103. ബഹുധാ വര്ധിതഃ – പലതരത്തില്‍ വര്‍ധിച്ചവന്‍ – സത്യവ്രതന്റെ കൈക്കുമ്പിളില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ മത്സ്യാകാരം സമുദ്രത്തിലെത്തിയ വളര്‍ച്ച മുന്‍നാമത്തില്‍ നാം കണ്ടു. വളര്‍ച്ച അവിടെ തീര്‍ന്നില്ല. ലക്ഷം യോജന നീളവും അതിനുചേര്‍ന്ന വലുപ്പവുമുള്ള മ ഹാമത്സ്യമായി ഭഗവാന് വളര്‍ന്നപ്പോള്‍ ഭഗവാനെ ഉള്‍ക്കൊള്ളാന്‍ വേണ്ട ജലമുണ്ടാക്കാനെന്നപോലെ വിശ്വത്തെയാകെ മുക്കി പ്രളയജലം പരന്നു. പ്രളയം കാണാനാഗ്രഹിച്ച സത്യവ്രതനും സപ്തര്‍ഷിമാരും വെള്ളത്തിലകപ്പെട്ടു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭൂമി ഒരു നൗകയായി സത്യവ്രതനെയും ഋഷിമാരെയും താങ്ങി. അളവറ്റ വലുപ്പം പ്രാപിച്ച മത്സ്യത്തിന്റെ ശൃംഗത്തില്‍ ഋഷിമാര്‍ നൗകയെ ബന്ധിച്ചു. സത്യവ്രതനെയും ഋഷിമാരെയും മത്സ്യരൂപിയായ ഭഗവാന് പ്രളയദൃശ്യങ്ങള്‍ കാട്ടിക്കൊടുത്തു.
104. സ്വഭൂ – സ്വയം ഭവിച്ചവന്. താനേ ഉണ്ടായവന്. ഭഗവാനില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. പ്രപഞ്ചകാരണമായ ഭഗവാന് ഉത്പത്തിയിലും വളര്‍ച്ചയും ക്ഷയവും നാശവുമില്ല. ശാശ്വതസത്തയായ ഭഗവത്ചൈതന്യം പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കായി പലരൂപങ്ങളിലും സ്വയം ഭവിക്കാറുണ്ട്. അങ്ങനെയുണ്ടായ ഒരു സ്വയംഭൂവാണ് നാം പരിചയപ്പെട്ട മത്സ്യരൂപം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: