കോട്ടയം: എക്സിക്യൂട്ടീവ് സ്റ്റൈലില്‍ മോഷണത്തിനെത്തിയ സംഘത്തെ പോലീസ് പിടികൂടി. തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ പോക്കറ്റടിച്ച പണം വീതം വയ്ക്കുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. തൃക്കൊടിത്താനം താന്നിമൂട്ടില്‍ നാസര്‍(55), പാറമ്പുഴ പറാറത്ത് സുജി(45), കൊല്ലം വാളകം രവിവിലാസത്തില്‍ രാജേന്ദ്രന്‍പിള്ള(50) എന്നിവരാണ് പിടിയിലായത്. സമ്പന്നകുടുംബങ്ങളിലെ അംഗങ്ങളെന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റവും രീതിയും. എന്നാല്‍ നാസറിനെ അറിയാവുന്ന ഷാഡോ പോലീസ് അംഗം പോലീസ് സംഘത്തിലുണ്ടായിരുന്നതാണ് മോഷ്ടാക്കളെ കുടുക്കാന്‍ ഇടയായത്. ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ മോഷ്ടാക്കള്‍ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഏറ്റുമാനൂര്‍, കിടങ്ങൂര്‍ ഉത്സവങ്ങള്‍ക്ക് പോക്കറ്റടിച്ച് ഒരു ലക്ഷത്തോളം രൂപയുണ്ടാക്കിയ ശേഷമാണ് ഇവര്‍ കോട്ടയത്തേക്ക് വന്നത്. പോക്കറ്റടിച്ചു കിട്ടുന്ന പണം അപ്പോള്‍ തന്നെ എടിഎം വഴി അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് പതിവ്.
2,000 രൂപയുടെ ഷൂ, മൂവായിരം രൂപയുടെ വാച്ച് എന്നിവയടക്കം വിലകൂടിയ വസ്തങ്ങളും ധരിച്ച് സമ്പന്നരുടെ മട്ടിലാണ് ഇവര്‍ നടക്കുന്നത്. തിരുനക്കര പൂരത്തിന് വന്‍ പോക്കറ്റടി നടത്താനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി കോഴിക്കോട്ടുള്ള ഒരു പോക്കറ്റടി സംഘത്തെ വരുത്താനും പദ്ധതിയിട്ടിരുന്നു.
ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് കുമാറിനു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും തിരുനാളും നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന സംഘമാണിതെന്നു പോലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട താന്നിമൂട്ടില്‍ നാസര്‍ തൃക്കൊടിത്താനത്ത് സലാം എന്നയാളെ കുത്തിക്കൊന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ജയിലില്‍നിന്നിറങ്ങി 15 വര്‍ഷമായി പോക്കറ്റടിയും മോഷണവും നടത്തിവരികയായിരുന്നു. സുജി 200 കേസുകളിലെ പ്രതിയാണ്. 2005 ല്‍ കോട്ടയം നഗരത്തില്‍ ബസില്‍വച്ച് 50 പവന് മോഷ്ടിച്ചതുള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. രാജേന്ദ്രന്‍പിള്ള 25 വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോക്കറ്റടി നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: