കൊല്‍ക്കത്ത: അന്യ ജാതിയിലെ യുവാവുമായി പ്രണയത്തിലായതിന് പശ്ചിമബംഗാളില്‍ ആദിവാസി യുവതിയെ സാമുദായിക കോടതി കൂട്ടബലാത്സംഗത്തിനിരയാക്കി ശിക്ഷിച്ചു. ബിര്‍ഭും ജില്ലയിലെ സുബാര്പൂരിലാണ് ഇരുപതുകാരിയെ 12 പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കൊല്‍ക്കത്തയില്‍ കൗമാരക്കാരിയെ രണ്ട് തവണ ഒരേ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കത്തുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
പ്രണയിക്കുന്ന സുഹൃത്തിനെ തിങ്കളാഴ്ച യുവതിയുടെ വീട്ടില്‍ കണ്ടതാണ് നാട്ടുകൂട്ടത്തെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ഗ്രാമത്തലവന് സഭ വിളിച്ചുകൂട്ടുകയും ഇരുവരില്‍ നിന്നും ജോറിമാന (പിഴ) യായി 25,000 രൂപ വിധിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ കുടുംബത്തിന് പിഴയൊടുക്കാനാവില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഗ്രാമത്തലവന് ഉത്തരവിടുകയായിരുന്നു. യുവതിയെ രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കിയ ശേഷം പിറ്റേ ദിവസം വീട്ടിലെത്തിച്ചു. യുവാവിന്റെ സഹോദരന് പിഴ ഒടുക്കിയതിനാല്‍ അയാളെ വിട്ടയച്ചിരുന്നു.
ബന്ധുക്കള്‍ യുവതിയെ ഗ്രാമത്തില്‍ നിന്നും ഒളിച്ചുകടത്തി ആശുപത്രിയില്‍ എത്തിച്ച് പരാതി നല്‍കിയപ്പോഴാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സുറി ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നാലുവര്‍ഷങ്ങള്‍ക്ക് ഇതേ ജില്ലയില്‍ സമാനമായ സംഭവം നടന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ അന്യജാതിയില്‍ പെട്ട യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് നഗ്നയാക്കി പൊതുമധ്യത്തില്‍ നടത്തിയിരുന്നു. വനിത പ്രവര്‍ത്തകരുള്‍പ്പടെ ഉള്ളവര്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: