കേരളത്തിന്റെ വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനും തമിഴ്നാടിന്റെ തൂത്തുക്കുടി തുറമുഖം വികസിപ്പിക്കാനും തന്ത്രങ്ങള്‍ മെനയുന്ന ധനമന്ത്രി പി.ചിദംബരത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമല്ല. വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ പ്രകൃതിദത്തമായ സാധ്യതകളും ഉള്ളതിനാല്‍ അത് സംരക്ഷിക്കാന്‍ പോലും അധികം ചെലവ് വരില്ല എന്നു മാത്രമല്ല വിഴിഞ്ഞത്തിനടുത്ത് കടലിന്റെ ആഴം 20 മീറ്റര്‍ ആയതിനാല്‍ അത് ഒരു സര്‍വകാല കാലാവസ്ഥാ തുറമുഖമാക്കാന്‍ എളുപ്പമാണ്. ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ വിഴിഞ്ഞം വികസിച്ചാല്‍ സാധ്യതകളേറും.
അത് ഗള്‍ഫ് മലാക്കാ കടല്‍ പാതയില്‍നിന്നും വെറും 12 നോട്ടിക്കല്‍ മെയില്‍ ദൂരത്താണ് എന്നതിനാലാണിത്. ഇതുകൊണ്ട് ലോക ചരക്ക് നീക്കം ഇതുവഴിയാക്കാന് വികസിച്ച വിഴിഞ്ഞം തുറമുഖം സാധ്യത ഒരുക്കുമ്പോള്‍ കേരളത്തിന്റെ വരുമാനവും കൂടും. തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ തമിഴ്നാട്ടില്‍ പിടിച്ചുനില്ക്കാന് വിഴിഞ്ഞം പദ്ധതി അട്ടിമറിച്ച് അത് തൂത്തുക്കുടിയിലേക്ക് കേന്ദ്രീകരിക്കാനാണ് കേന്ദ്ര മന്ത്രി പി.ചിദംബരം ലക്ഷ്യമിടുന്നത്. പക്ഷേ വിഴിഞ്ഞം ബഹുമുഖ സാധ്യതകളുള്ള തുറമുഖമായതിനാല്‍ കോസ്റ്റ് ഗാര്‍ഡും നേവിയും അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കിയാല്‍ ലോകചരക്കു നീക്കം ആകര്‍ഷിക്കാനും കിഴക്ക്-പടിഞ്ഞാറന്‍ ഇന്ത്യയെ ഒരുപോലെ സഹായിക്കാനും വിഴിഞ്ഞം തുറമുഖത്തിന് സാധിക്കും. ഇതിന് 18,000 ടിഇയു ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും ഉണ്ട്.
പക്ഷേ കേന്ദ്രമന്ത്രിമാരുള്ള കേരളത്തിലും ഒരു തുറമുഖത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. തൂത്തുക്കുടി വികസിച്ചാല്‍ കേരളം വികസന പരിപ്രേക്ഷ്യത്തിന് പുറത്തുവന്ന് ഒന്നുമല്ലാതാകും. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ നിസ്സംഗരാണ്. വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചു എന്ന് മന്ത്രി കെ.ബാബു പ്രസ്താവന നടത്തിയിരിക്കുകയാണ്. വിഴിഞ്ഞത്തെപ്പറ്റി പാരിസ്ഥിതിക പഠനം മാത്രമേ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ വേറെ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ഇല്ല എന്നത് വികസിക്കുമ്പോള്‍ കൊളംബോവിനെക്കാള് മെച്ചപ്പെടും എന്ന യാഥാര്‍ത്ഥ്യവും വിഴിഞ്ഞത്തിന്റെ വികസനം ഒഴിവാക്കാന്‍ പറ്റാത്തതാക്കുന്നു. അറബിക്കടലിലുള്ള ഏക തുറമുഖമായി വികസിക്കാന്‍ വിഴിഞ്ഞത്തിന് 6595 കോടി രൂപ മതി. കണ്ടെയ്നര്‍ ട്രാഫിക് മാത്രമല്ല മറ്റു കാര്‍ഗോകളും കേരളത്തിന്റെ തന്നെ കയര്‍-റബര്‍ ഉല്‍പ്പന്നങ്ങളും വിഴിഞ്ഞം വഴി കയറ്റി അയയ്ക്കാം. ഇത് ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയാണെന്നതും സ്വാഗതര്ഹമാകുന്നു. വിഴിഞ്ഞം പദ്ധതി പ്രാദേശികമായാല് സ്വകാര്യപങ്കാളികളും മുന്നോട്ടു വരും. കൊളംബോ ഈ പ്രദേശത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ് എന്ന പെരുമയ്ക്ക് വിരാമമിട്ട് വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാഫിക്കിനുള്ള ഗേറ്റ്വെ ആയി മാറാനും സാധ്യതയുണ്ട്. ഇപ്പോള്‍ കേരളത്തിനാവശ്യമുള്ള മരങ്ങള്‍ വരുന്നത് മംഗലാപുരം തുറമുഖം വഴിയാണ്. ഇതും വിഴിഞ്ഞം വഴി ആകും. ഒരു ദശലക്ഷം ടണ്‍ മരം ഇറക്കുമതിയുടെ 10 ശതമാനം ഷെയര്‍ വിഴിഞ്ഞത്തുവന്നു ചേരും.
മറ്റൊരു വസ്തുത ഇവിടെ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയിലേയ്ക്കുള്ള സാധനങ്ങളും വിഴിഞ്ഞം വഴി എത്തിയ്ക്കും എന്നതാണ്. വിഴിഞ്ഞം തുറമുഖം റെയില്‍-ലോറി ചരക്ക് ഗതാഗതക്കാര്‍ക്കും ഉപയോഗ പ്രദമാകും. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് 1000 കോടി രൂപ ലഭിക്കാന്‍ സാധ്യമാകും എന്നും പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാന കാര്യം ഇത് കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും എന്നതാണ്. നാഷണല്‍ ജോഗ്രഫിക് ചാനല്‍ പറയുന്നത് കേരളം ലോകത്തിലെ പത്ത് സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്നാണ്. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുമ്പോള്‍ അവര്‍ക്ക് പ്രത്യേക സമുദ്രപഠനത്തിനും വിഴിഞ്ഞം സാധ്യത ഒരുക്കും. വിനോദസഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന കോവളത്തിനും വര്‍ക്കലയ്ക്കും സമീപമാണ് വിഴിഞ്ഞം തുറമുഖം എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇങ്ങനെ പലവിധ ഗുണകരമായ സാധ്യതകളുള്ള വിഴിഞ്ഞം പോര്‍ട്ട് പദ്ധതി അട്ടിമറിയ്ക്കപ്പെടുകയാണോ? തമിഴ്നാട്ടുകാരനായ ധനമന്ത്രി പി.ചിദംബരം തമിഴ്നാടിനെ സഹായിക്കാന്‍ ശ്രമിക്കുകയാണോ ? കേരളത്തിന് ഇത്രയധികം വികസന-ധനാര്‍ജ്ജന സാധ്യതകളൊരുക്കുന്ന വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ച് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: