കോഴിക്കോട്: ലോക്സഭാ സീറ്റ് സംബന്ധിച്ച് സോഷ്യലിസ്റ്റ് ജനതയുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ചര്‍ച്ച വഴിമുട്ടി. വടകര സീറ്റ് വിട്ടു നല്‍കണമെന്നാണ് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെടുന്നത്. എന്നാലിത് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. ഹൈക്കമാന്റുമായി ആലോചിച്ച് അന്തിമ തീരുമാനം പറയാമെന്നും കോണ്‍ഗ്രസ് മറുപടി നല്കി.
2015ല്‍ ഒഴിവ് വരുന്ന ഒരു രാജ്യസഭാ സീറ്റിന്റെ കാര്യം പറഞ്ഞാണ് സോഷ്യലിസ്റ്റ് ജനതയെ മയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് സോഷ്യലിസ്റ്റ് ജനത കോണ്‍ഗ്രസിനെ അറിയിച്ചു കഴിഞ്ഞു. വടകരയോ വയനാട് സീറ്റോ വേണമെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാര്‍ പറഞ്ഞു. വടകര കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നാണ് പറയുന്നത്. എന്നാല്‍ എസ്.ജെ.ഡി യു.ഡി.എഫില്‍ വന്ന് മുന്നണി ശക്തിപ്പെട്ടപ്പോഴാണ് വടകര സിറ്റിംഗ് സീറ്റായതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര സോഷ്യലിസ്റ്റ് ജനതയ്ക്ക് തരാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നതാണ്. എസ്.ജെ.ഡി പൂര്‍ണമായി മുന്നണിയുടെ ഭാഗമാകാത്തതിനാല്‍ സീറ്റ് വേണ്ടെന്ന നിലപാടെടുത്തുവെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. വടകരയോ വയനാട് സീറ്റോ എസ്.ജെ.ഡിയ്ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സീറ്റിനു പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ രാജ്യസഭാ സീറ്റ് വേണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
നേരത്തേ ലീഗ് നേതാക്കളുമായി കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കേണ്ടെന്നും രണ്ട് സീറ്റുകള്‍ മാത്രം മതിയെന്നും ചര്‍ച്ചയില്‍ തീരുമാനമായി. മാണിഗ്രൂപ്പുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ പ്രഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: