തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനത്തിന് സോഷ്യലിസ്റ്റ് ജനതയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. വടകരയോ വയനാടോ സീറ്റ് ആവശ്യപ്പെട്ട സോഷ്യലിസ്റ്റ് ജനത തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച വിജയം കാണാതെ പിരിയുകയായിരുന്നു. എന്നാല്‍ പാലക്കാട് നല്കി അനുനയിപ്പിക്കാനുള്ള ആലോചന കോണ്‍ഗ്രസ്സില്‍ നടക്കുന്നുണ്ട്.
ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയിലും വടകര അല്ലെങ്കില്‍ വയനാട് സീറ്റ് വേണന്ന ആവശ്യം എസ്ജെഡി ആവര്‍ത്തിച്ചു. ആവശ്യപ്പെടുന്ന രണ്ടുസീറ്റുകളും തങ്ങളുടെ സിറ്റിങ് സീറ്റുകളായതിനാല്‍ വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചു. സീറ്റ് വിഭജന ചര്‍ച്ച പത്താംതീയതിയോടെ പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങളുടെ അഭിപ്രായം ഇതിനകം പറഞ്ഞുകഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും ആയിരുന്നു എസ്ജെഡി നേതാക്കളുടെ മറുപടി. ഒന്‍പതാംതീയതി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പുസമിതി ചേരുന്നുണ്ടെന്നും പത്താം തീയതി രാവിലെ എസ്ജെഡിയുമായി വീണ്ടും ചര്‍ച്ച നടത്താമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പത്തിനു രാവിലെ തങ്ങളുടെ സംസ്ഥാന കമ്മിറ്റി തലസ്ഥാനത്തു ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്ജെഡി നേതാവ് എം.പി. വീരേന്ദ്രകുമാറും അറിയിച്ചു.
എസ്ജെഡിക്ക് മറ്റേതെങ്കിലും സീറ്റ് നല്കുന്നതിനെപ്പറ്റിയും കോണ്‍ഗ്രസ് ആലോചിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് എസ്ജെഡിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. അടുത്ത ചര്‍ച്ചയില്‍ പരിഹാര ഫോര്‍മുല കോണ്‍ഗ്രസ് മുന്നോട്ടുവെക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചു പരാജയപ്പെട്ട പാലക്കാട് സീറ്റ് എസ്ജെഡിക്ക് വിട്ടുനല്കുന്നതിനെപ്പറ്റിയാണ് കോണ്‍ഗ്രസ് പ്രധാനമായും ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക കൂടിയാലോചനകള്‍ക്കു പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രനെ ഇന്നലെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയിരുന്നു. ക്ലിഫ്ഹൗസില്‍ എസ്ജെഡിയുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. പാലക്കാട് സീറ്റില്‍ എസ്ജെഡി തൃപ്തിപ്പെടുന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റ് നല്‍കുന്നതും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: