സനാതനധര്‍മത്തിന് നമ്പൂതിരിയുടെയോ ചൊമാരിയുടെയോ രക്ഷ ആവശ്യമില്ല. അതിന് നിലനില്ക്കാനും മാറാനും ഉള്ള ഉപാധികളായി വ്യക്തികളെയും സംഭവങ്ങളെയും ധര്‍മം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇതറിയാതെ ധര്‍മത്തിനെ രക്ഷിക്കാന്‍ പുറപ്പെട്ടതാണ് വിഷമങ്ങളുണ്ടാക്കിയത്. കടലിലെ അലയ്ക്ക് സ്ഥായിയായ രൂപമുണ്ടെന്നു സങ്കല്‍പ്പിച്ച് അത് തകര്‍ന്നു പോകാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടു ക്ഷീണിച്ചുപോയി ഇല്യേ? സാരല്യ. ത്രിവിക്രമന്‍ നമ്പൂതിരി അഗ്നിദത്തന്‍ നമ്പൂതിരിയുടെ ശിരസ്സില്‍ ഇടതു കൈകൊണ്ട് തഴുകി. അഗ്നിദത്തന്‍ നമ്പൂതിരിക്ക് ജീവിതത്തിലതുവരെ ഉണ്ടായിട്ടില്ലാത്ത ഏതോ ശാന്തി തോന്നി. നമ്പൂതിരി അതില്‍ ലയിച്ചിരിക്കുമ്പോള്‍ ത്രിവിക്രമന്‍ നമ്പൂതിരി ഭ്രാന്തനെപ്പോലെ ഉറക്കെ പാടി. ഗോവിന്ദന് അടിയും തടയും ഒരുപോലെ.
അടിയില്‍ തടയും തടയിലടിയും അടവാണ്.?
കാരാക്കുളങ്ങര ക്ഷേത്രത്തില്‍ വച്ച് വേദപരീക്ഷ തുടങ്ങുകയാണ്. മൂന്നു വേദത്തിനും ഉണ്ട് പരീക്ഷകള്‍. യോഗിയാരെ കാരാക്കുളങ്ങര വച്ച് അവമാനിച്ചത് കുറുങ്കൂര്‍ വാഴുന്നവര്‍ നടത്തിയ നമസ്കാരത്തിനിടയ്ക്കാണെന്ന വസ്തുത വച്ചാണ് കാരാക്കുളങ്ങര വച്ച് വേദപരീക്ഷ തുടങ്ങാന്‍ നിശ്ചയിച്ചത്. പരീക്ഷക്കാലത്ത് വേദജ്ഞരായ നിരവധിപേര്‍ക്ക് ഭക്ഷണം കൊടുക്കുക എന്ന വിധത്തിലെങ്കിലും അതിന് പ്രായശ്ചിത്തം ആകട്ടെ എന്ന് വലിയ വാഴുന്നവര്‍ വിചാരിക്കുന്നു. കുറുങ്കൂര്‍ കോവിലകത്തുനിന്നാണ് ഇതിനുള്ള എല്ലാ ചെലവുകളും ചെയ്യുന്നത്. പെരുങ്കൂറ് വാഴുന്നവര്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ കാരാക്കുളങ്ങര തൊഴുവാന്‍ വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ കാരാക്കുളങ്ങരക്കാര് ആരും തന്നെ ഊരുഗ്രാമത്തിലല്ല. പക്ഷേ കാരാക്കുളങ്ങര ക്ഷേത്രം ഇപ്പോഴും ഊരുഗ്രാമക്ഷേത്രത്തിന്റെ കിഴിയേടം ആയതിനാല്‍ ഊരുഗ്രാമക്കാരുടെ കീഴില്‍ തന്നെ ആണ്. എല്ലാ നമ്പൂതിരിമാരും ഈ കാലത്ത് ഒരു നേരമെങ്കിലും കാരാക്കുളങ്ങര വന്ന് തൊഴുത് ഭക്ഷണം കഴിച്ചു പോകണമെന്ന് കുറുങ്കൂറും പെരുങ്കൂറും ഉള്ള വാഴുന്നവന്മാര്‍ നിര്ബന്ധിച്ചിതിനാല് ഊരുഗ്രാമക്കാരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
പരീക്ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ കുളിച്ച് ഗുരുവിന് അഭിവാദ്യം ചെയ്ത് മണ്ഡപത്തില്‍ കയറി കാരാക്കുളങ്ങര അമ്മയെ തൊഴുത് വലിയമ്പലത്തില്‍ ഉണ്ടാക്കിയിട്ടുള്ള ഉയര്‍ന്ന തറയില്‍ കയറിയിരുന്നാല്‍ പരീക്ഷ ആരംഭിക്കുകയായി. വലിയമ്പലത്തിലെ തറയില്‍ വേദത്തില്‍ അഗാധമായ അറിവുള്ളവര്‍ ഇരിക്കും. വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിക്കുന്നത് അവരാണ്. ഋഗ്വേദത്തിന് ചൊമാരി, കുന്നം ഓതിക്കന് മുതലായവരും, യജുര്‍വ്വേദത്തിന് ഇരിപ്പം, പാറാക്കര മുതലായവരും സാമവേദത്തിന് കൃഷ്ണശര്‍മ, ദ്വിവേദി, കേശവന് മുതലായവരും ആണ് പരീക്ഷകര്‍. തറയ്ക്കു താഴെ വേദത്തില്‍ സാമാന്യവിവരമുള്ളവരാണ് ഇരിക്കുക. അതിനു പിന്നില്‍ വേദവിദ്യാര്‍ഥികള്‍. ഊരുഗ്രാമക്കാരുടെ അമ്പലമാണെങ്കിലും അവര്‍ക്ക് വലിയമ്പലത്തില്‍ സ്ഥാനമില്ല. വടക്കേ ചുറ്റിലേ ഉള്ളൂ.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: