കൊച്ചി : ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് വഴി തിരിച്ചു വിട്ട ട്രെയിന്‍ ഓഖ – എറണാകുളം 16338 നമ്പര്‍ എക്സ്പ്രസ് വഴി തെറ്റി ഓടി ഒടുവില്‍ എറണാകുളത്തെത്തി, അതും 28 മണിക്കൂര്‍ വൈകി. ഒരു തുള്ളിവെള്ളം പോലും കുടിക്കുവാനില്ലാതെ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നരകിച്ചു. ആവശ്യത്തിനുള്ള വെള്ളം സംഭരിക്കാതെയുള്ള യാത്ര ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് പോലും യാത്രക്കാരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ കിട്ടാതെയുള്ള യാത്രയില്‍ പ്രാഥമിക കൃത്യം വെള്ളമില്ലാത്തതിനാല്‍ നടത്താനാവാത്ത അവസ്ഥയിലായിരുന്നു യാത്രികര്‍. പലയിടങ്ങളിലും സ്റ്റേഷന് പുറത്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ പുറത്തിറങ്ങി ഭക്ഷണമോ പാനീയമോ വാങ്ങാനും സാധിച്ചില്ല. കുട്ടികളടക്കമുള്ളവര്‍ക്ക് വിശപ്പ് സഹിച്ച് എറണാകുളത്ത് ട്രെയിന്‍ എത്തുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലായിരുന്നു. ഇത്രയും ദുരിതം നിറഞ്ഞ ഒരു ട്രെയിന്‍ യാത്ര മുമ്പുണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. എന്നാല്‍ സിഗ്നല്‍ മാറിയോടിയത് എന്തുകാരണത്താലാണെന്നതിന്് റെയില്‍വേയുടെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.10ന് ഗുജറാത്തിലെ ഓഖയില്‍നിന്ന് എറണാകുളത്തേക്കു ഓഖ – എറണാകുളം 16338 നമ്പര്‍ എക്സ്പ്രസ് യാത്ര തിരിച്ചത്. ഗുജറാത്തിലെ ഓഖയില്‍ നിന്ന് 14ന് പുലര്‍ച്ചെ, പുറപ്പെട്ട ഓഖ എക്സ്പ്രസ് ചൊവ്വാഴ്ച രാത്രി 10.20ന് എറണാകുളത്ത് എത്തേണ്ടതായിരുന്നു. കോംഗ്കണില് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം പൂനെയില്‍ നിന്ന് മിറാജ്, ലോണ്ട വഴി ട്രെയിന്‍ തിരിച്ചുവിട്ടു. മഡ്ഗാവിലെത്തി അവിടെനിന്ന് എറണാകുളത്തെത്താനായിരുന്നു നിര്‍ദേശം നല്‍കിയത്. രത്നഗിരിയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയിലാണു ചരക്കുട്രെയിന്‍ പാളം തെറ്റിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ചുവിടുകയായിരുന്നു. എറണാകുളത്തേക്കുള്ള ഓഖ ട്രെയിന്‍ തിങ്കളാഴ്ച രാത്രി 10.30ന് മുംബൈയ്ക്കടുത്ത പന്‍വേലിലെത്തിയപ്പോഴാണ് അപകടവിവരമറിയുന്നതും ട്രെയിന്‍ വഴിതിരിഞ്ഞുപോകണമെന്നുമുള്ള സന്ദേശം ലഭിക്കുന്നതും. പൂന -മിറാജ്-ലോണ്ട റൂട്ട്വഴി മഡ്ഗാവിലെത്തി മംഗലാപുരത്തെത്താനായിരുന്നു സന്ദേശം. എന്നാല്‍, ഡ്രൈവറും പന്‍വെല്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്ററും തമ്മിലുള്ള ആശയവിനിമയത്തിലെ അവ്യക്തത കാരണം ട്രെയിന്‍ വഴി തെറ്റി പന്‍വേലില്‍നിന്നു മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലേക്കു പോകുകയായിരുന്നു. ഗുല്‍ബര്‍ഗയില്‍ വെച്ച് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. തുടര്‍ന്ന് ഹുത്ഗി, ബിജാപൂര്‍, ബാഗല് കോട്ട്, ഗഡഗ്, ഹുബ്ലി, ലോണ്ട വഴി മഡ്ഗാവിലേക്ക് തന്നെ വഴിതിരിച്ചു. അവിടെനിന്നും മംഗലാപുരം വഴിയാണ് എറണാകുളത്തെത്തിയത്. മംഗലാപുരത്ത്്് ഇറങ്ങേണ്ട മലയാളികളുള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ഗുല്ബര്ഗയിലിറങ്ങി അവിടെനിന്നു ബസുകളിലാണു നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: