കോട്ടയം: കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തിരുവഞ്ചൂര്‍ പൂവത്തുംമൂട് പുത്തന്‍പുരയ്ക്കല്‍ സിബി മാത്യു (തിരുവഞ്ചൂര്‍ സിബി-38) ആണ് ഇന്നലെ ഷാഡോ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി വി. അജിത്ത്, വെസ്റ്റ് സിഐ സക്കറിയ മാത്യു, എസ്ഐ ടി.ആര്. ജിജു എന്നിവരുടെ നേതൃത്വത്തില്‍ 270 ഗ്രാം കഞ്ചാവുമായി കുടമാളൂര്‍ ഭാഗത്തുനിന്നും ഇന്നലെ വൈകിട്ട് സിബിയെ പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കുടമാളൂര്‍ കള്ളുഷാപ്പ്, ജംഗ്ഷന്, പുളിംചുവട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഷാഡോ പൊലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സിബി കുടുങ്ങിയത്.
ഏതാനും ദിവസങ്ങളായി സിബി മാത്യൂസിനെ പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മൊത്തവിതരണക്കാരില്‍ നിന്ന് കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. എട്ടുവര്‍ഷമായി ഗാന്ധിനഗര്‍, കോട്ടയം ടൗണ്‍, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ തട്ടുകട കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് നല്കിയിരുന്നതും ഇയാളായിരുന്നു. രാത്രി പത്തുമണിക്കുശേഷം ഇയാള്‍ തട്ടുകടകളിലെത്തി ആവശ്യക്കാരെ വരുത്തി വില്‍പ്പന നടത്തുകയാണ് പതിവ്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അടിപിടിക്കേസും നിലവിലുണ്ട്. ആദ്യമായാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. അന്വേഷണസംഘത്തില്‍ അഡീഷണല്‍ എസ്ഐ ഹരിദാസന് നായര്‍, ഷാഡോ പോലീസുകാരായ എഎസ്ഐ ഡി.സി. വര്‍ഗ്ഗീസ്, ഐ. സജികുമാര്‍, പി.എന്‍. മനോജ് എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പാമ്പാടിയില്‍ നിന്നും 1.5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിലായിരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്കാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി കമ്പം ഉത്തമപുരം തേവര്തെരുവില് പിച്ചമണി(43) കൂട്ടാളി മുട്ടമ്പലം കഞ്ഞിക്കുഴി തൈപ്പറമ്പില്‍ ടി. തോമസ് (ജോസഫ്-48) എന്നിവര്‍ പിടിയിലായി. പിച്ചമണിയുടെ കാലില്‍ പൊതിഞ്ഞ നിലയിലാണ് പ്ലാസ്റ്റിക്കില്‍ നിറച്ച കഞ്ചാവ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: