ആറന്മുള: ആറന്മുള വിമാനത്താവളപദ്ധതിക്കു പിന്നില്‍ ദല്‍ഹിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണെന്ന് ഓള് ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓര്ഗനൈസേഷന് ദേശീയ സെക്രട്ടറി വി.ബി. ബിനു അഭിപ്രായപ്പെട്ടു. കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സമരമാണ് ഇന്ന് ആറന്മുളയില് നടക്കുന്നതെന്നും വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇരുപത്തിയൊന്‍പതാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജനാരോഗ്യ പ്രസ്ഥാനം ചെയര്മാന് ഡോ. ജേക്കബ് വടക്കഞ്ചേരി സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ആറന്മുളയില് വിമാനത്താവളം വേണ്ടായെന്ന് കോണ്‍ഗ്രസ്, സിപിഐ(എം), ബിജെപി, സിപിഐ, ആര്‍എസ്പി, ജനതാദള്‍, എന്‍സിപി, സിപിഐ(എം.എല്‍), ആര്‍എസ്എസ്, എസ്യുസിഐ, തുടങ്ങിയ എല്ലാ രാഷ്ട്രീയ-രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുടേയും സംസ്ഥാന പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റ് പ്രമുഖരും ആറന്മുളയിലെ ജനങ്ങള്‍ ഒന്നടങ്കവും പറഞ്ഞുകഴിഞ്ഞിട്ടും വിമാനത്താവളം കൂടിയേതീരൂ എന്നു പറയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ് ചോദിച്ചു. സമ്മേളനത്തില്‍ അമ്പോറ്റി കോഴഞ്ചേരി സ്വാഗതം ആശംസിച്ചു.
അഡ്വ. അനന്തഗോപന്‍, ബിന്ദു പ്രസാദ്, മനോജ് മാസ്റ്റര്‍, എഴുമറ്റൂര്‍ ഉണ്ണി, സി.കെ. ശശിധരന്, ഡോ. ജനാര്‍ദനക്കുറുപ്പ്, കെ.വി. സുഗതന്, ഇ.എന്‍. സുരേഷ്, മലയാലപ്പുഴ ശശി, അഡ്വ. ശശികുമാര്‍, കരിപ്ര എന്‍. രാജേന്ദ്രന്, ആറന്മുള വിജയകുമാര്‍, വിലാസിനി രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സത്യാഗ്രഹത്തിന്റെ മുപ്പതാം ദിവസമായ ബുധനാഴ്ചത്തെ സമ്മേളനത്തില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി.എന്‍. നീലകണ്ഠന് നമ്പൂതിരി, ജനറല്‍ സെക്രട്ടറി പി.എ. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: