ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ തൈറോയ്ഡ് രോഗികള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാരാരിക്കുളം, അമ്പലപ്പുഴ വടക്ക് പ്രദേശങ്ങളില്‍ നടത്തിയ രക്ത പരിശോധനാ ക്യാമ്പുകളിലാണ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടെത്തിയത്. പൊതുവെ തീരപ്രദേശങ്ങളില്‍ തൈറോയ്ഡ് രോഗബാധിതരുടെ എണ്ണം കുറയേണ്ടതാണെന്നും എന്നാല്‍ ഇവിടങ്ങളില്‍ മേറ്റ്ന്തെങ്കിലും പ്രത്യേകതകളുണ്ടോയെന്ന് പഠനം നടത്തേണ്ടതുണ്ടെന്നും അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ എഎംഒ: ഡോ.കാര്‍ത്തിക ജന്മഭൂമിയോട് പറഞ്ഞു.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഏഴ് ക്യാമ്പുകളില്‍ 1,875 പേരാണ് രക്തപരിശോധന നടത്തിയത്. ഇതില്‍ മുന്നൂറോളം പേര്‍ക്ക് തൈറോയ്ഡ് ഉള്ളതായി സ്ഥിരീകരിച്ചു. പുതുതായി ഇത്രയും തൈറോയ്ഡ് രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിലവില്‍ രോഗം ബാധിച്ച് കാലങ്ങളായി മരുന്ന് കഴിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ജനറല്‍ മെഡിസിന്, ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളെ സംയോജിപ്പിച്ച് തൈറോയ്ഡ് ചികിത്സയ്ക്കുള്ള കര്‍മ പദ്ധതിക്ക് ഇവിടെ രൂപം നല്‍കിയിട്ടുണ്ട്. ഡോ.കാര്‍ത്തികയാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുന്നത്.
ഹൈപ്പോ തൈറോയ്ഡാണ് തീരപ്രദേശങ്ങളില്‍ കൂടുതലായി കാണുന്നത്. ആലപ്പുഴ നഗരത്തിന്റെ തീരപ്രദേശങ്ങളിലും രോഗബാധിതര്‍ ഏറെയാണ്.
പകര്‍ച്ചവ്യാധിയല്ലെങ്കിലും തീരപ്രദേശത്തെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രധാന ആരോഗ്യപ്രശ്നമായി തൈറോയ്ഡ് രോഗം മാറിയിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ കൂടുതലാണെന്നതും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഏറെ സൃഷ്ടിക്കുന്നതുമായതിനാല്‍ ഇടത്തരം-സാധാരണ കുടുംബങ്ങളെ ഇത് സാമ്പത്തികമായും ഏറെ പ്രതിസന്ധിയിലാക്കുന്നു.
മുന്‍കാലങ്ങളില്‍ മന്തുരോഗമായിരുന്നു തീരപ്രദേശങ്ങളിലെ പ്രധാന ഭീഷണി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മന്തുരോഗം ഏതാണ്ട് നിര്‍മാര്‍ജനം ചെയ്യപ്പെട്ട നിലയിലാണ്. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. മത്സ്യ-കയര്‍ മേഖലകള്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ തൈറോയ്ഡ് രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വ്യാപകമാകുന്നത് തീരപ്രദേശത്തെ കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: