കൊച്ചി: സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ ആണെന്ന് കേരള സര്‍ക്കാറിന്റെ പബ്ലിക് എക്സ്പന്‍ഡീച്ചര്‍ റിവ്യു കമ്മിറ്റി ചെയര്മാന് ഡോ.ബി.എ.പ്രകാശ്. കേരളത്തില്‍ 2001-ല്‍ ഉണ്ടായ പ്രതിസന്ധിക്ക് തുല്യമാണിത്. ചിലവ് ചുരുക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ഗൗരവതരമായ നടപടികള്‍ എടുക്കാത്ത പക്ഷം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി സര്‍വ്വകലാശാലയിലെ കെ.എം.മാണി ബജറ്റ് പ0നകേന്ദ്രവും സംസ്ഥാന സര്‍ക്കാറിന്റെ കേരള പബ്ലിക് എക്സ്പന്‍ഡീച്ചര്‍ റിവ്യു കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുഠ ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിനെ സാമ്പത്തിക രേഖ എന്നതിലുപരി രാഷ്ട്രീയ രേഖയായാണ് പലരും പരിഗണിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര കാഴ്ചപ്പാടുകള്‍ ഇല്ലാത്തതാണ് പ്രശ്നം. വിഭവങ്ങളുടെ പങ്കുവയ്ക്കലില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യം എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കമ്മട്ടത്തില്‍ നോട്ട് അടിച്ച് ചാക്കില്‍ കെട്ടിക്കൊണ്ടുവന്ന് ട്രഷറിയിലൂടെ വിതരണം ചെയ്യുന്നതല്ല സാമ്പത്തിക മാനേജ്മെന്റ്. ഉത്തരവാദപ്പെട്ടവരുടെ സാമ്പത്തിക നിരക്ഷതയാണ് അടിസ്ഥാന പ്രശ്നം.
സംസ്ഥാനത്ത് ജീവനക്കാര്‍ക്ക് ഒരൊറ്റ ഡി.എ. നല്‍കുന്നതിന് ബജറ്റിലൂടെ സമാഹരിച്ച മുഴുവന്‍ വിഭവങ്ങള്‍ കൊണ്ടുപോലും മതിയാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഗ്രാന്റിന്റെ അഭാവത്തില്‍ കെ.എസ്.ആര്.ടി.സി. അഭിമുഖീകരിക്കുന്നത് ഗുരുതരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ 36000 – വരുന്ന വിരമിച്ച ജീവനക്കാര്‍ക്ക് നാല്മാസമായി പെന്ഷന് പോലും നല്കാന് കഴിയുന്നില്ല. സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കും ഇതേ അവസ്ഥ വന്നുചേരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ചിലവ് ചുരുക്കാനോ, പുത്തന്‍ വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനോ കഴിയാത്തതു മൂലം സര്‍വ്വകലാശാലകളുടെ സാമ്പത്തിക അവസ്ഥ പാടെ തകര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിവിധ ഏജന്‍സികളില്‍നിന്നും മറ്റും സര്‍ക്കാര്‍ കടമെടുത്ത പണത്തില്‍ സിംഹഭാഗവും മുതലും പലിശയും അടച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് ഡോ. പ്രകാശ് പറഞ്ഞു. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കാന്‍ പണം ഇല്ല. കേവലം അഞ്ച് വര്‍ഷം കഴിയുമ്പോഴേയ്ക്ക് കടമെടുത്ത തുകയില്‍ 36000 കോടി രൂപ തിരിച്ചടക്കാന്‍ നാം നിര്‍ബന്ധിതരാകും.
കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ (ഇന്‍-ചാര്‍ജ്ജ്) ഡോ.കെ.പൗലോസ് ജേക്കബ് ചര്‍ച്ച ഉത്ഘാടനം ചെയ്തു. സര്‍വ്വകലാശാലകളുടെ ശമ്പള ചിലവിനുഠ തുക സര്‍ക്കാര്‍തന്നെ നല്‍കണമെന്ന വ്യവസ്ഥ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ.കെ.സാജന്, പബ്ലിക് എക്സ്പന്റീച്ചര്‍ റിവ്യു കമ്മറ്റി അംഗങ്ങളായ ഡോ.മേരി ജോര്‍ജ്ജ്, ഡോ.കെ.വി.ജോസഫ്, ഡോ.വി.നാഗരാജന് നായിഡു, സിന്‍ഡിക്കേറ്റ് അംഗമായ ഡോ.ജോസഫ് ജോണ്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ഔസേപ്പ്, ഡോ.എസ്.ഹരികുമാര്‍, ഡോ.നിര്‍മ്മല പത്മനാഭന്, കോ-ഓര്‍ഡിനേറ്റര്‍ ഡോ.സാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: