ആറന്മുള: ഈ ഭൂമി എല്ലാവര്ക്കും സ്വന്തമല്ല, മറിച്ച് ഭൂമിക്ക് എല്ലാവരും സ്വന്തമാകുന്നു. മകനെ പോലെ ഭൂമി നമ്മളെ നോക്കുന്നു. മറിച്ച് നമ്മള് ശത്രുവിനെപ്പോലെ തിരികെ പെരുമാറുന്നു. അതിന്റെ തീവ്രപ്രകടിത ഭാവമാണ് ആറന്മുളയില് സംഭവിക്കുവാന്‍ പോകുന്നത്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇരുപത്തിയെട്ടാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത വാസ്തു ശാസ്ത്രജ്ഞന് വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് പറഞ്ഞു.
ഹിരണ്യകശിപുവിന്റെയും ഹിരണ്യാക്ഷന്റെയും സ്വഭാവവും പ്രഹ്ലാദന്റെ ചിരിയുമായി നമ്മുടെ മുമ്പില്‍ എത്തുകയും ഭൂമി നശീകരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ ഇവിടെ നിന്ന് ഓടിച്ച് പ്രകൃതിയെ സംരക്ഷിക്കുവാനുള്ള യജ്ഞമാകട്ടെ ആറന്മുളയിലേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി നിര്‍വാഹകസമിതി അംഗം കെ.കെ. റോയ്സണ്‍ അധ്യക്ഷത അഹിച്ചു.
സമ്മേളനത്തില്‍ അഡ്വ. ശരത്കുമാര്സ്വാഗതം ആശംസിച്ചു. കേരളത്തിലെ പന്ത്രണ്ടോളം ചിത്രകാരന്മാര് സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒറ്റ ക്യാന്‍വാസില്‍ നടത്തിയ ചിത്രരചന വിശ്വ വിഖ്യാത ചിത്രകാരന് രവി വര്‍മ്മയുടെ ചെറുമകന് ആര്. പാര്‍ത്ഥസാരഥി വര്‍മ്മ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് അങ്ങാടിക്കല്‍ രവീന്ദ്രക്കുറുപ്പ്, പൊരിയക്കോട് വിജയകുമാര്‍, എസ്യുസിഐ ജില്ലാ സെക്രട്ടറി എസ്. രാജീവന്, ആറന്മുള വിജയകുമാര്‍, വിജയമ്മ എസ്. പിള്ള, സാവിത്രി ബാലന്, താര ഉണ്ണികൃഷ്ണന് എന്നിവര്‍ സത്യാഗ്രഹ സമ്മളനത്തില്‍ സംസാരിച്ചു. കൊട്ടാരക്കര താലൂക്കിലെ കര്‍മ്മസമിതി പ്രവര്‍ത്തകരും, കൊടുമണ്‍ പഞ്ചായത്തിലെ കര്‍മ്മസമിതി പ്രവര്‍ത്തകരും ആറന്മുള സനാതന ധര്‍മ്മ പ്രചാരസഭ പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കു ചേര്‍ന്നു. സമാപന സമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
സത്യാഗ്രഹത്തിന്റെ ഇരുപത്തിയൊമ്പതാം ദിവസമായ ചൊവ്വാഴ്ചത്തെ സമ്മേളനത്തില്‍ ഓള് ഇന്ത്യാ പീസ് ആന്റ് സോളിഡാരിറ്റി ഓര്ഗനൈസേഷന് ദേശീയ സെക്രട്ടറി വി.ബി. ബിനു, ജനാരോഗ്യ പ്രസ്ഥാനം ചെയര്മാന് ഡോ. ജേക്കബ് വടക്കഞ്ചേരില്‍, സംസ്ഥാന കണ്‍വീനര്‍ സുഗതന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: