പാറത്തോട്: സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തോട് വിയോജിച്ച് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേര്‍ന്നു. മലയോര കാര്‍ഷിക മേഖലയായ പാറത്തോട്ടില്‍ ചുവപ്പുപരവതാനിയോട് വിടപറഞ്ഞ് ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്.
പാറത്തോട് മുന്‍ ലോക്കല്‍ കമ്മറ്റിയംഗവും പഴുമല മുന്‍ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായിരുന്ന പ്രദീപ്കുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് പാറത്തോട്ടില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്കെത്തിയത്. അവസരവാദ രാഷ്ട്രീയ അധികാരത്തിന്റെ പിന്നണിയാളുകളായി മാറിയ സിപിഎമ്മില്‍ നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരുമെന്നും അവര്‍ പറഞ്ഞു.
മലയോര മേഖലയില്‍ നിന്നും ബിജെപിയിലേക്കുള്ള പാര്‍ട്ടിസഖാക്കളുടെ ഒഴുക്ക് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബിജെപിയിലേക്കെത്തിയവര്ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അംഗത്വവിതരണം നല്കി. ബിജെപിയിലൂടെ നരേന്ദ്രമോദിയുടെ കൈകളില്‍ ഭാരതം സമ്പൂര്‍ണ്ണ സുരക്ഷിതത്വം നേടുമെന്നും മതേതരത്വവും തൊഴിലും ഭാരതത്തിന്റെ വിജയത്തിളക്കമായി മാറാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയില്‍ നടന്ന ചടങ്ങില്‍ ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി.മധു, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്.സോജി, ബിജെപി നേതാക്കളായ ആര്.സി.നായര്‍, എം.ജി.രാധാകൃഷ്ണന്, കെ.പി.മണി, വി.പി.ദിനേശന്, ഷാജി പുലിക്കുന്ന്, വി.ആര്.ശശി എന്നിവര്‍ പങ്കെടുത്തു. ബിജെപിയിലെത്തിയ പ്രദീപ് കുമാറിനെ കര്‍ഷകമോര്‍ച്ച കോരൂത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: