കോട്ടയം: കുട്ടിമോഷണസംഘ തലവനായ കൗമാരക്കാരന് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ പതിനേഴുകാരനെയാണ് ഷാഡോ പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സംഘാംഗങ്ങളായ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ കോഴിക്കോട്ടാണ് താമസമെങ്കിലും ജന്മനാട് കോട്ടയമാണ്. ഇയാളുടെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പ്പതോളം പേര് മോഷണം നടത്തുന്നതായാണ് വിവരം.
ഇന്നലെ പിടിയിലായ സംഘത്തലവന് 18 വയസ് തികയണമെങ്കില്‍ രണ്ടാഴ്ച കൂടി കഴിയണം, കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 19 ബൈക്ക് മോഷണക്കേസുകളിലും ഒരു ഓട്ടോറിക്ഷ മോഷണക്കേസിലും പ്രതിയാണ്. ആട്, കോഴി എന്നിവയെ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ ഇവിടെ കേസുണ്ട്. മാറാട് പോലീസ് സ്റ്റേഷനില്‍ 10 ബൈക്ക് മോഷണക്കേസുകളും നടക്കാവ് സ്റ്റേഷനില്‍ ഒരു ബൈക്ക് മോഷണം ഉള്‍പ്പെടെ പത്തിലേറെ മോഷണക്കേസുകളിലും ഇയാളും സംഘവും പ്രതികളാണ്. രാമാനാട്ടുകര, കല്ലായി പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കല്ലായില്‍ ഷോറും വാച്ചറെ കെട്ടിയിട്ട ശേഷം ഇയാള്‍ ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇയാള്‍ മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റിലായിരുന്നു. കോഴിക്കോട്ട് ഫുട്പാത്തില്‍ അന്യസംസ്ഥാനക്കാര്‍ വില്‍പ്പനയ്ക്കെത്തിച്ച 15,000 രൂപയുടെ ഷൂസുകള്‍ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കും സംഘത്തിനും പങ്കുണ്ട്.
ഇയാളുടെ സംഘാംഗങ്ങളായ അതിരമ്പുഴ കൈതമലതാഴെ ബഷീറിന്റെ മകന് ഫൈസല്‍(18), തെള്ളകം സ്വദേശി ജിതിന്(19), പെരുമ്പായിക്കാട് മാമ്മൂട് ലക്ഷംവീട് കോളനിയില്‍ ജയന്റെ മകന് മഹേഷ്(18), എസ്.എച്ച്. മൗണ്ട്, സംക്രാന്തി പള്ളിപ്പുറം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സംഘത്തില്പ്പെട്ടതും കോട്ടയം സ്വദേശികളുമായ പത്തോളം പേര് ഇനിയും അറ്സ്റ്റിലാകാനുണ്ട്.
ജില്ലാ പോലീസ് മേധാവി എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അജിത്, വെസ്റ്റ് സിഐ സക്കറിയ മാത്യു, എസ്ഐ ജിജു, ഷാഡോ പോലീസുകാരായ എഎസ്ഐ ഡി.സി. വര്‍ഗീസ്, സജികുമാര്‍ ഐ., പി.എന്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: