ന്യൂദല്‍ഹി : ഐപിഎല്‍ ഒത്തുകളി/വാതുവെയ്പ്പ് കേസ് അന്വേഷിക്കുന്നതിനായി ബിസിസിഐ നിര്‍ദ്ദേശിച്ച മൂന്നംഗ സമിതിയെ സുപ്രീംകോടതി തള്ളി.
ബിസിസിഐ നിര്‍ദ്ദേശത്തിനെതിരേ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രവി ശാസ്ത്രി, കൊല്‍ക്കത്ത ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസ് ജെ. എന്‍. പട്ടേല്‍, മുന്‍ സിബിഐ ഡയറക്ടര്‍ ആര്. കെ. രാഘവന് എന്നിവരടങ്ങുന്നതാണ് 2013 ഐപിഎല്‍ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി ബിസിസിഐ നിര്‍ദ്ദേശിച്ച മൂന്നംഗ വിദഗ്ധ സമിതി.
ഐപിഎല്‍ വാതുവെയ്പ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍ഷനിലുള്ള ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് ഉള്‍പ്പെടെ 13 പേരെ പ്രതിചേര്‍ത്തിരുന്നു. നിഷ്പക്ഷ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിര്‍ദ്ദേശിക്കാന്‍ സുപ്രീംകോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന അടിയന്തിരയോഗമാണ് സമിതിയെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബിസിസിഐ കമ്മിറ്റിയില്‍ പേര് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം അന്നു തന്നെ നിലനിന്നിരുന്നതാണ്. ബിസിസിഐയുടെ കീഴില്‍ കമന്റേറ്ററായിരുന്ന രവി ശാസ്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനത്തിനു കാരണം. അതേസമയം ഇത് സംബന്ധിച്ച് തുടരന്വേഷണം നടത്താന്‍ ജസ്റ്റീസ് മുദ്ഗലിന്റെ സഹായം സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. ഇത് അഗീകരിച്ച ജസ്റ്റീസ് മുദ്ഗല്‍ അന്വേഷണ രീതിയുടെ വിശദാംശങ്ങള്‍ ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്, ധോനി എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: