പാലക്കാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം മുറുകുന്നു. തൃശൂരിന് നേരിയ മുന്‍തൂക്കം. രണ്ടാംദിനത്തില്‍ രാത്രി 9.30 വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 146 പോയിന്റുമായാണ് തൃശൂര്‍ ജില്ല മുന്നിട്ടു നില്‍ക്കുന്നത്. 142 പോയിന്റുമായി ആതിഥേയരായ പാലക്കാടും ഏറ്റവും കൂടുതല്‍ കലാകിരീടം നേടിയിട്ടുള്ള കോഴിക്കോടും രണ്ടാം സ്ഥാനത്തുണ്ട്. 138 പോയിന്റോടെ കണ്ണൂരുമാണ് മൂന്നാംസ്ഥാനത്ത്.
സംസ്കൃതോത്സവത്തില്‍ 30 പോയിന്റ് നേടിയ കോഴിക്കോട്, കോട്ടയം, മലപ്പുറം, കൊല്ലം ജില്ലകള്‍ ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ 28 പോയിന്റ് നേടിയ തൃശൂരാണ് രണ്ടാംസ്ഥാനത്ത്. 22 പോയിന്റോടെ ആതിഥേയര്‍ മൂന്നാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം തൃശൂര്‍- 62, 84 പോയിന്റ് നേടിയിട്ടുണ്ട്. പാലക്കാട് ഹൈസ്കൂള്‍ വിഭാഗത്തില്‍ 64 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 78 പോയിന്റും കരസ്ഥമാക്കിയിട്ടുണ്ട്.
രണ്ടാംദിനത്തില്‍ പ്രധാന വേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നാടോടിനൃത്തത്തിനിടെയുണ്ടായ സാങ്കേതിക തകരാറും, ടൗണ്‍ഹാളില്‍ ഹൈസ്കൂള്‍ വിഭാഗത്തിന്റെ നാടകത്തിനിടെ നാടകപ്രേമികള്‍ ഉയര്‍ത്തിയ പ്രതിഷേധവും അല്പനേരം മേളയുടെ പൊലിമ കുറച്ചു. ഹയര്‍ സെക്കന്‍ഡറി നാടോടിനൃത്തത്തിനിടെ ഒരു മത്സരാര്‍ത്ഥിക്ക് സിഡിയുടെ സാങ്കേതിക തകരാര്‍ മൂലം നാലുതവണ മത്സരം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആവശ്യമായ സാങ്കേതിക സംവിധാനം നല്‍കിയില്ലെന്നായിരുന്നു നാടകപ്രേമികളുടെ ആരോപണം.
അപ്പീലുകളുടെ എണ്ണത്തിലും ഈ മേള പിന്നോട്ടു പോകില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇന്നലെ രാത്രി വരെ 544 പേര് അപ്പീലുമായി മത്സരിക്കാന്‍ എത്തിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കണമെന്ന ഡിപിഐയുടെ തീരുമാനം ഇതോടെ നടപ്പാകില്ലെന്ന് ഉറപ്പായി. അപ്പീലുകളുടെ എണ്ണം കൂടിയതോടെ മത്സരക്രമവും താളം തെറ്റിത്തുടങ്ങി. ആതിഥേയ ജില്ലയായ പാലക്കാട് തന്നെയാണ് ഏറ്റവും കൂടുതല്‍ അപ്പീലുമായി മത്സരിക്കാന്‍ എത്തിയത്. ഇതില്‍ ഇടുക്കി ജില്ലയാണ് പിന്നില്‍. ഇന്നലെ മത്സരങ്ങള്‍ ഭൂരിഭാഗം വേദികളിലും കൃത്യസമയത്ത് ആരംഭിക്കാന്‍ സാധിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല.
17 വേദികളിലും സാംസ്ക്കാരിക പരിപാടി നടക്കുന്ന രാപ്പാടി വേദിയിലും ജനപങ്കാളിത്തം ഏറെയുണ്ടായിരുന്നു. ഭക്ഷണം നല്കുന്ന വിക്ടോറിയ കോളേജില്‍ പൊടിശല്യം രൂക്ഷമായത് മേളയ്ക്കെത്തിയവരില്‍ ബുദ്ധിമുട്ടുണ്ടാക്കി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: