ചങ്ങനാശേരി: മതുമൂലയിലെ ഇരട്ടക്കൊലപാതകക്കേസിലെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കായി മറിയപ്പിള്ളി മുട്ടം പാറമടയിലെ തെരച്ചില്‍ മൂന്നാംദിവസമായ ഇന്നലെയും തുടര്‍ന്നു. 50 അടിയിലേറെ താഴ്ച്ചയുള്ള പാറമടയിലെ കൈതക്കാടുകളും പുല്ലും പൂര്‍ണമായി നീക്കിയാല്‍ മാത്രമേ വെള്ളംവറ്റിക്കാന്‍ കഴിയൂ. ജെ.സി.ബി ഉപയോഗിച്ചാണ് കൈതകളും പുല്‍പ്പടര്‍പ്പും നീക്കുന്നത്. വെള്ളം വറ്റിക്കണമെങ്കില്‍ എത്രദിവസം വേണ്ടിവരുമെന്ന ആശങ്കയിലാണ് അന്വേഷണസംഘം.
ഇന്നലെയും നിരവധിപേര്‍ പാറമടയ്ക്കുചുറ്റും തടിച്ചുകൂടി. ഒരോ നിമിഷവും ആകാംക്ഷയോടെയാണ് ജനം കാത്തിരുന്നത്. തെളിവു കണ്ടെത്തുന്നതിനുള്ള തികഞ്ഞ ജാഗ്രതയിലാണ് ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമണിന്റെ നേതുത്വത്തിലുള്ള അന്വേഷണ സംഘം. ചെളി നീക്കം ചെയ്യുന്നതിനിടയില്‍ നിരവധി മദ്യകുപ്പികള്‍ കണ്ടെത്തി. സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു ഇവിടമെന്നു തെളിയിക്കുന്നതാണ് പലകണ്ടെത്തലും.
ധാരാളം തുണിക്കഷണങ്ങളും ചാക്കിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. 19 വര്‍ഷമായി രാവും പകലും പാറമടയുടെ സമീപത്തുകൂടി സഞ്ചരിക്കുന്ന പ്രദേശവാസികള്‍ക്ക് ഞെട്ടലായിരിക്കുകയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
അതേസമയം കൊല്ലപ്പെട്ട മഹാദേവന്റെ വീട്ടുകാരുടെ കണ്ണുനീര് ഇനിയും തോര്‍ന്നിട്ടില്ല. കുഞ്ഞനുജന് ഓര്‍മ്മയായെങ്കിലും അവന്റെ ഭൗതീകാവശിഷ്ടങ്ങള്ക്കു വേണ്ടിയും കാത്തിരിക്കേണ്ടി വരുന്നത് സഹോദരിമാര്‍ക്ക് മറ്റൊരു വിങ്ങലായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷകിട്ടണമെന്ന പ്രാര്‍ത്ഥനമാത്രമാണ് അവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: