185. ഗൃഹീതജാനകീഹസ്തഃ – ജനകപുത്രിയുടെ കൈപിടിച്ചവന്, ജാനകിയെ പാണിഗ്രഹണം ചെയ്തവന്. പാണിഗ്രഹണം വിവാഹച്ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് പാണിഗ്രഹണത്തിന് വിവാഹം എന്നര്ഥമുണ്ടായി. ശൈവചാപം ഒടിച്ചപ്പോള്‍ തന്നെ സീതാദേവി രാമന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചു. ഉടനെതന്നെ ഇക്കാര്യമറിയിച്ച് ദശരഥനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വേണ്ട ചടങ്ങുകളോടെയും പിതാവിന്റെയും അമ്മമാരുടെയും സ്വജനങ്ങളുടെയുംവസിഷ്ഠവിശ്വാമിത്രാദികളായ ആചാര്യന്മാരുടെ അനുഗ്രഹത്തോടെയും ശ്രീരാമന് സീതയെ പാണിഗ്രഹണം ചെയ്തു.
186. സംപ്രീതസ്വജനൈര്വൃതഃ – ഏറെ സന്തോഷിച്ച സ്വജനങ്ങളോടുകൂടിയവന്. രാമന്റെ വിവാഹത്തോടൊപ്പം അനുജന്മാരുടെ വിവാഹവും നടന്നു. വിവാഹിതരായ നാലുകുമാരന്മാരും പത്നിമാരും ബന്ധുക്കളും പരിവാരങ്ങളും ഇരുരാജ്യങ്ങളിലെയും പ്രജകളും ആഹ്ലാദഭരിതരായി. ആനന്ദമയമായ വലിയ ഘോഷയാത്രയാണ് അയോദ്ധ്യയിലേക്ക് മടങ്ങിയത്.
46. പരശുധരദര്പ്പഘ്നഃ ക്ഷത്രധര്മപ്രവര്ദ്ധകഃ
സംത്യക്തയൗവരാജ്യശ്ച വനവാസേ നിയോജിതഃ
187. പരശുധരന്റെ – പരശുധരന്റെ ദര്‍പ്പം ശമിപ്പിച്ചവന്‍ (പരശുധരന്‍-പരശു ആയുധമായി സ്വീകരിച്ചവന്, പരശുരാമന്, ദര്പ്പഘ്നന് – അഹങ്കാരം നശിപ്പിച്ചവന്.)
ദശരഥനും പുത്രന്മാരും പുത്രവധുക്കളും ഉള്‍പ്പെട്ട ഘോഷയാത്രയെ പരശുരാമന് ഇടയ്ക്കുവച്ചു തടഞ്ഞു. ശിവചാപം ഭഞ്ജിച്ചതിലുള്ള രോഷം കൊണ്ടെന്ന മട്ടില്‍ രാമനെ അദ്ദേഹം വെല്ലുവിളിച്ചു. തന്റെ കൈയിലുള്ള വൈഷ്ണവചാപം കുലയ്ക്കാന് പരശുരാമന് രാമനോടാവശ്യപ്പെട്ടു. അത് കുലച്ചില്ലെങ്കില് എല്ലാ ക്ഷത്രിയരെയും കൂട്ടത്തോടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാമന് വളരെ വിനയത്തോടെ വില്ലുവാങ്ങി കുലച്ച് അമ്പുതൊടുത്തു. അമ്പിന് ലക്ഷ്യം കാട്ടിത്തരാന്‍ പരശുരാമനോട് ആവശ്യപ്പെട്ടു. പരാജിതനായ പരശുരാമന് ശ്രീരാമനെ സ്തുതിച്ച് തന്റെ പുണ്യങ്ങള്‍ ശരത്തിന് ലക്ഷ്യമാക്കാന്‍ അപേക്ഷിച്ചു.
രാമനും പരശുരാമനും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ പരശുരാമന് തന്നിലുള്ള വൈഷ്ണവ തേജസ്സും ദിവ്യമായ വൈഷ്ണവധനുസ്സും രാമനിലേക്ക് സംക്രമിപ്പിക്കുകയാണ് ചെയ്തത്.
188. ക്ഷത്രധര്മപ്രവര്ദ്ധകഃ – ക്ഷത്രിയധര്‍മത്തെ വര്ധിപ്പിച്ചവന്. പ്രജാപാലനം, ദാനം, വേദാധ്യയനം, വിഷയവിരക്തി എന്നിവയാണ് നാലു ക്ഷത്രിയധര്മങ്ങള്. ഈ നാലുധര്മങ്ങളും ജീവിതത്തില്‍ ഉടനീളം അനുസരിച്ച ജീവിതമായിരുന്നു ശ്രീരാമന്റേത്. അതിന്റെ തുടക്കമാണ് പരശുരാമനെ നേരിട്ട സംഭവം. തുടര്‍ന്നുള്ള ജീവിതത്തില്‍ ക്ഷാത്രധര്മം എന്താണെന്ന് ലോകബോധ്യം ഉണ്ടാകത്തക്കവണ്ണം രാമന് പെരുമാറുന്നുണ്ട്. അടുത്തനാമം കുറിക്കുന്ന സംഭവം ഉദാഹരണമാണ്.
189. സംത്യക്തയൗവരാജ്യഃ – യുവരാജാവെന്ന പദവി ഉപേക്ഷിച്ചവന്. (സംത്യക്തം – ഉപേക്ഷിക്കപ്പെട്ടത്; യൗവരാജ്യം – യുവരാജാവെന്നപദവി). ദശഥമഹാരാജാവ് ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൈകേയി തനിക്ക് മുമ്പ് തന്നിരുന്ന രണ്ടുവരങ്ങള്‍ ഇപ്പോള്‍ തരണമെന്ന് ദശരഥനോടാവശ്യപ്പെട്ടു. യുവരാജാവായി ഭരതനെ അഭിഷേകം ചെയ്യണമെന്നും രാമന് പതിന്നാലു കൊല്ലം വനവാസം അനുഷ്ഠിക്കണമെന്നുമായിരുന്നു കൈകേയി ആവശ്യപ്പെട്ട രണ്ടുവരങ്ങള്‍. സത്യസന്ധനായ ദശരഥന് അത് നിഷേധിക്കാനായില്ല. തന്നെ ധിക്കരിച്ച് യുവരാജപദവി ഏറ്റെടുക്കാന്‍ ദശരഥമഹാരാജാവ് തന്നെ രാമനോടാവശ്യപ്പെട്ടുവെങ്കിലും അച്ഛന്റെ വാക്കുസത്യമാക്കാന് വേണ്ടി വനത്തിലേക്ക് പോകാനാണ് രാമന് തീരുമാനിച്ചത്. യുവരാജപദവിയെക്കാള് കാനനവാസം രാമന് അഭികാമ്യമായത് ക്ഷാത്രധര്മത്തിലുള്ള നിഷ്ഠകൊണ്ടാണ്.
190. വനവാസേ നിയോജിതഃ – വനവാസത്തിന് നിയോഗിക്കപ്പെട്ടവന്. ദശരഥമഹാരാജാവ് നേരിട്ടു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്ക് സത്യമാക്കേണ്ടത് തന്റെ കര്‍ത്തവ്യമായി കരുതിയ രാമന് വനവാസം പിതാവിന്റെ നിയോഗമാണെന്ന് കരുതി വനത്തിലേക്ക് പുറപ്പെട്ടു. ദേവകാര്യസിദ്ധിക്ക് രാമനും സീതയും വനവാസം സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു. ആ ചുമതലയാണ് രാമനെ വനവാസത്തിന് നിയോഗിച്ചതെന്നും പറയാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: