കൊല്ലം: ഒരുരാത്രി വെളുക്കുന്നതിന് മുമ്പ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ ആര്‍എസ്പി വഞ്ചകപാര്ട്ടിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.എ.ബേബി. പ്രസ് ക്ലബ് സംഘടിപ്പിച്ച ലോക്സഭാ 2014 സംവാദത്തില്‍ സംസാരിക്കുകയയിരുന്നു ബേബി.
ആര്‍എസ്പി ഇടതുപക്ഷമുന്നണി വിട്ടുപോയത് വിശദമായി പരിശോധിച്ചാല്‍ പെട്ടെന്നുള്ള തീരുമാനമല്ലെന്ന് ആര്‍ക്കും മനസിലാകും. അവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കാതെ പോയത് സിപിഎമ്മിന്റെ പോരായ്മയാണെന്ന വസ്തുത അംഗീകരിക്കുന്നു. ആര്‍എസ്പി വിട്ടത് ഒറ്റ ദിവസം കൊണ്ടുള്ള തീരുമാനപ്രകാരമല്ല. അവര്‍ നാളുകളായി രാത്രിയെ പകലുകളാക്കി യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. പ്രേമചന്ദ്രനെ പോലെ പരിണിതപ്രജ്ഞനായ ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരന് സാമ്രാജ്യത്വദാസ്യപണി ചെയ്യുന്ന കോണ്‍ഗ്രസിന്റെ പക്ഷം ചേര്‍ന്നത് യുക്തിഭദ്രമല്ലാത്ത നേതൃത്വത്തിന് ഉദാഹരണമാണ്. ആര്‍എസ്പി എന്ന പാര്‍ട്ടി രാഷ്ട്രീയകമ്പോളത്തിലെ വില്‍പ്പനചരക്കായി അധപതിച്ചതായാണ് ഇതിലൂടെ കേരളീയ സമൂഹം മനസിലാക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി വിഷയം പ്രധാനഘടകമാണ്. ഇന്നലെ വരെ ഇടതുപക്ഷ ആശയങ്ങളും സിപിഎം അടക്കമുള്ള ഇടതുപക്ഷപാര്‍ട്ടികളുടെ സഹായവും കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്. ഉത്തരേന്ത്യയിലെ പോലെ ഏത് പാര്‍ട്ടിയിലും മുന്നണിയിലും ചേക്കേറാവുന്ന ദുഷിച്ച രാഷ്ട്രീയം ആര്‍എസ്പിക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ബേബി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടരി ബിജു പാപ്പച്ചന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: