വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആഘോഷമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷം പ്രവര്‍ത്തകരാണ് ഇവിടെ മോദിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. എട്ടു നിയമസഭാ മണ്ഡലങ്ങളിലായി 16ലക്ഷത്തോളം വോട്ടര്‍മാരെ ഇതിനകം പത്തു തവണ കണ്ടുകഴിഞ്ഞതായി ബിജെപി നേതൃത്വം പറയുന്നു.
42 ശതമാനംപേര്‍ മാത്രം പോളിംഗ് ബൂത്തിലെത്തിയ 2009ല്‍ നിന്നും വ്യത്യസ്ഥമായി വോട്ടിംഗ് ശതമാനത്തിലെ വര്‍ദ്ധനവാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസിയിലെ 300 ആര്.എസ്.എസ് ശാഖകളിലെ പതിനായിരത്തോളം പ്രവര്‍ത്തകരും ജില്ലാ,താലൂക്,നഗര്‍,ശാഖാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തിലുണ്ട്. വിശ്വഹിന്ദുപരിഷത്ത്, എബിവിപി, ബിഎംഎസ് തുടങ്ങിയ പരിവാര്‍ സംഘടനകളുടെ 20000ത്തോളം പേരും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 30,000 പേരും വാരാണസിയില്‍ നിന്നുള്ളവരാണ്. പുറമേ മിഷന് 272പ്ലസ് എന്ന ദൗത്യമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപശ്ചാത്തലമില്ലാത്ത സംഘങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേതന്നെ വാരണാസിയില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു.
മഹാരാഷ്ട്ര,ഗുജറാത്ത്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 7,000 ത്തോളം പ്രവര്‍ത്തകര്‍ വാരാണസിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായിട്ടുണ്ട്. ഏപ്രില്‍ 22ന് മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോഴേക്കും മണ്ഡലത്തില്‍ സമ്പൂര്‍ണ്ണമായും ബിജെപി തരംഗമാകും.22ന് വാരണാസിയില്‍ മോദിയുടെ റോഡ്ഷോ നടക്കും.
വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് മുമ്പായി 30,000 ഗുജറാത്തികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേരുന്നുണ്ട്. ഗുജറാത്തിലെ വിവിധ സാമൂഹ്യ,സാംസ്ക്കാരിക സംഘടനകളുടെ പ്രവര്‍ത്തകരാണിത്.
രോഹനിയ,വാരാണസി നോര്‍ത്ത്,വാരാണസി സൗത്ത്, വാരാണസി കണ്ടോണ്മെന്റ്, സേവാപുരി,പിണ്ട്ര,അജഗര എന്നീ 8 നിയമസഭാ മണ്ഡലങ്ങളിലായി 16 ലക്ഷം വോട്ടര്‍മാരാണ് വാരാണസി ലോക്സഭാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് കേവലം 6,65,490 പേര്. 2,03,122 വോട്ട് നേടി ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി വിജയിച്ച മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി മുക്താര്‍ അന്‍സാരി 1,85,911 വോട്ടുകളോടെ രണ്ടാമതും എസ്പി സ്ഥാനാര്‍ത്ഥി അജയ് റായ് 1,23,874 വോട്ടുകള്‍ നേടി മൂന്നാമതുമെത്തി. കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയിയാരുന്ന ഡോ.രാജേന്ദ്രകുമാര്‍ മിശ്രയ്ക്ക് 66,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അപ്നാദളിലെ വിജയ പ്രകാശ് ജയ്സ്വാളിന് 65,912 വോട്ടുകളും കിട്ടി. മുക്താര്‍ അന്‍സാരി ഇത്തവണ മത്സരിക്കുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായും എഎപി നേതാവ് അരവിന്ദ് കെജ്രിവാളുമാണ് മോദിയുടെ പ്രധാന എതിരാളികള്‍. അപ്നാദള്‍ ഇത്തവണ മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിലാണ്.
യോഗഗുരു ബാബ രാംദേവ് മെയ് 2 മുതല്‍ 4 വരെ മോദിക്കുവേണ്ടി ഭാരത് സ്വാഭിമാന്‍ ന്യാസിനു വേണ്ടി രംഗത്തിറങ്ങുന്നു. ഗംഗയിലൂടെ നൂറുകണക്കിന് ബോട്ടുകളിലുടെ ഗംഗാ പ്രണാംയാത്ര അടുത്തയാഴ്ച നടക്കും. 10,000 പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ തൊപ്പി ധരിച്ച് മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിലുണ്ട്. 7500 ഓണ്‍ക്യാമ്പസ് വിദ്യാര്‍ത്ഥികളും 5000 ഓഫ് ക്യാമ്പസ് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കുന്നു. 500 വോളണ്ടിയര്‍മാര്‍ ടെലിഫോണിലൂടെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു. ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, സാമൂഹ്യ-മതസംഘടനകള്‍ എന്നിവയുടെയെല്ലാം കമ്മറ്റികള്‍ ബൂത്ത്തലത്തില്‍ വരെ രൂപീകരിച്ചിട്ടുണ്ട്. ബിജെപിയുടെ മാത്രം 20 പേര് വീതമുള്ള 200 ടീമുകള്‍ വീടുകള്‍ കയറി പ്രചാരണം നടത്തുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: