കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ കുത്തക കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന സപ്ലൈകോയുടെ നടപടി അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് സര്‍ക്കാരിനോടും സപ്ലൈകോ അധികാരികളോടും അഭ്യര്‍ത്ഥിച്ചു.
സപ്ലൈകോ വിറ്റഴിക്കുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളും ചെറുകിട വ്യവസായങ്ങളുടേതാണ്. സമീപ കാലങ്ങളില്‍ കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് സപ്ലൈകോ താല്‍പ്പര്യം കാണിക്കുന്നത്. ചെറുകിട വ്യവസായികളില്‍നിന്നും 25 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ഈടാക്കുമ്പോള്‍ കുത്തക കമ്പനികളില്‍നിന്നും 11-18 ശതമാനം വരെയണ് മാര്‍ജിന്‍ ഈടാക്കുന്നത്. മാര്‍ജിന്‍ 32 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സപ്ലൈകോ അധികൃതര്‍ നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്.
ചെറുകിടക്കാരില്‍നിന്നും മാര്‍ജിനായി കൂടുതല്‍ തുക ഈടാക്കുമ്പോള്‍ ചെറുകിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വാഭാവികമായും വില കൂടുകയും കുറഞ്ഞ മാര്‍ജിന്‍ ഈടാക്കുന്ന കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്യും. ഈ ന്യായം പറഞ്ഞ് ചെറുകിട വ്യവസായികളെ ഒഴിവാക്കി കുത്തകകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാനാണ് സപ്ലൈകോയുടെ നീക്കം.
സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടുകയും സപ്ലൈകോ കുത്തക കമ്പനികളില്‍ നിന്നും ഈടാക്കുന്ന അതേ മാര്‍ജിന്‍ നിരക്കില്‍ തന്നെ ചെറുകിട വ്യവസായികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ജിന്‍ തുക ഈടാക്കിക്കൊണ്ട് ചെറുകിട വ്യവസായികളില്‍നിന്നു തന്നെ വാങ്ങിക്കാനുള്ള നടപടികള്‍ സ്വകരിക്കണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.പി.രാമചന്ദ്രന് നായരും ജനറല്‍ സെക്രട്ടറി ടി.ബിജുകുമാറും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: