കൊച്ചി: വ്യാജപട്ടയം ഉണ്ടാക്കി പട്ടികജാതിക്കാരിയുടെയും കുടുംബത്തിന്റെയും ഭൂമി തട്ടിയെടുത്തതായി പരാതി. മുളവുകാട് സ്വദേശിനിയായ സൈന ഓജിയാണ് പരാതിക്കാരി. തിരു-കൊച്ചി നിയമസഭാംഗമായിരുന്ന കെ പി വള്ളോന്റെ ചെറുമകളും മുളവുകാട് പഞ്ചായത്ത് അംഗവുമായ സൈനയുടെ അമ്മ സുകേശിനിയുടെ പേരിലുള്ള സ്ഥലമാണ് തട്ടിയെടുത്തത്.
1978ല്‍ പട്ടികജാതിക്കാരായ 14 പേര്‍ക്കും ജനറല്‍ വിഭാഗത്തിലുള്ള മൂന്നുപേര്‍ക്കുമായി സര്‍ക്കാര്‍ ഭൂമി പതിച്ച് നല്കയിരുന്നു. കെ പി വള്ളോന്റെ മകന് കൊലോട്ട് വീട്ടില്‍ കെ വി രാജന്, ഭാര്യ സുകേശിനി, സുകേശിനിയുടെ സഹോദരന് ദുര്‍ഗ്ഗാദാസ് എന്നിവരുടെ പേരിലായി 2.41 ഏക്കര്‍ സ്ഥലമാണ് ലഭിച്ചത്.
1997ല്‍ രാജന്റെയും ദുര്‍ഗ്ഗാദാസിന്റെയും പേരിലുള്ള 171 സെന്റ് സ്ഥലം ഞാറയ്ക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ലീസണ്‍ പൗലോസിന്റെ പേരില്‍ മുക്തിയാര്‍ നല്‍കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ബാക്കിയുള്ള സ്ഥലം സുകേശിനിയുടെ പേരില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. 2010 വരെ സുകേശിനിയുടെ പേരില്‍ കരം അടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം ജോര്‍ജ്ജ് എന്നയാള്‍ സുകേശിനിയെ സമീപിച്ച് ആധാരത്തില്‍ ഒപ്പിട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. രാജന് ഭൂമി വിറ്റു എന്ന് പറഞ്ഞാണ് ആധാരത്തില്‍ ഒപ്പിടീക്കാനെത്തിയത്. എന്നാല്‍ ഭര്‍ത്താവ് ഭൂമി വിറ്റു എന്നതിന് രേഖകള്‍ കാണിച്ചാല്‍ ഒപ്പിട്ട് തരാമെന്ന് അവര്‍ വ്യക്തമാക്കിയതാണ്. അതിനുശേഷം 2012 ല്‍ കരം അടയ്ക്കാന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ഭൂമി വ്യാജമായി കടവന്ത്ര കറുകപ്പിള്ളി വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യയുടെയും മകളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തയായി അറിയുന്നത്.
ഭൂമി രജിസ്ട്രേഷന് നിയമത്തില്‍ ഭൂമി വില്ക്കണമെങ്കില് സ്ഥലം ഉടമയുടെ വിരലടയാളവും ഒപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥലം ഉടമയായ സുകേശിനിക്ക് സുഖമില്ലാത്തതിനാല്‍ ഒപ്പും വിരലടയാളവും നല്കാന് സാധ്യമല്ലെന്ന സത്യവാങ്മൂലം നല്‍കിയാണ് രജിസ്ട്രേഷന് നടത്തിയിട്ടുള്ളത്. ഭൂമി നഷ്ടപ്പെട്ട വിവരം അറിഞ്ഞ സുകേശിനി രണ്ടു ദിവസത്തിനുള്ളില്‍ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ഇതേ തുടര്‍ന്ന് സുകേശിനിയുടെ മക്കള്‍ കേസില്‍ കക്ഷി ചേരുകയും ആധാരത്തിന്റെ രജിസ്ട്രേഷന് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഭൂമി തട്ടിയെടുത്തവരുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും സ്ഥലം വിട്ടുകിട്ടണമെന്നുമാണ് മക്കളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ സൈന ഓജി, സഹോദരി സജിത, സാമൂഹ്യപ്രവര്‍ത്തക സില്‍വി സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: