ഗോപാലബാലന്മാരും പശുക്കിടാങ്ങളുടെയും രൂപവും കുട്ടികളുടെ വസ്ത്രവും അവരുടെ ഉപകരണങ്ങളും ശബ്ദവും സ്വഭാവവും എല്ലാം മുമ്പുണ്ടായിരുന്നതുപോലെ തന്നെ ഉണ്ടായി. മുമ്പിലത്തെപ്പോലെ കളികളും കാലിമേയ്പും തുടര്‍ന്നു. വൈകുന്നേരം ഭഗവാന് കാലിക്കിടാങ്ങളുടെയും ഗോപാലബാലന്മാരുടെയും രൂപത്തില്‍ വ്രജത്തില്‍ തിരിച്ചെത്തി. കുട്ടികളുടെ മാതാപിതാക്കളോ തള്ളപ്പശുക്കളോ തങ്ങളുടെ കുട്ടികളല്ല തിരിച്ചെത്തിയത് എന്നറിഞ്ഞില്ല. മുമ്പിലത്തേക്കാള്‍ കൂടുതല്‍ വാത്സല്യം തോന്നുകയും ചെയ്തു. പശുകുട്ടികളുടെയും ഇടയക്കുട്ടികളുടെയും ഈ മാറാട്ടം ഒരു കൊല്ലത്തോളം തുടര്‍ന്നു. ഒളിപ്പിച്ച കുട്ടികളെയും കാലിക്കിടാങ്ങളെയും പരിപാലിക്കേണ്ട ചുമതലകൂടി ബ്രഹ്മാവിനുണ്ടായി. ബാലരാമന്പോലും ഈ വച്ചുമാറ്റം അറിഞ്ഞില്ല. ഒരു കൊല്ലം കഴിഞ്ഞ് പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ബ്രഹ്മദേവന് താന്‍ ഒളിപ്പിച്ചവരെയും പകരം ഭഗവാന് സൃഷ്ടിച്ചവരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബ്രഹ്മാവു കുഴങ്ങി. ബ്രഹ്മാവിന്റെ പാരവശ്യം കണ്ട് കാരുണ്യം തോന്നിയ ഭഗവാന് താന്‍ സൃഷ്ടിച്ച ഗോപാലബാലരെയും വത്സങ്ങളെയും വിഷ്ണു രൂപത്തില്‍ കാട്ടിക്കൊടുത്തു. ചതുര്‍ബാഹുക്കളും മകുടകടകാംഗദാദ്യഭരണങ്ങളും ശംഖചക്രഗദാപങ്കജങ്ങളും ധരിച്ച ശ്യാമവര്‍ണമായ അനേകം വിഷ്ണുരൂപങ്ങള്‍ കണ്ട ബ്രഹ്മാവ് മോഹിച്ചു. അപ്പോള്‍ പകുതി ഭക്ഷിച്ച ചോറുരുള കൈയിലുള്ള ഏകമൂര്ത്തിയായ ഉണ്ണികൃഷ്ണനായി ഭഗവാനെ ബ്രഹ്മദേവന് കണ്ടു. അഹങ്കാരം നശിച്ച പിതാമഹന് ഭഗവാനെ സ്തുതിച്ച് പ്രസാദിപ്പിച്ചിട്ട് സത്യലോകത്തിലേക്ക് മടങ്ങി. (നാരായണീയം 52-ാം ദശകം ഈ ലീല വിവരിക്കുന്നു.)
ശ്ലോകം : 67
കാളിയമദമര്ദ്ദകഃ പരിപീതദവാനലഃ
ദുരിതാരണ്യദാഹകഃ ധേനുകാസുരനാശകഃ
285. കാളിയമദമര്ദ്ദകഃ – കാളിയന്റെ അഹങ്കാരത്തെ മര്ദ്ദിച്ചവന്.
കദ്രുവിന്റെ സന്താനങ്ങളായ സര്‍പ്പങ്ങളുടെ കൂട്ടത്തില്‍ പ്രധാനിയാണ് കാളിയന്. തന്റെ വിഷവീര്യംകൊണ്ട് അഹങ്കരിച്ച കാളിയന് ഗരുഡനെ എതിര്‍ത്തു. ഗരുഡന്റെ ഇടതു ചിറക് കൊണ്ടുള്ള അടിയേറ്റ് തളര്‍ന്ന കാളിയന് കാളിന്ദീനദിയില്‍ അഭയം തേടി. സൗരഭി മഹര്‍ഷി ഗരുഡനെ കാളിന്ദിയില്‍ പ്രവേശിക്കരുതെന്ന് വിലക്കിയിരുന്നതുകൊണ്ടാണ് കാളിയന് അവിടെ അഭയം തേടിയത്. കാളിയന് അതില്‍ പാര്‍പ്പുറപ്പിച്ചപ്പോള്‍ കാളിന്ദിയിലെ ജലം വിഷദൂഷിതമായി. നദിയിലെ മത്സ്യങ്ങളും നദിക്കുമുകളില്‍ പറന്ന പറവകളും വിഷജ്വാലയില്‍ നശിച്ചു. ഒരു ദിവസം നദീതാരത്ത് ചെന്നെത്തിയ പശുക്കളും പശുപാലകരായ കുട്ടികളും വേനല്ച്ചൂടുകൊണ്ടുതളര്ന്ന് കാളിന്ദിയിലെ ജലം കുടിച്ചു. അവരെല്ലാം മരിച്ചുവീണു. ഭഗവാന് തന്റെ കരുണാകടാക്ഷംകൊണ്ട് അവരെ ജീവിപ്പിച്ചു. കാളിയനെ കാളിന്ദിയില്‍ നിന്നും പുറത്താക്കാന്‍ ഭഗവാന് തീരുമാനിച്ചു. ആറ്റിന്കരയിലുണ്ടായിരുന്ന ഒരു കടമ്പുവൃക്ഷത്തില്‍ കയറി ഭഗവാന് നദിയിലേക്ക് ചാടി. ഭഗവാന്റെ ശരീരപതനംകൊണ്ട് കാളിന്ദി ക്ഷോഭിച്ച് തിരയടിച്ചിളകി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: