കോട്ടയം: സിന്‍ഹു കമ്മീഷന് 2010-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്. കോട്ടയം പ്രസ്ക്ലബില്‍ നടന്ന നിലപാട് -2014 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പരിഗണനകൊടുക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സാണ് പിന്നീട് നയംമാറ്റി സിന്ഹുകമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പിന്നാക്കക്കാര്‍ക്കും മറ്റ് മതസ്ഥര്‍ക്കും നല്കുന്ന ആനുകൂല്യങ്ങള്‍ കുറയാതെ മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കൂടി പരിഗണിക്കണമെന്ന നിലയില്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസരവാദപരമായ സമീപനങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രതിഫലിക്കും.
‘വിശപ്പിന് മതമില്ല’ എന്ന മുദ്രവാക്യമാണ് ബിജെപി അടിസ്ഥാന സമീപനമായി എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചയാകും. നരേന്ദ്രമോദിയെ വംശഹത്യയുടെ പ്രതീകമായി ചിത്രീകരിച്ച് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഭീതിയുണ്ടാക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും കേരളത്തില്‍ നിന്നുള്ള കാന്തപുരം അബുബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തുന്ന മുസ്ലീം സ്കൂളുകളുടെയും അവര്‍ക്ക് വേണ്ടുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നല്കുന്ന സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാന്‍ തയ്യാറാവണം. മോദിക്കെതിരെ കേരള സമൂഹത്തില്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷ. സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് സമ്പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് കാണിച്ച വഞ്ചനക്കെതിരെ രാജ്യത്തെ വിശപ്പിന്റെ വിലയറിയുന്ന മുഴുവന്‍ ജനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിജയിക്കാനുള്ള സാധ്യത അംഗീകരിക്കുന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി.ചാക്കോയുടെ പ്രസ്താവന. ദേശീയതലത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം കേരളത്തിലും സംഭവിക്കും. ദേശീയ മാറ്റത്തിന് സഹായമായ ഒട്ടേറെ ഘടകങ്ങള്‍ കേരളത്തിലും ഉരുത്തിരിയുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിരതയടക്കം തകര്‍ത്ത മന്‍മോഹന്‍സിംഗിന്റെ ഭരണകാലഘട്ടം വിസ്മരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അഴിമതികളുടെ പ്രതീകമായി മാറിയ മന്‍മോഹന്‍സിംഗിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷ ഇന്ന് നരേന്ദ്രമോദിയാണ്. രംഗനാഥന് മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തെ യഥാര്‍ത്ഥ പട്ടികജാതി പട്ടികവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് കോണ്‍ഗ്രസ് ഭരണം ശ്രമിച്ചത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് നരേന്ദ്രമോദിക്ക് പിന്നില്‍ അണിചേരുവാന്‍ കാണിക്കുന്ന വ്യഗ്രത എറണാകുളത്ത് നടന്ന കായല്‍ സമ്മേളനത്തില്‍ പ്രകടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: