ഉച്ചയൂണുകഴിഞ്ഞാല്‍ ഒന്നു മയങ്ങാറുള്ളതാണ്. മീനച്ചൂടിന്റെ കാഠിന്യത്തേക്കാള്‍ ഉള്ളു വേകുന്ന ചൂടാല്‍ ഉറക്കം അടുത്തയ്ക്ക് വന്നതേയില്ല. അസ്വസ്ഥതയുടെ തുള്ളികള്‍ നെറ്റിയില്‍ ഉരുണ്ടുകൂടുന്നതു കണ്ടിട്ടാണെന്നു തോന്നുന്നു സുമുഖനായ ഒരു ചെറുപ്പക്കാരന് വിശറിയുമായി അടുത്ത് വന്നിരുന്ന് വീശിത്തുടങ്ങി. വിശറിയ്ക്ക് കൈനീട്ടിയപ്പോള്‍ ചെറുപ്പക്കാരന് ഹൃദ്യമായി ചിരിച്ചുകൊണ്ട് വീശല്‍ തുടര്‍ന്നതേ ഉള്ളൂ. ഈ ചെറുപ്പക്കാരന് മുഖാന്തരം രക്ഷപ്പെടാന്‍ വഴിയുണ്ടാകും എന്നൊരു തോന്നല്‍. ആ തോന്നലുണ്ടാക്കിയ അടുപ്പത്തോടെ പേരു ചോദിച്ചു. ‘റവി’ പരദേശിയുടെ ഉച്ചാരണം. കണക്കൂട്ടലുകള്‍ എല്ലാം പിഴയ്കുന്ന ദിവസമായിരുന്നൂ അത്. പരദേശി വീശിത്തരുന്ന കാറ്റും ഏറ്റ് കൂടുതല്‍ വിശര്‍ത്തു കിടക്കേണ്ടിവന്നു.
കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും താന്നിയിലെ കൃഷ്ണന് വന്നു. ഒപ്പം അനിയനും. കൃഷ്ണന്റെ മുഖത്തുള്ള ദൈന്യഭാവം പ്രതാപിയായ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ അവസ്ഥ മനസ്സിലാവുന്നു എന്നുള്ളതിന് തെളിവായിരുന്നു. ‘കൃഷ്ണന് വന്നു അല്ലേ? എപ്പൊഴാ വന്നത്?’ എന്നു ചോദിച്ചതിന് കൃഷ്ണന് ‘ഇപ്പോള്‍’ എന്നു മറുപടി പറഞ്ഞപ്പോഴേയ്ക്കും അനിയന് ഇടയില്‍ കയറി പറഞ്ഞു. ‘നമ്പൂതിരി! നമ്പൂതിരിയുടെ മരുമകനെ അത്യാവശ്യമായിട്ട് ഒന്ന് ചൂരക്കോട്ടയ്ക്ക് പറഞ്ഞയയ്ക്കുകയാണ്’ പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയ്ക്കുകയാണ് അനിയന്റെ ലക്ഷ്യം എന്നു വ്യക്തമായിരുന്നു. കാലു കഴുകാന്‍ കുളത്തില്‍ പോയാലും, ഊണു കഴിയ്ക്കാനിരുന്നാലും കിടന്നാലും ഒപ്പം ആളുണ്ട്. അത്താഴത്തിനു മുമ്പായി പിറ്റേ ദിവസത്തെ കാര്യങ്ങളെ കുറിച്ച് ആലോചിയ്ക്കാന്‍ ഇരിപ്പം അടുത്തു വന്നിരുന്നു. ‘രാവിലെ ഇടവം രാശിയ്ക്കാണ് മുഹൂര്‍ത്തം മീനമാസം ഏതാണ്ട് പകുതി ആയതുകൊണ്ട് പന്ത്രണ്ടടി നിഴല്‍ വന്നാല്‍ ക്രിയ തുടങ്ങാം എന്നാണ് ജ്യോത്സ്യന് പറഞ്ഞിരിയ്ക്കുന്നത്. ചൂരക്കോട്ടുനിന്നുള്ളവര് കുളിയ്ക്കാന്‍ തക്കവണ്ണം വരും. ക്രിയ തെക്കിണിയില്‍ സ്ഥലം കുറവായതുകൊണ്ട് നെടുംപുരയില്‍ ആക്കിയാലോ?’ ഇരിപ്പം ചോദിച്ചു. മൗനങ്കൊണ്ടങ്കിലും പ്രതിഷേധിയ്ക്കാന്‍ ഇടം തരാതെ അനിയന് ഇരിപ്പത്തിനോട് പറഞ്ഞു. ‘അത് നമ്പൂതിരി നേരത്തേത്തന്നെ പറഞ്ഞതാണലോ. അപ്പോള്‍ പാറാക്കര ദാ അവിടെ ഒരു മറ കെട്ടിയാല്‍ കാറ്റിന്റെ ഉപദ്രവം ഉണ്ടാവില്യ എന്നുകൂടി പറഞ്ഞു.’ അനിയന് ഇലമുറിയ്ക്കാനെന്ന ഭാവത്തില്‍ ഇരിയ്ക്കുന്ന ഒരുവന്റെ അടുത്തേയ്ക്കു ചൂണ്ടിക്കൊണ്ടാണ് പറഞ്ഞത്. അനിയന് തുടര്‍ന്നു. ‘ക്രിയ, ചൂരക്കോട്ടുനിന്നു വരുന്നവരുടെ കാര്യങ്ങള്‍ എല്ലാം പാറാക്കര വരുന്നതുവരെ എന്നോട് ശ്രദ്ധിയ്ക്കാന്‍ പറഞ്ഞിട്ടാണ് പാറാക്കര പോയത്. എല്ലാ കാര്യത്തിനും അഗ്നിദത്തന്‍ നമ്പൂതിരിയെ വിഷമിപ്പിയ്ക്കരുത് എന്നദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ഇരിപ്പം പരിഭ്രമിയ്ക്കാതിരിയ്ക്കൂ. പാറാക്കരവരുന്നതുവരെ ആ കാര്യം എല്ലാം ഞാന്‍ ശ്രദ്ധിച്ചോളാം. അനിയന് പറയുന്ന അസത്യം സത്യമാണെന്നു വരെ തോന്നി. ഏതാണ് സത്യം? ഏതാണ് അസത്യം? വലിയ മാടമ്പി വിളക്കില്‍ എരിയുന്ന കൊട്ടെണ്ണയുടെ ഗന്ധത്തിനുപോലും അസത്യത്തിന്റെ പിന്തുണയുണ്ട്.
അത്താഴത്തിന് അനിയനും കൂട്ടരും മാന്യസ്ഥാനത്തിരുത്തി ഭവ്യമായി വിളമ്പിത്തന്നൂ. ഒരു ഉരുളപോലും കഴിയ്ക്കാന്‍ കഴിഞ്ഞില്ല. കാലടിയേയും മറ്റും വാഴുന്നവര്‍ വല്ലാതെ വിഷമിപ്പിയ്ക്കുമോ? കാലടി പരിഭ്രമങ്കൊണ്ട് ചെയ്യാന്‍ വിചാരിച്ച കാര്യം പറയുമോ? വാഴുന്നര്‍ എങ്ങിനെയാകും പ്രതികരിയ്ക്കുക? വാഴുന്നവര്‍ക്ക് എന്തോ ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നു തീര്‍ച്ച. എന്തുകൊണ്ട് പെരുങ്കൂറു വാഴുന്നവര്‍ അവസാന നിമിഷം സഹായിയ്ക്കാന്‍ പറ്റില്ലെന്നു പറഞ്ഞു? അനിയന് പെരുങ്കൂറിന്റെ സന്ദേശത്തേക്കുറിച്ച് ചോദിയ്ക്കുകയോ പറയുകയോ ഉണ്ടായില്ല. എന്തുകൊണ്ട്? അനിയനും എന്തൊക്കെയോ അറിയാം. അറിഞ്ഞിട്ടുണ്ടങ്കില് തുറന്നടിച്ച് പറയാന്‍ മടിയ്ക്കുന്ന ആളല്ല അനിയന്. പിന്നെ എന്തിനാണ് ഈ നാടകം? ഇങ്ങിനെ നൂറുചോദ്യങ്ങള്‍ വറ്റുകള്ക്കിടയില് കിടന്നു പുളഞ്ഞു. ആ അസ്വസ്ഥത അനിയന് ശ്രദ്ധിച്ചു ‘നമ്പൂതിരീ! ഇത്ര പരിഭ്രമം ഇതിനുമുമ്പ് കണ്ടിട്ടില്യലോ! മരുമകളുടെ പെണ്കൊട കാലടിയും മറ്റും ഇല്യാതെ എങ്ങിനെ നേരെ നടത്താന്‍ പറ്റും എന്ന പരിഭ്രമാണോ? അവര്‍ ക്രിയേടെ മുമ്പെ വന്നോളും ന്ന് പടക്കുറുപ്പ് പറഞ്ഞില്യേ? ഒട്ടും പരിഭ്രമിയ്ക്കണ്ട.’ ഒന്നും മിണ്ടാന്‍ കൂടി കഴിയാത്ത വല്ലാത്ത അവസ്ഥ. കണ്ടു നില്ക്കുന്നവരുടെ ഇടയില്‍ പ്രതാപിയായ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മാനം കാക്കാന്‍ ചുമതലയുള്ളപോലെ അനിയന് പെരുമാറണമെങ്കില്‍ അത് ചൊമാരിയുടെ സൂത്രം തന്നെ ആയിരിയ്ക്കണം. അപമാനിയ്ക്കുകയായിരുന്നൂ ഭേദം. അതു വെച്ചെങ്കിലും രക്ഷപ്പെടാനുള്ള വഴി നോക്കാമായിരുന്നു.
രാവിലെ ചൂരക്കോട്ടുനിന്ന് വരന്റെ കൂടെ ചൊമാരിയുംകൂടി വന്നു ചേര്‍ന്നു. ചൊമാരി ഒന്നും അറിയാത്ത ശുദ്ധനേപ്പോലെ ക്ഷേമാന്വേഷണം നടത്തി. ‘നമ്പൂതിരി ഇന്നലെ വന്നിട്ടുണ്ടാവും. അല്ലേ?’ ക്ഷോഭം സഹിയ്ക്കാതെ എണീറ്റ് ഒന്നു കൊടുക്കാനാണ് തോന്നിയത്. മുഖത്തെ ഭാവം കണ്ടിട്ടാകും ചൊമാരി പിന്നീട് ഒരു പുറമേയുള്ള ആളേപ്പോലെ ഒഴിഞ്ഞു നിന്നതേ ഉള്ളൂ. ‘അഗ്നിദത്തന്‍ നമ്പൂതിരി തന്നെ ആണേയ് എല്ലാം നിയന്ത്രിയ്ക്കുന്നത്’ എന്ന് എല്ലാവര്ക്കും ഉറപ്പാകാന്‍ അത് സഹായിച്ചു. ഊരില്‍നിന്നു വന്നവര്‍ ചിലര്‍ വന്നു പറഞ്ഞു. ‘നമ്പൂതിരിയുടെ നിറം കണ്ടപ്പോഴേ ചൊമാരിയുടെ ഉശിരെല്ലാം പോയി’ പാവങ്ങള്‍ എന്തറിഞ്ഞു.
രാവിലെ ക്രിയ കാലമായപ്പോഴേയ്ക്കും കാലടിയും കൂട്ടരും വന്നു. കാലടിയുടേതൊഴിച്ച് എല്ലാവരുടേയും മുഖം ശാന്തമായിരുന്നു. അനിയനും മറ്റും കാവല്‍ നില്ക്കുന്നുണ്ടായിരുന്നെങ്കിലും കാലടിയെ അടുത്തു കിട്ടിയപ്പോള്‍ ‘നമ്മള് വിചാരിച്ചതൊന്നും നടക്കില്ല’ എന്നു സൂചിപ്പിച്ചു. ശരിയ്ക്കും പറഞ്ഞാല്‍ അപ്പോള്‍ കാലടിയുടെ മുഖത്ത് ഒരാശ്വാസഭാവമാണുണ്ടായത്. പിന്നീടാണ് കാലടി പറഞ്ഞത്, ഇരിപ്പത്തേയ്ക്കുള്ള വഴിയിലെല്ലാം കുറുങ്കൂറുവാഴുന്നവരുടെ ഭടന്മാര് എന്തിനോ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു എന്ന്.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: