ന്യൂദല്‍ഹി: പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ദല്‍ഹിയില്‍ തുടക്കമായി. പ്രവാസി ഭാരതിയ സമ്മാന്‍ വ്യാഴാഴ്ച വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും.യുവ പ്രവാസി ദിവസ് എന്ന വ്യത്യസ്ത പരിപാടിയുമായാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ആരംഭിച്ചത്. കേന്ദ്ര കായികമന്ത്രി ജിതേന്ദ്രസിങ് മുഖ്യ അതിഥിയായിരുന്നു.
പ്രവാസി വ്യവസായികള്‍ ഇന്ത്യയിലെ യുവാക്കളുമായി ആശയവിനിമയം നടത്താനും സഹകരിക്കാനും തയാറാകണമെന്ന് യുവജന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. നാളെ രാവിലെ ഒമ്പതര മണിക്ക് പ്രധാനമന്ത്രി മന്മോഹന് സിങ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മലേഷ്യയുടെ പരിസ്ഥിതി മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ജി.പളനിവേലാണ് ഇത്തവണത്തെ മുഖ്യ അതിഥി. ഇതുവരെ അമ്പത് രാജ്യങ്ങളില്‍ നിന്നായി 700 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകള്‍ ചര്‍ച്ചയ്ക്ക് വരും. മുഖ്യമന്ത്രിമാര്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നത് ഇതോടൊപ്പം നടക്കും. ഗള്‍ഫ് സെഷന് പുറമേ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക സമ്മേളനങ്ങളും ഇത്തവണ ഉണ്ടാകും.
പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയുക, രാജ്യത്തെ നിക്ഷേപക അവസരങ്ങളടക്കമുള്ള കാര്യങ്ങള്‍ പ്രവാസികളെ അറിയിക്കുക തുടങ്ങിയവയാണ് പ്രധാനമായും സമ്മേളനംകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: