണ സ്കാഡ് നല്കിയവിവരങ്ങള്അനുസരിച്ചു മേല്കമ്മറ്റികള് നടപടിക്കായി വിവരങ്ങള്‍ ആരാഞ്ഞതാണ് ചിലരില്‍ ഭീതിക്കിടയാക്കിയിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും മനസ്സിലാവാത്തരീതിയിലായിരുന്നു കെപിസിസി നേതൃത്വം രഹസ്യ വിഭാഗത്തെ ചുമതലപെടുത്തിയിരുന്നത്.പല മണ്ഡലങ്ങളിലും ഉത്തരവാദിത്വപെട്ട നേതാക്കള്‍ വിവിധ കാരണങ്ങളുടെ പേരില്‍ പ്രചരണത്തില്‍നിന്നു വിട്ടുനിന്നിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരുനേതാവിനെ കഴിഞ്ഞ ദിവസം പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ മുണ്ടക്കയം മേഖലയില്‍ തന്നെ പത്തിലധികം പേര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണറിയുന്നത്. ഇതിലേറെയും ഐ വിഭാഗവുമായി ബന്ധപെട്ടവരാണന്നറിയുന്നു. യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം നിരവധിപേര്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍നിന്നു വിട്ടുനിന്നിരുന്നു. ഐ വിഭാഗത്തിന്റെ യോഗം കാഞ്ഞിരപ്പളളി ടിബിയില്‍ കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് വിളിച്ചു ചേര്‍ത്തു തെരഞ്ഞെടുപ്പില്‍ സജീവമാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവരുടെ പങ്കാളിത്തം ലഭിച്ചിരുന്നില്ലെന്നു നേതാക്കള്‍ പറയുന്നു.എന്നാല്‍ ഔദ്യോഗിക വിഭാഗം തങ്ങളെ അടുപ്പിക്കാതിരുന്നതാണ് പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അവര്‍ നല്കുന്ന വിശദീകരണം. ഔദ്യോഗിക വിഭാഗം ആന്റോയെ തങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ലന്നും ഇവര്‍ കുറ്റപെടുത്തുന്നു.അടുത്തയിടെ നേതൃത്വ നിരയിലേക്കു ഉയര്‍ന്നുവന്ന ഒരു നേതാവിനെതിരെയും നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്. മുണ്ടക്കയത്തു നടന്ന നിയോജക മണ്ഡലം സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ കൂവാന്‍ ആളെ കൂട്ടിയതായും എന്നാല്‍ വിവരം നേതാക്കള്‍ മുന്‍കൂട്ടി അറിഞ്ഞതിനാല്‍ യോഗം അലങ്കോലപെടുത്താന്‍ കഴിയാതാവുകയും ചെയ്തിരുന്ന മുന്‍ ജനപ്രതിനിധികൂടിയായ നേതാവിനെതിരെ കെപിസിസിക്കു പരാതി നല്‍കിയതായാണറിയുന്നത്.
പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ക്കു കെപിസിസി ചുമതലനല്‍കിയ എഐസിസി അംഗവും മുന്‍ എംപിയുമായ ജോര്‍ജ് ജെ. മാത്യു തെരഞ്ഞെടുപ്പില്‍ സജീവമായപ്പോള്‍ അംഗീകരിക്കാനാവാതെ മാറിനിന്ന നേതാക്കളെകുറിച്ചും കെപിസിസി രഹസ്യാന്വഷണ സ്ക്വാഡ് വിവിരങ്ങള്‍ കൈമാറിയിട്ടുണ്ട്. ദീര്‍ഘകാലം ഒപ്പം നിന്ന ജോര്‍ജ് ജെ.മാത്യു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു മുതല്‍ രാഷ്ട്രീയത്തില്‍നിന്നു വിട്ടു നിന്നിരുന്നു. ഇതോടെ പുതിയ നേതാക്കള്‍ മേഖലയില്‍ സജീവമായെങ്കിലും ജോര്‍ജ്ജ് മാത്യവിന്റെ രണ്ടാം വരവ് ഇവര്‍ക്കു തലവേദനയായിരിക്കുകയാണ്. ഇതാണ് ഇവര്‍ അദ്ദേഹം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിട്ടു നിന്നത്. എന്നാല്‍ ഈ ക്യാമ്പില്‍നിന്നു ചില നേതാക്കള്‍ ജോര്‍ജ് ജെ. മാത്യുവിനെ രഹസ്യമായി കാണുന്നതായും സംസാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: