കൊച്ചി: കോട്ടയത്ത് ജനതാദള്‍ എസ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സമ്മര്‍ദ്ദവുമായി കെ.എം.മാണി ഓട്ടം തുടങ്ങി. തന്റെ മകന് ജോസ്.കെ.മാണിയുടെ വിജയം ഉറപ്പിക്കാനാണ് മാണിയുടെ ഈ നെട്ടോട്ടം. മാത്യു.ടി.തോമസിനെ സ്ഥാനാര്ഥിയാക്കാതിരിക്കാനാണ് ഇപ്പോള്‍ മാണിയുടെ ശ്രമം. ഇതിനായി ജനതാദള്‍ സംസ്ഥാന, ജില്ലാ കമ്മറ്റി അംഗങ്ങളെ സ്വാധീനിക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. ഇന്ന് രാവിലെ എറണാകുളം ശിക്ഷക് സദനില്‍ നടക്കുന്ന ജനതാദള്‍ എസ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുന്നവരെ കൊണ്ട് മാത്യു.ടി.തോമസിനെതിരെ നീക്കം നടത്താനും അത്ര സ്വാധീനമില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കാനും ഒരു വിഭാഗം മാണിക്കു വേണ്ടി ആവശ്യപ്പെട്ടേക്കും.
മാത്യു.ടി.തോമസായിരുന്നു സ്ഥാനാര്‍ഥിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ തന്റെ മകന് ജോസ്.കെ.മാണിക്ക് കടുത്ത വെല്ലുവിളിയായി മാറുമെന്ന ഭീതിയാണ് മാണിയെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇടതുമുന്നണിയിലെ ഒന്നാംനിര നേതാക്കളിലൊരാളായ മാത്യു.ടി.തോമസ് സ്ഥാനാര്‍ഥിയായാല്‍ സിപിഎമ്മില്‍ നിന്ന് വോട്ടു കച്ചവടം ചെയ്ത് വിജയം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മാണിക്കുറപ്പുണ്ട്. കൂടാതെ കോണ്‍ഗ്രസില്‍ ഒരുവിഭാഗം കാലുവാരുമോ എന്ന സംശയമാണ് നീക്കത്തിന്റെ പിന്നില്‍.
മാണിയുടെ ചില ദൂതന്മാര് വഴി ജനതാദള്‍ സംസ്ഥാന നേതാക്കളില്‍ ചിലരെയും ചില ജില്ലാ നേതാക്കളെയും കണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്ന് തന്നെ പകരം പേരുകള്‍ നിര്ദേശിപ്പിക്കാനാണ് നീക്കം. ജനതാദളിന്റെ പോഷക സംഘടനകളെ കൊണ്ടും സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദം ഉന്നയിപ്പിച്ചേക്കും. ഇതിനായി പാര്‍ട്ടിയുടെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, മുന്‍ മന്ത്രി പ്രൊഫ.എന്‍.എം.ജോസഫ്, കോട്ടയം ജില്ലാ പ്രസിഡന്റ് എം.പി.കുര്യന്, മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.ബെന്നി കുര്യന്, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.അരുണ്‍ ചാണ്ടി എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്.
ജനതാദള്‍ സ്ഥാനാര്‍ഥിയായി മുമ്പ് കോട്ടയത്ത് മത്സരിച്ചിട്ടുള്ള പ്രൊഫ.ജയലക്ഷ്മിയും സീറ്റിനായി രംഗത്തിറങ്ങിയിട്ടുണ്ട്.
ജയലക്ഷ്മിയും ജോര്‍ജ് തോമസും പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി കുന്‍വര്‍ ഡാനിഷ് അലിയെ കണ്ട് തങ്ങളുടെ അവകാശവാദം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇവരില്‍ ആരെ സ്ഥാനാര്‍ഥിയാക്കിയാലും തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫ് കരുതുന്നത്, പ്രത്യേകിച്ച് മാണി. മാത്യു.ടി.തോമസിനു വേണ്ടി സീറ്റ് വിട്ടുകൊടുക്കുകയാണെന്നാണ് കോട്ടയത്ത് നടന്ന സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും പറഞ്ഞിരുന്നത്. എന്നാല്‍ അതിനു വിരുദ്ധമായി മറ്റൊരു തീരുമാനമുണ്ടായാല്‍ സിപിഎമ്മിനുള്ളിലും എതിര്പ്പുകളുണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: