ചെഞ്ചല്യത്ത് കുളപ്പുരയില്‍ ഇരിക്കുകയാണ് പാറാക്കര. കുട്ടിക്കാലത്ത് അമ്മാത്ത് വന്നാല്‍ ഉള്ള വലിയ വിനോദം അത്തിമരത്തില്‍ കയറി കുളത്തിലേക്ക് ചാടുകയായിരുന്നു. കുളത്തിലേക്ക് ചാഞ്ഞുനിന്നിരുന്ന അത്തിമരം എന്തോ കേടുവന്ന് മുറിക്കേണ്ടിവന്നു. അത് മുറിക്കുമ്പോള്‍ ജന്മജന്മാന്തരങ്ങളോടുള്ള ബന്ധമാണ് മുറിക്കുന്നത് എന്നു തോന്നിയിരുന്നത്രേ അമ്മാമന്. ബന്ധം മുറിയുമ്പോഴുള്ള വേദന അടുത്തകാലം വരെ അനുഭവിച്ചിരുന്നു. ഒപ്പം കളിച്ചു നടന്നിരുന്ന അമ്മാവനുമായി ഹൃദയം തുറക്കാനാകാത്ത അകലം. ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ എതിര്‍പക്ഷമായ യജ്ഞപുരത്തുകാരനാണ് അമ്മാമന് എന്നതുകൊണ്ട് ഉടലെടുത്തതായിരുന്നൂ അകലം. ഇപ്പോള്‍, അനവധികാലം കൊണ്ടുനടന്ന മത്സരം വീര്യം കെട്ട് മനസ്സില്‍നിന്ന് ഒഴിഞ്ഞു പോയി. അല്ലെങ്കില്‍ ഏട്ടന്റെ മകന് തെക്ക്ണ്യേടത്തുനിന്നുള്ള വിവാഹം ആലോചനയിലേ വരുമായിരുന്നില്ല. മുമ്പ് മത്സരത്തിന് വീര്യം പകര്‍ന്നു തന്ന അഗ്നിദത്തന്‍ നമ്പൂതിരിയുടെ നിര്‍ബന്ധബുദ്ധിയാണ് ശരിക്കു പറഞ്ഞാല്‍ ഈ വിവാഹം തന്നെ തീരുമാനിക്കാന്‍ കാരണമായത്. പരദേശി വേട്ടിരിക്കുന്നിടത്തുനിന്ന് വിവാഹം നടത്താന്‍ പാടില്ല എന്ന് ആജ്ഞാപിക്കുന്ന സ്വരത്തിലാണ് അഗ്നിദത്തന്‍ നമ്പൂതിരി പറഞ്ഞത്. എന്തു പറഞ്ഞാലും അനുസരിക്കുന്ന ഭോഷന്മാരാണ് ബാക്കിയുള്ളവരെന്ന തോന്നല്‍ ഇനി മേലില്‍ നമ്പൂതിരിക്ക് ഉണ്ടാകാന്‍ പാടില്ല. മുമ്പ് ദ്വിവേദിയുടെ വിവാഹത്തിന് നമ്പൂതിരി സംവിധാനം ചെയ്ത വലിയൊരു ചതിക്ക് കൂട്ടുനില്ക്കേണ്ടിവരുമായിരുന്നു. ഭാഗ്യവശാല്‍ കുറുങ്കൂര്‍ വാഴുന്നവര്‍ ഇടപെട്ടതുകൊണ്ട് ആ പാപം തലയില്‍ വീണില്ല. പെരുങ്കൂര്‍ കോവിലകത്തെ ദേഹണ്ണക്കാരന് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. സൗരാഷ്ട്രക്കാരെ രക്ഷിച്ചു കൊണ്ടുപോയതിന് പകരം വീട്ടാന്‍ കുറുങ്കൂറില്‍ വന്ന് ദ്വിവേദിയെ പിടിച്ചു കൊണ്ടുപോയി ചണ്ഡാളസ്ത്രീയുമായി വിവാഹം കഴിപ്പിക്കാനായിരുന്നുവത്രേ പദ്ധതി. അതിന് പെരുങ്കൂറു വാഴുന്നവരെ പറഞ്ഞിളക്കുന്നത് ദേഹണ്ണക്കാരന് സ്വന്തം ചെവികൊണ്ടു കേട്ടതാണത്രേ. അന്ന് ഇതൊന്നും അറിയാതെ നമ്പൂതിരിയുടെ സേവകനായി നടക്കേണ്ടിവന്നു. കാരാക്കുളങ്ങരവച്ച് ആരോടും ആലോചിക്കാതെ ഊരുഗ്രാമക്കാരുടെ ആളായി യോഗിയാരെ അവമാനിച്ചു. ഊരില്‍ വച്ച് ത്രിവിക്രമന്‍ നമ്പൂതിരിയോട് ചെയ്ത അതിക്രമത്തിനും പേര് ഊരുഗ്രാമക്കാര്ക്കു തന്നെ. അങ്ങനെ അതിക്രമം കാണിക്കുന്ന നമ്പൂതിരി ആജ്ഞാപിക്കുന്നത് കേട്ടിരുന്നിരുന്ന കാലം കഴിഞ്ഞു. കേരളത്തിന് പുറമെനിന്നു വന്നര്‍ക്ക് പരിശുദ്ധി കുറവാണ് എന്നു ധരിച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതെല്ലാം പോയി. തെക്ക്ണ്യേടത്ത് വേട്ടിരുന്ന കേശവന് പരിശുദ്ധിയില്ല എന്ന് ആരു പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റില്ല. എത്ര ചെറുപ്പമാണ് കേശവന്? ധര്‍മപുരം ഗ്രാമത്തിലുണ്ടായ യാഗത്തിന് കേശവന്റെ ശ്രദ്ധയും നിഷ്കര്‍ഷയും പാണ്ഡിത്യവും കണ്ടപ്പോള്‍ ഇത്ര കാലം മത്സരിച്ചതും സംസ്കാരം രക്ഷിക്കാന്‍ നടന്നതും വെറുതെ ആയി എന്നുവരെ തോന്നി.
പാറാക്കരയെ കാണാന്‍ ആരോ വന്നിട്ടുണ്ട്. പത്തായപ്പുരയിലേക്ക് ചെല്ലാന്‍ പറഞ്ഞു. ഏതോ ഒരു ഉണ്ണി വന്നു പറഞ്ഞു. ഒരു പക്ഷേ അഗ്നിദത്തന്‍ നമ്പൂതിരിയുടെ ദൂതനാകും. വിവാഹം നടത്തിയാലുള്ള ഭവിഷ്യത്തുകള്‍ ഓര്മപ്പെടുത്താന്. അങ്ങനെയാണെങ്കില്‍ കനത്തില്‍തന്നെ മറുപടി അയയ്ക്കണം. പാറാക്കര കുളത്തിന്റെ പടവുകള്‍ കയറി. പണ്ടത്തേപ്പോലെ ഓടിക്കയറാന്‍ വയ്യ. അമ്പതു വര്‍ഷം മുന്നെ ആയിരുന്നെങ്കില്‍ നടന്നു കയറാനാണ് അറിയാതിരുന്നത്. പത്തായപ്പുരയുടെ അടുത്തെത്തിയപ്പോള്‍ പകച്ചുപോയി. പത്തായപ്പുരയ്ക്ക് ഉയരം കമ്മിയാണെന്ന നിലയില്‍ ആജാനുബാഹുവായ പടക്കുറുപ്പ് പുറത്തു നില്ക്കുന്നു. ശരിക്കും പരിഭ്രമിച്ചു. ദ്വിവേദിയുടെ വിവാഹം പോലെ ഇതിലും കൃത്രിമം ഉണ്ടെന്ന് കുറുങ്കൂര്‍ വാഴുന്നവര്‍ ധരിച്ചുകാണുമോ? പടക്കുറുപ്പ് ചിരിച്ചുകൊണ്ട് തൊഴുതപ്പോള്‍ അറിയാതെ തിരിച്ചും തൊഴുതുപോയി.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: