മലപ്പുറം: സരിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ ശിക്ഷിച്ചാല്‍ പാര്‍ട്ടിതല നടപടിയെകുറിച്ച് ആലോചിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് പറഞ്ഞു. മലപ്പുറം പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്തതുകൊണ്ട് പാര്‍ട്ടി നടപടി ഉണ്ടാകില്ല. ഈ വിഷയത്തില്‍ അബ്ദുള്ളക്കുട്ടിയുടെ രാജി ആവശ്യപ്പെടാന്പോലുമുള്ള അവകാശം സിപിഎമ്മിനില്ല.
അബ്ദുള്ളക്കുട്ടിയോടുള്ള പൂര്‍വ്വ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഡിവൈഎഫ്ഐ കാണിച്ചത് തരംതാണ രൂപത്തിലുള്ള പ്രതിഷേധമാണ്. സരിതയുടെ വാക്കുകള്‍ വിശ്വസിക്കണമോ എന്ന കാര്യം പൊതുസമൂഹമാണ് തീരുമാനിക്കേണ്ടത്. അവര്‍ നല്കിയ പരാതി അനുസരിച്ച് പോലീസ് നടപടികള്‍ എടുക്കും. ഒരു പരാതി എഴുതികൊടുത്താല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാവില്ല.
സിപിഎമ്മിന്റേത് മുതലാളിത്ത സംസ്കാരമായതിനാലാണ് ആര്‍എസ്പി പുറത്ത് പോയത്. ആര്‍എസ്പിയുടെ പ്രതികരണമാണ് ദളിന് സീറ്റ് കിട്ടാന്‍ കാരണം. ജെഎസ്എസ് പോയതുകൊണ്ട് യുഡിഎഫിന് യാതൊരു നഷ്ടവും ഇല്ല. യുഡിഎഫിലേക്ക് വരുന്നവരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് നഹ, പ്രശാന്ത് നിലമ്പൂര്‍, സന്തോഷ് ക്രിസ്റ്റി, അജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്ത നടപടി തെറ്റാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. ബലാല്‍സംഗക്കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ പലരും പുറത്ത് വിലസി നടക്കുകയാണ്. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് തങ്ങള്‍ എതിരല്ലെന്നും തങ്കച്ചന് കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: