കോണ്‍ഗ്രസിന് വോട്ട് പിടിക്കാന്‍ ഇപ്പോള്‍ സോണിയയും മക്കളും മാത്രമേ ഉള്ളൂ എന്ന മട്ടിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒരു കാലത്ത് സീറ്റ്മോഹികളുടെ തിരക്കുകാരണം പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ന്നിരുന്ന കോണ്‍ഗ്രസ് ആസ്ഥാനം ഇന്ന് പ്രേതബാധ കൂടിയ വീട് കണക്കേ ശൂന്യമാണ്. ഇങ്ങോട്ട് വിളിച്ച് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞാലും ഭയന്നോടുകയാണ് നേതാക്കള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുമെന്ന് പേടിച്ച് സോണിയയുടെ അടുക്കളപ്പുറത്ത് തെരുവ്നായ്ക്കള്‍ പോലും ഇപ്പോള്‍ ചെല്ലാന്‍ അറയ്ക്കുമത്രെ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാല്‍ മാനംകെടാന്‍ ഇതിനപ്പുറം ഒന്നും വേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വരെ ചിന്ത. പളനിയപ്പന്‍ ചിദംബരമടക്കം ഒരു ഡസന്‍ കേന്ദ്രമന്ത്രിമാരാണ് തോല്‍വി ഭയന്ന് ഇക്കുറി മാളത്തിലൊളിച്ചത്.
ഭരണം പൂത്തുലഞ്ഞകാലത്ത് തിമര്‍ത്താടിയ മനീഷ് തിവാരിയും പി. സി. ചാക്കോയുമൊക്കെ കാലം കഴിഞ്ഞമട്ടില്‍ ഒളിവിലാണ്. വാ പോയ കോടാലികണക്കെ ദിഗ്വിജയ് സിംഗ് മാത്രമാണ് ഇപ്പോള്‍ അരങ്ങില്‍. അതാണെങ്കില്‍ നാക്കെടുത്ത് വളച്ചാല്‍ എതിരാളികള്ക്കേ ഗുണം ചെയ്യൂ. രാജ്യം മുഴുവന്‍ തോറ്റാലും റായ്ബറേലിയും അമേഠിയുമെങ്കിലും ജയിക്കണം എന്നൊരു മോഹമുണ്ട് കോണ്‍ഗ്രസിന്റെ പരമോന്നതാധ്യക്ഷയ്ക്ക്. ഹൈക്കമാന്‍ഡിന്റെ ചൊല്ലുവിളികള് പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ പുസ്തകങ്ങളിലൂടെ ഒന്നൊഴിയാതെ പുറത്തുവരുമ്പോള്‍ അതിനും പ്രയാസമാണ്. സഞ്ജയ്ബാരുവും പി.സി. പരേഖും ഇപ്പോള്‍ പുസ്തകം എഴുതിയെന്നേ ഉള്ളൂ. എഴുതിയതൊന്നും പുതിയ കാര്യങ്ങളല്ല. രാജ്യത്തെ ജനങ്ങള്‍ മന്ദബുദ്ധികളല്ലല്ലോ ഇതൊക്കെക്കേട്ട് ഞെട്ടാന്‍. മന്‍മോഹന്‍സിംഗ് എന്ന ആഗോള സാമ്പത്തിക വിദഗ്ധന്‍ സോണിയയുടെ അടുക്കളക്കാരുടെ വരെ ആജ്ഞ അനുസരിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവത്താനായിരുന്നുവെന്ന് ആരാണ് ഇനി അറിയാനുള്ളത്. രാജ്യംകണ്ട എറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്മോഹന് എന്ന് നാല് കൊല്ലം മുമ്പേ എല്‍.കെ. അദ്വാനി വിളിച്ചുപറഞ്ഞതാണ്. ഇപ്പോള്‍ കൂടെ നടന്നവര്‍ തന്നെ പറയുന്നു എന്നൊരു വ്യത്യാസമേ ഉള്ളൂ.
ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച് മുടിച്ച കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നെഹ്റുകുടുബത്തിലെ ഇളമുറത്തമ്പുരാട്ടി ഇറങ്ങിയതാണ് പോയ ആഴ്ചത്തെ വര്‍ത്തമാനം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ എന്ന പദപ്രയോഗം അര്‍ത്ഥവ്യത്യാസം വരുത്താതെ ഒന്നു മാറ്റിയാല്‍ അമ്മയെയും ആങ്ങളയെയും രക്ഷിക്കാനാണ് അവരുടെ വരവെന്ന് തെളിഞ്ഞുകിട്ടും. അമ്മയും ആങ്ങളയും കുഞ്ഞുപെങ്ങളുമടങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്ട്ടിയാണല്ലോ ഇന്ന് കോണ്‍ഗ്രസ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ലോകമാകെ വളര്‍ന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ റോബര്‍ട്ട് വധേരയുടെ ഭാര്യയാണ് രാജ്യത്തെ യുവാക്കളെ നേര്‍വഴിക്ക് നടത്താനുള്ള ആഹ്വാനവുമായി കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുല്‍ത്താന്‍പൂരില്‍ വന്നിറങ്ങിയത്. ബിജെപിയുടെ ദേശീയ സെക്രട്ടറിയും യുവനേതാവുമായ വരുണിനോടായിരുന്നു അവരുടെ ദേഷ്യമത്രയും. വഴിതെറ്റി യാത്രചെയ്യുന്ന വരുണിന് നല്ലവഴി കാട്ടിക്കൊടുക്കണമെന്ന് വധേരയുടെ ഭാര്യ ജനങ്ങളോട് പറഞ്ഞു.
കുടുംബവാഴ്ചയുടെ അപ്പക്കഷ്ണങ്ങള്‍ കൊണ്ട് ചീര്‍ത്ത് തടിച്ച ചില മാധ്യമങ്ങള്‍ ഇളമുറത്തമ്പുരാട്ടിയുടെ ഇളകിയാട്ടത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. അമ്മയും ആങ്ങളയും ജയിച്ചാല്‍ രാജ്യം രക്ഷപ്പെടുമെന്ന മട്ടിലാണ് അത്തരം മാധ്യമങ്ങളുടെ പ്രചാരണം. ബിജെപിയെ തടയാനുള്ള എല്ലാ പരിശ്രമവും പരാജയപ്പെട്ടപ്പോള്‍ മോദിയെ തടയുക എന്നതായി അവരുടെ ലക്ഷ്യം. കുട്ടിക്കാലത്തെ സാമൂഹ്യാചാരത്തിന്റെ പേരില്‍ മോദി വിവാഹം കഴിച്ച യശോദാ ബെന്‍ പട്ടേലിനെ തേടി നടന്ന് കണ്ടുപിടിച്ചുകളഞ്ഞു ഇക്കൂട്ടര്‍. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നം നോക്കണേ.
ആയമ്മ മോദിയുടെ വരവിനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം താനും പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞതോടെ അതിന്റെ മുനയൊടിഞ്ഞു. പിന്നെ മോദി നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേര് ചേര്‍ത്തതായി വിഷയം. പിന്നെയും വന്നു പ്രചാരണ കുതന്ത്രങ്ങള്‍. മോദിക്ക് ഫോണ്‍ ഉണ്ടെന്നുള്ളത് പോലും അപരാധമായി. ഒടുവില്‍ കേട്ട ഏറ്റവും വലിയ ആക്ഷേപം മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിപദം പാര്‍ട്ടിയുടെ സൃഷ്ടിയാണെന്ന് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞതാണ്. ശത്രുഘ്നന്‍ സിന്‍ഹ പിന്നെന്തു പറയുമെന്നാണ് ഈ മന്ദബുദ്ധികള്‍ കരുതിയത്? മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് ബിജെപിയാണെന്ന സാമാന്യ സത്യം പോലും എന്തോ അപരാധമാണെന്ന മട്ടില്‍ ചിത്രീകരിക്കുന്ന കോണ്‍ഗ്രസും കോണ്‍ഗ്രസ് മാധ്യമങ്ങളും നടത്തുന്ന വ്യക്തിഹത്യാരാഷ്ട്രീയത്തിന്റെ തണലിലിരുന്നാണ് വധേരയുടെ ഭാര്യ വരുണിനോട് പറയുന്നത്, രാഷ്ട്രീയം കുടുംബപരമല്ല, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന്.
അതൊരു രക്ഷപ്പെടലാണ്. സുബ്രഹ്മണ്യന് സ്വാമിക്ക് മാത്രമല്ല രാജ്യത്ത് പലര്‍ക്കുമറിയാവുന്ന ഒട്ടറെ രഹസ്യങ്ങളുണ്ട് അവര്‍ക്കും അവരുടെ കുടുംബത്തിനുമെതിരെ ഉന്നയിക്കാന്‍. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആറ് പതിറ്റാണ്ട് അവരുടെ കുടുംബത്തിന്റെ വാഴ്ചയായിരുന്നു രാജ്യത്ത്. അത് വഴി ഭാരതത്തിന്റെ ജനാധിപത്യക്രമത്തെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ലക്ഷക്കണക്കിന് ധീരാത്മാക്കളുടെ സ്വപ്നങ്ങള്‍ക്ക് മേലാണ് നെഹ്റുകുടുംബം അവമതിപ്പിന്റെ കരിവാരിത്തേച്ചത്. സദാചാരജീവിതരീതികളെ പോലും വെല്ലുവിളിക്കുന്ന വഴിവിട്ടയാത്രകള്മുതല് മഹാനായ ഗാന്ധിയുടെ പേര് വിറ്റ് നേടിയ രാജ്യാധികാരം വരെ എല്ലാം പുതുതലമുറ തിരിച്ചറിയുന്നു. അപസര്പ്പകകഥകളെയും വെല്ലുന്ന നിഗൂഢതകള്‍ ചൂഴ്ന്നുനില്‍ക്കുകയാണ് രാജ്യത്ത് ആ കുടുംബവാഴ്ച സൃഷ്ടിച്ച അപചയങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ തലമുതിര്‍ന്ന നേതാക്കള്‍ എല്ലാം അപമാനിതരായി പുറത്തുപോകേണ്ടിവന്നു. മാധവറാവുസിന്ധ്യയും രാജേഷ് പൈലറ്റുമടക്കമുള്ളവര് അപകടത്തില്‍ കൊല്ലപ്പെട്ടു. സഞ്ജയും രാജീവും കൊല്ലപ്പെട്ടതിനെപ്പറ്റി ഇപ്പോഴും ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്ക്കുന്നു. വഴിതെറ്റിയത് ആര്‍ക്കെന്ന ചോദ്യം സുല്‍ത്താന്‍പൂരിലെ മാത്രമല്ല, രാജ്യത്തെയാകെ ജനങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. മറുപടിയുണ്ടാകുമോ വധേരയുടെ ഭാര്യയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: