താര്ത്താരന്മാരും ബലൂചികളും അറപ്പും വെറുപ്പുമുളവാക്കു ന്ന മനുഷ്യജാതികളൊക്കെയും ഭാരതത്തില്‍ വന്നു ബൗദ്ധരായിത്തീര്ന്നു, നമ്മോട് കലര്‍ന്നുചേര്‍ന്നു. അവര്‍ താന്താങ്ങളുടെതായ ജാതീയാചാരങ്ങള്‍ ഇവിടേക്ക് കൊണ്ടുവന്നു. അങ്ങനെ ഭാരതീയജനതയുടെ ജീവിതമാകെ അത്യന്തം ഭയാനകവും മൃഗീയവുമായ നടപടികള്‍ രേഖപ്പെടുത്തിയ വമ്പിച്ച ഒരേടായിത്തീര്‍ന്നു. അതാണ് ബൗദ്ധന്മാരില് നിന്ന് പ്രസ്തുത ബാലന് കിട്ടിയ ഇരിപ്പുമുതല്‍. ആ കാലം മുതല്‍ ഇന്നുവരെ ഭാരതത്തില്‍ നടന്ന ജോലിയെല്ലാം, ബുദ്ധമതം വരുത്തിവച്ച അധഃപതനത്തില്‍ നിന്ന് വേദാന്തം നേടിയ ഒരു വീണ്ടെടുക്കലാണ്. ഇത് നടന്നുവരികയാണ്, നിറവേറിയിട്ടില്ല.
ഒരു മഹാദര്ശനികനായ ശങ്കരന് വന്നു, ബുദ്ധമതത്തിന്റെയും വേദാന്തത്തിന്റെയും തനിസാരം വളരെയൊന്നും ഭിന്നമല്ലെന്നും, എന്നാല്‍ ശിഷ്യന്മാര് ഗുരുവിന്റെ വിവക്ഷ ധരിക്കാതെ, സ്വയം അധഃപതിച്ച് ആത്മാവിന്റെയും ഈശ്വരന്റെയും അസ്തിത്വം നിഷേധിക്കയും നിരീശ്വരരായിത്തീരുകയും ചെയ്തുവെന്നും വെളിവാക്കി. ഇതാണ് ശങ്കരന് കാട്ടിത്തന്നത്. ബൗദ്ധന്മാരെല്ലാം പഴയമതത്തിലേക്ക് മടങ്ങാന്‍ തുടങ്ങി. എന്നാല്‍ അവരൊക്കെ ആ പദ്ധതികളുമായി ഇടപഴകിക്കഴിഞ്ഞിരിക്കുന്നു; എന്തുചെയ്യും?
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: