കഴിഞ്ഞ അഞ്ചുകൊല്ലം എംപിയായും കേന്ദ്രമന്ത്രിയായും ഡോ.ശശിതരൂര്‍ തിരുവനന്തപുരത്തിനു നല്‍കിയത് വാഗ്ദാനപ്പെരുമഴമാത്രം. ബാഴ്സലോണ ഇരട്ടനഗരം പദ്ധതി മുതല്‍ മാലിന്യസംസ്കരണത്തിനുവരെ ശശിതരൂര്‍ തിരുവനന്തപുരത്തിനായി വമ്പന്‍ വാഗ്ദാനങ്ങള്‍ നല്കി.
കാലംപോക്കുകയായിരുന്നുവെന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും ആരോപണം. തിരുവനന്തപുരത്തു തന്നെ രണ്ടാമങ്കത്തിന് തയ്യാറെടുപ്പു നടത്തുന്ന ശശിതരൂര്‍ വീണ്ടും ജനങ്ങളെ സമീപിക്കാനായി തയ്യാറാക്കിയിരിക്കുന്ന പ്രചാരണപുസ്തകത്തിലും വാഗ്ദാനങ്ങളുടെ പട്ടികയാണ് നിരത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.
2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തരൂരിനെതിരെ മത്സരിച്ചത് ബിജെപിയുടെ പി.കെ.കൃഷ്ണദാസും സിപിഐയുടെ പി.രാമചന്ദ്രന്നായരുമായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായുള്ള മത്സരത്തില്‍ തോറ്റെങ്കിലും ഗ്ലാമര്‍ പരിവേഷവുമായാണ് തരൂര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളും കോണ്‍ഗ്രസ് ഹൈക്കമാന്റിനും പ്രത്യേകിച്ച് പ്രധാനമന്ത്രി മന്മോഹന്സിംഗിനുമുള്ള പ്രത്യേക താല്പര്യവുമെല്ലാം തരൂരിനെ സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ വിജയിച്ച ശേഷമുള്ള പ്രവര്‍ത്തനത്തില്‍ തരൂര്‍ തികഞ്ഞ പരാജയമായിരുന്നുവെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍.
എന്നാല്‍ തിരുവനന്തപുരത്തിന്റെ ചിരകാല വികസന സ്വപ്നങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ സഫലമാക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യം നല്‍കുന്നെന്ന് ശശിതരൂര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം തിരുവനന്തപുരത്തിന് വികസനക്കുതിപ്പു നല്കാന് കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ പാതകളുടെ വികസനവും റയില്വേവികസനവും ഇക്കാലയളവില്‍ കാര്യക്ഷമമായി നടന്നു. ബാഴ്സലോണ ഇരട്ട നഗരപദ്ധതി അട്ടിമറിക്കപ്പെട്ടത് ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യം മൂലമാണെന്ന് തരൂര്‍ പറഞ്ഞു.
തന്റെ വിപുലമായ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി തരൂര്‍ തിരുവനന്തപുരത്ത് വികസനം കൊണ്ടുവരുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കുമെന്ന് ബിജെപിദേശീയസെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തരൂരിന്റെത്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ നിരത്തിവയ്ക്കുകയാണ് അദ്ദേഹം. അടിസ്ഥാന വികസന പദ്ധതികളായ കുടിവെള്ള വിതരണം, റോഡ് വികസനം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടനിര്‍മ്മാണം അവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിനായില്ല. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തെ തിരുവനന്തപുരവുമായി ബന്ധപ്പെടുത്തി ട്വിന്‍സിറ്റി സങ്കല്പം നടപ്പിലാക്കുമെന്ന വലിയ പ്രഖ്യാപനം തരൂര്‍ നടത്തിയത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ഭാഗ്യമുണ്ടെങ്കില്‍ ലണ്ടന്‍ പാരിസ് തുടങ്ങി ഏതെങ്കിലും ലോക നഗരത്തിന്റെ സഹോദര നഗരമായി അനന്തപുരി നാളെ അറിയപ്പെട്ടേക്കുമെന്ന തരൂരിന്റെ വാക്കുകള്‍ വിശ്വസിച്ച് കാത്തിരുന്നവര്‍ക്ക് നിരാശരാകേണ്ടി വന്നു. കൃഷ്ണദാസ് പറഞ്ഞു.
സഫലമാകാത്ത വാഗ്ദാനങ്ങളുടെ പട്ടികയുമായാണ് ശശിതരൂര്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെന്ന് സിപിഐ നേതാവ് പി.രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഒരു കേന്ദ്രമന്ത്രിക്ക് വികസനക്കാര്യത്തില്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നിട്ടും അദ്ദേഹത്തിന് അതിനൊന്നും വേണ്ടത്ര സമയം നല്‍കാനായില്ല. കേരളത്തിലെ മറ്റ്പാര്ലമെന്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വികസന സാധ്യതകള്‍ തിരുവനന്തപുരത്തിനുണ്ട്. അതൊന്നും പ്രയോജനപ്പെടുത്താനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ തരൂരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: