കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബാവിക്കരയില്‍ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന സ്ഥിരം തടയണ മാറ്റി സ്ഥാപിക്കാന്‍ നീക്കം. നാല്‍പത് ശതമാനത്തോളം പണി പൂര്‍ത്തിയായ തടയണ മാറ്റിസ്ഥാപിക്കുന്നത് കോടികളുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിന് വരുത്തിവയ്‌ക്കുക. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ചയായത്. പതിനഞ്ച് കോടിയോളം രൂപ ചിലവില്‍ ബാവിക്കരയിലെ സ്ഥിരം തടയണയുടെ നിര്‍മ്മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. പദ്ധതിയുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിശദീകരിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതിക്ക് രണ്ട് ഘട്ടങ്ങളിലായി ൩.൯൫ കോടി രൂപ ചിലവഴിച്ചു. നിലവിലുള്ള സ്ഥലത്ത് തന്നെ പദ്ധതി നടപ്പിലാക്കാന്‍ ൧൧.൩൦ കോടിക്കുപുറമെ അതിണ്റ്റെ ൮൨ ശതമാനം അധികതുകയും വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കും. തുക അനുവദിച്ചാല്‍ മഴക്കാലത്തിന് മുമ്പ് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള പ്രദേശം പദ്ധതിക്ക് അനുയോജ്യമല്ലെന്ന പരാമര്‍ശം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എഞ്ചിനിയറെ ചുമതലപ്പെടുത്തി. പാണ്ടിക്കണ്ടത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. നേരത്തെ ജലവിഭവ വകുപ്പിണ്റ്റെ ഉന്നതതല സംഘം ബാവിക്കര പദ്ധതി പ്രദേശത്ത് പരിശോധന നടത്തുകയും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കോടികള്‍ ചിലവഴിച്ച് പ്രവൃത്തി പകുതിയോളമെത്തിയപ്പോഴാണ് സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.35 വര്‍ഷത്തോളമായി ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ആലൂറ്‍ പയസ്വിനി പുഴയില്‍ താത്കാലിക തടയണ നിര്‍മ്മിച്ചു വരുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരമായി തകരുന്നതിനാല്‍ ബാവിക്കരയിലുള്ള ജല അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത് സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം അണക്കെട്ട് നിര്‍മ്മണത്തിന് ൧൩ കോടിയും ഷട്ടര്‍ നിര്‍മ്മാണത്തിന് ൨ കോടിയും അനുവദിച്ചതിനെ തുടര്‍ന്ന് പ്രവൃത്തി ആരംഭിച്ചു. ഇപ്പോള്‍ അനിശ്ചിതത്വത്തിലായ പദ്ധതി ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഈ വര്‍ഷവും കാസര്‍കോട് നഗരത്തിലുള്ളവര്‍ക്ക് കുടിവെള്ളമായി ഉപ്പുവെള്ളം തന്നെയാകും ലഭിക്കുക. കോടികളുടെ നഷ്ടം സഹിച്ച് റഗുലേറ്റര്‍ കം ബ്രിഡ്ജ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആലൂറ്‍ വികസന സമിതി ആവശ്യപ്പെട്ടു.
















