കൊച്ചി: കാക്കനാട് -കോതമംഗലം നാലുവരിപാതയ്ക്ക് ഇനിയും ശാപമോക്ഷമില്ല. പദ്ധതി ആരംഭിച്ച് പത്തു വര്‍ഷമായിട്ടും ഒരു കിലോമീറ്റര്‍ റോഡ് മാത്രം നിര്‍മ്മിക്കാനേ അധികാരികള്‍ക്ക് സാധിച്ചിട്ടുള്ളു. മാര്‍ക്കറ്റു വിലയുടെ പകുതി വിലക്കു സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്നാണ് ആക്ഷേപം. നിലവിലുളള പല റോഡുകളിലൂടെയും പാത കടന്നു പോകുന്നതിനാല്‍ വളരെ കുറച്ച് സ്ഥലം മാത്രമെ ഏറ്റെടുക്കേണ്ടതായ് വരുന്നുള്ളു. കാക്കനാട് കോതമംഗലം സ്വപ്ന പാതക്ക് 2006ലാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 5 കോടി രൂപ ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നു.
ഇളമ്പ്രം മുതല്‍ തങ്കളം വരെയുള്ള 1.14 കിലോമീറ്റര്‍ റോഡു നിര്‍മാണം മാത്രമാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്. മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി നാലുവരി പാതക്ക് തങ്കളം മുതല്‍ നെല്ലിക്കുഴി വരെ നാട്ടുകാര്‍ സൗജന്യമായി സ്ഥലം നല്കി. പദ്ധതി പ്രദേശത്ത് ആറു ലക്ഷത്തിലേറെയാണ് മതിപ്പുവില. ഇതിന്റെ മൂന്നിലൊന്നു വിലപോലും നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ഭൂവുടമകളുടെ പരാതി. നാലുവരി പാത വന്നാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നു കൊച്ചിയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ആയിരിക്കും. ഇപ്പോഴത്തെ വര്‍ദ്ധിച്ച ഗതാഗതകുരുക്കില്‍ കോതമംഗലത്തു നിന്നും കാക്കനാട്ടേക്കെത്താന് രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂറാണ് എടുക്കുന്നത്.
റോഡ് നാലു വരിപാത ആക്കിയാല്‍ യാത്രാ സമയം അരമണിക്കൂറായി കുറയുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കാക്കനാട്, പള്ളിക്കര, കിഴക്കമ്പലം, ഐരാപുരം, കീഴില്ലം, ചെറുവട്ടൂര്‍ തങ്കളം വഴി കോതമംഗലത്തെത്തുന്ന പാത വരുന്നതോടെ കിഴക്കന്‍ മേഖലയിലെ ഗതാഗതകുരുക്ക് പൂര്‍ണമായും ഇല്ലാതാകും. കൊച്ചിയില്‍ നിന്നും മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രയും സുഗമമാകും. പെരുമ്പാവൂര്‍ മേഖലയിലേക്കുള്ള ബൈപ്പാസായി മാറിയേക്കാവുന്ന നാലുവരിപാത കാര്‍ഷികം, ടൂറിസം, വ്യാവസായിക രംഗങ്ങളുടെ വികസനത്തെ വളരെയേറെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി വരുന്നതോടെ 15 കിലോമീറ്റര്‍ യാത്ര കുറഞ്ഞുകിട്ടും എന്നാതാണ് ഇതിന്റെ അടിസ്ഥാനം. ആലുവ മൂന്നാര്‍ റോഡ്, എം.സി റോഡ് എന്നിവക്ക് കുറുകെയാണ് പുതിയ പാത കടന്നു പോകുന്നത്. 27 കിലോമീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള പാത കാക്കനാട് നിന്നും പള്ളിക്കര, കിഴക്കമ്പലം, അറയ്ക്കപ്പടി, പട്ടിമറ്റം, ഐരാപുരം, കീഴില്ലം, നെല്ലിക്കുഴി, തങ്കളം വഴിയാണ് കോതമംഗലത്തെത്തുന്നത്. കാക്കനാട് ഐഎംജി ജംഗ്ഷന് മുതല്‍ കിഴക്കംമ്പലം വരെയുള്ള രണ്ടാംഘട്ട നിര്‍മാണത്തിനായി ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്ഥലവില സംബന്ധിച്ച സര്‍ക്കാരിന്റെ നയത്തിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഭൂവുടമകളുടെ തീരുമാനം. ഭൂമിയും വീടുകളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന് 0.1416 ഹെക്ടര്‍ ഭൂമി കോതമംഗലം, നെല്ലിക്കുഴി, ഇരമല്ലൂര്‍ വില്ലേജുകളില്‍ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ തീരുമാനമായില്ലെന്ന് ഭൂവുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: