കൊച്ചി: തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ വരവോടെ ജനാധിപത്യം കൂടുതല്‍ സുതാര്യവും ശക്തവുമായെന്നാണ് കണക്കുകൂട്ടല്‍. 1982 ല്‍ കേരളത്തിലെ പറവൂരില്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാരംഭിച്ച ഈ ജനാധിപത്യ വിപ്ലവം ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ്. പേപ്പര്‍ ബാലറ്റ് സമ്പ്രദായത്തെ അപേക്ഷിച്ച് വോട്ട് രേഖപ്പെടുത്തുവാനും ഫലം പ്രഖ്യാപിക്കാനും സമയം കുറച്ചു മതിയെന്നാണ് ഇതിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്.
രാജ്യത്തെ പ്രമുഖമായ രണ്ട് പൊതുമേഖല സ്ഥാപനങ്ങളായ ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സ്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സജ്ജമാക്കിയ വോട്ടിങ് യന്ത്രം ഈ രംഗത്ത് ഒരു പുതിയ കാല്‍വയ്പായിരുന്നു.
വോട്ടിങ് യന്ത്രത്തിന്റെ വരവോടെ കളളവോട്ടും ബൂത്തുപിടുത്തവും കാര്യമായി കുറഞ്ഞതായാണ് കണക്കുകള്‍. നിരക്ഷരര്‍ക്കും പേപ്പര്‍ ബാലറ്റിനെ അപേക്ഷിച്ച് ഇത് എളുപ്പം തന്നെ.
1982 മെയില്‍ പറവൂരിലെ 50 പോളിങ് ബൂത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്യത്താദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിന് നിയമസാധുത വേണമെന്നു സുപ്രീം കോടതി ഉത്തരവു പ്രകാരം 1983 മുതല്‍ ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാനായില്ല. പിന്നീട് 1988 ഡിസംബറിലാണ് പാര്‍ലമെന്റ് 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയത്. അതിനായി 61 എ എന്ന ഒരു പുതിയ വകുപ്പു തന്നെ പാര്‍ലമെന്റ് ഭേദഗതിയായി കൊണ്ടുവന്നു. 1989 മാര്‍ച്ച് 15 മുതല്‍ ഈ ഭേദഗതി പ്രാബല്യത്തിലായി.
പിന്നീട് 1990 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച തിരഞ്ഞെടുപ്പ് പരിഷ്കരണ സമതിക്ക് മുമ്പാകെ ഈ വിഷയം വന്നു. സര്‍ക്കാര്‍ നിയമിച്ച ഡിഫന്‍സ്, റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ അന്നത്തെ അധ്യക്ഷന്‍ പ്രൊഫ:എസ്.സമ്പത്ത്, ദല്‍ഹി ഐ.ഐ.ടി യിലെ പ്രെഫ. പി.വി.ഇന്ദിരേശന്, തിരുവനന്തപുരം ഇലക്ട്രോണിക്സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.സി.റാവു കാസറബഡ എന്നിവരടങ്ങിയ വിദഗ്ധ സമതി വോട്ടിങ് യന്ത്രം മികച്ചതാണെന്ന് റിപ്പോര്‍ട്ട് നല്കി.
1992 മാര്‍ച്ച് 24-ന് കേന്ദ്ര നിയമ വകുപ്പ് 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വിജ്ഞാപനം ചെയ്തു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ പുതിയ സൗകര്യങ്ങളുളള യന്ത്രത്തിനായുളള അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനായി പി.വി.ഇന്ദിരേശന്, പ്രൊഫ.ഡി.ടി ഷഹാനി, പ്രൊഫ:എ.കെ.അഗര്‍വാള്‍ (ഇരുവരും ദല്‍ഹി ഐ.ഐ.ടി) പ്രത്യേക സാങ്കേതിക സമതിയേയും നിയോഗിച്ചു. 2010 ല്‍ സങ്കേതിക സമതി രണ്ടംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരുന്നു.
1998 നവംബര്‍ മുതല്‍ എല്ലാ പാര്‍ലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രം ഉപയോഗിച്ചു തുടങ്ങി. 2004, 2009 വര്‍ഷത്തെ ലോക്സഭയിലേക്കുളള പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രമാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: