അഗ്നിദത്തന്‍ നമ്പൂതിരി നാളെ രാവിലെ അവിടെ എത്തും എന്നാണ് അറിവ്. അദ്ദേഹത്തെ സ്വീകരിയ്ക്കുന്നത് അനിയന് നമ്പൂതിരിയും സഹായികളായ ചിലരും ആയിരിയ്ക്കണം. അഗ്നിദത്തന്‍ നമ്പൂതിരിയെ നല്ലവണ്ണം ബഹുമാനിച്ചുകൊണ്ടാണ് എന്നേ മറ്റുള്ളവര്‍ക്കുകൂടി തോന്നാന്‍ പാടുകയുള്ളൂ.’ ഇളയവാഴുന്നവര് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചൊമാരി കൈകള്‍ കുത്തി മുന്നിലേയ്ക്കാഞ്ഞ് പറഞ്ഞു. ‘ആകാര്യം പ്രത്യേകം ശ്രദ്ധിയ്ക്ക്ണം.’ ഇളയവാഴുന്നവര് തുടര്‍ന്നു. ‘അദ്ദേഹം കാര്യം നടത്താന്‍ വരുന്നത് ഒറ്റയ്ക്കായിരിയ്ക്കില്ല എന്നാണനുമാനം. അതിനാല്‍ അദ്ദേഹത്തിന്റെ അനുയായികളാരെങ്കിലും വന്നിട്ടുണ്ടങ്കില്‍ അവരെയെല്ലാം ചടങ്ങുകളുടേയും ഭക്ഷണത്തിന്റേയും മറ്റും കാര്യം ആലോചിയ്ക്കാനെന്ന ഭാവത്തില്‍ വിളിച്ചു കൊണ്ടുവന്ന് പടക്കുറുപ്പിന്റെ അടുത്തെത്തിയ്ക്കണം. വലിയ വാഴുന്നവര്‍ക്ക് കാണാന്‍ ആഗ്രഹമുണ്ടന്ന കാര്യം പറഞ്ഞ് നിര്‍ബ്ബന്ധബുദ്ധിയോടെ പടക്കുറുപ്പ് അവരെ കോവിലകത്തേയ്ക്ക് കൊണ്ടുപോയിക്കൊള്ളും. അനുയായികളെല്ലാം അകന്നാല്‍ നമ്പൂതിരിയെ സ്വകാര്യമായി വിളിച്ച് വേളിയ്ക്ക് വല്ല കുഴപ്പവും ഉണ്ടാക്കിയാല്‍ ഇല്ലത്തേയ്ക്കല്ല കുറുങ്കൂറിന്റെ കാരാഗൃഹത്തിലേയ്ക്കാണ് എത്തുക എന്നും, കാരാഗൃഹത്തില്‍ കിടന്നാല്‍ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയ്ക്കായാലും പതിത്വം വരും എന്നും വ്യക്തമായി ഭീഷണിപ്പെടുത്തുകതന്നെ വേണം. നമ്പൂതിരിയുടെ അനുയായികളെല്ലാം ഇപ്പോള്‍തന്നെ കുറുങ്കൂര്‍ കോവിലകത്ത് എത്തിയിട്ടുണ്ടാകും. അവര്‍ക്കുകൂടി കുഴപ്പം വരാതിരിയ്ക്കണമെങ്കില്‍ നമ്പൂതിരിയുടെ ചുമതലയില്‍ ദ്വിവേദിയുടെ വേളി അതിഗംഭീരമായി നടക്കണം. പ്രവൃത്തികൊണ്ടോ ഭാവങ്കൊണ്ടോ വാക്കുകൊണ്ടോ എന്തേങ്കിലും അതിന് വ്യത്യാസം ഉണ്ടായാല്‍ പിന്നെ കാര്യം വഷളാകും. നമ്പൂതിരിയും കൂട്ടരും പതിത്വം ഇല്ലാത്തവരായി കാണണം എന്നു തന്നെയാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം എന്ന് വളരെ ഗൗരവത്തില്‍ തന്നെ അദ്ദേഹത്തിനെ അറിയ്ക്കണം.’ ഉത്സാഹത്തിന്റെ ലാവ ഉള്ളില്‍ പതഞ്ഞ അനിയന് എണീറ്റുകൊണ്ടു പറഞ്ഞു. ‘അങ്ങിനെ ആവാം.’ അനിയന്റെ തോളത്ത് പിടിച്ച് വീണ്ടും ഇരുത്തിക്കൊണ്ട് ചൊമാരി പറഞ്ഞു. ‘കഴിഞ്ഞില്യ. അദ്ദേഹത്തിന് നാവനക്കാന്‍ പറ്റാത്തവിധത്തില്‍ സൂക്ഷിയ്ക്കാന്‍ വാഴുന്നവര്‍ ഏര്‍പ്പാടാക്കിയ രാജഭടന്മാരെ മനസ്സിലാകുവാന്‍ തക്കവണ്ണം സൂചിപ്പിച്ചു കൊടുക്കയും വേണം. രാജഭടന്മാര് ഇരിപ്പത്തെ കാര്യസ്ഥന്മാരുടെ ഭാവത്തില്‍ ഇലമുറിയ്ക്കാനും കഷ്ണം നുറുക്കാനും ആയി എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരിയ്ക്കും. അനിയനും അനിയന്റെ അനുയായികള്‍ക്കും അഗ്നിദത്തന്‍ നമ്പൂതിരിയ്ക്കും മാത്രമേ ഇങ്ങിനെ ഒരു കാര്യം നടന്നതായി തോന്നാവൂ. ഇരിപ്പത്തിനും ഈ വിവരമെല്ലാം അറിയാം.’ എണീയ്ക്കാന്‍ തുടങ്ങിയ അനിയന് വീണ്ടുവിചാരത്തിന്റെ കനങ്കൊണ്ട് വീണ്ടുമിരുന്നു. ഇളയവാഴുന്നവര് ചോദിച്ചു. ‘എന്താ അനിയന് നമ്പൂതിരിയ്ക്ക് പരിഭ്രമം ഉണ്ടോ?’ ‘ഏയ്. ഇതുവരെ പരിഭ്രമം ഒന്നും ഇല്ല. പെരുങ്കൂറുവാഴുന്നവര്‍ കുഴപ്പം വല്ലതുമുണ്ടാക്കിയാല്‍ ഒരു പക്ഷേ പരിഭ്രമിയ്ക്കേണ്ടിവരും.’ ഇളയവാഴുന്നവര് ഫലിതം ആസ്വദിച്ചുകൊണ്ടു പറഞ്ഞു. ‘അതുണ്ടാവില്ല. മേലേടത്തെ അതിരാത്രത്തോടുകൂടി നടന്ന കാര്യങ്ങളില്‍ തന്നെ എതിര്‍പ്പും, അതുകാരണമാണ് വാഴുന്നവരുടെ ഭാര്യയ്ക്ക് ചിത്തഭ്രമം പിടിപെടുക മുതലായ കുഴപ്പങ്ങള്‍ ഉണ്ടായതെന്ന് അഷ്ടമങ്ഗല്യപ്രശ്നത്തില് കണ്ടതെന്നുള്ളതും കാരണം വാഴുന്നവരുടെ അമ്മ വാഴുന്നവരെ വീണ്ടും ഒരതിക്രമത്തിന് അനുവദിയ്ക്കില്ല. പടക്കുറുപ്പ് സ്വകാര്യമായി അമ്മത്തമ്പുരാട്ടിയെ പോയിക്കണ്ടിരുന്നു. അഗ്നിദത്തന്‍ നമ്പൂതിരി ഇരിപ്പത്ത് എത്തിയതിനുശേഷമേ ഈ കാര്യത്തില്‍ ഇടപെടില്ല എന്ന് അഗ്നിദത്തന്‍ നമ്പൂതിരിയ്ക്ക് പെരുങ്കൂറു വാഴുന്നവര്‍ സന്ദേശം അയക്കുകയുള്ളൂ എന്നുകൂടി അമ്മത്തമ്പുരാട്ടി പടക്കുറുപ്പിന് ഉടയാത്ത വാക്കു കൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ നമ്പൂതിരിയ്ക്ക് വേറേ വഴികള്‍ ആലോചിയ്ക്കാന്‍ സമയം കിട്ടും.’ ‘എന്നാലിനി സമയം കളയുന്നില്ല. ആരൊക്കെ പോരുന്നൂ എന്നു നോക്കട്ടെ.’
അനിയന് ഇങ്ങിനെ വല്ലതും പ്രവര്‍ത്തിയ്ക്കാന്‍ കിട്ടിയാല്‍ പിന്നെ അടങ്ങാത്ത ഉത്സാഹമാണ്. രാമരാവണയുദ്ധത്തിന് പുറപ്പെടുന്ന ഹനൂമാനേപ്പോലെ എന്തിനും ഒരുമ്പെട്ട് പത്തായപ്പുരയില്‍നിന്ന് താഴത്തേയ്ക്കിറങ്ങുമ്പോള് നെടുങ്ങാടി മടങ്ങാനുള്ള ശ്രമത്തിലാണ്. ‘നെടുങ്ങാടീ! മകന് അവിടെ ഇല്യേ?’ ഉയരവും വണ്ണവും അഭിനയിച്ചുകൊണ്ട് അനിയന് ചോദിച്ചു. ‘ണ്ടലോ’ ‘എന്റെ ഒപ്പം ഇരിപ്പത്തയ്ക്ക് ഒന്നു പോരേണ്ട്യേരും. ഇപ്പൊത്തന്നെ വേണം. പറഞ്ഞയയ്ക്ക്വോ?’ ‘എന്താ ബ്ട്ന്നേ?’ നെടുങ്ങാടി എന്തോ കുഴപ്പം മണക്കുന്ന രീതിയില്‍ ചോദിച്ചു. ‘അതൊക്കെ ണ്ട്. പിന്നെ പറയാം. ഇപ്പൊ മകനെ പറഞ്ഞയയ്ക്കൂ.’ ‘അങ്ങിനെ ആവാം’ എന്നു പറഞ്ഞ് നെടുങ്ങാടി ഇറങ്ങിയപ്പോള്‍ അനിയന് കെട്ടിലേയ്ക്കുതന്നെ നടന്നു.
‘തല്ലുകൂടാന്‍ ഉത്സാഹമുള്ളോര് നാലഞ്ചാള് എന്റെ കൂടെ ഇപ്പൊ ഇരിപ്പത്തയ്ക്ക് പോരണം.’ മുക്രയിടുന്ന കാളയുടെ തള്ളിച്ചയോടെ അനിയന് പറഞ്ഞപ്പോള്‍ കുഞ്ചു ചോദിച്ചു. ‘എന്താ അനിയാ! കാര്യം?’ ‘താന്‍ പോര്ണ്ടോ? ണ്ടെങ്കില് പറയാം.’ ‘ശരി ഞാന്‍ പോരാം. കാര്യം പറയ്യാ’ ‘ഇനീം വേണം നാലാള്.’ ‘ഞാന്‍ മത്യോ?’ കുന്നും ഓതിയ്ക്കന്‍ ചോദിച്ചു. ‘അവടെ മാവ് വെട്ടിത്തൊടങ്ങീട്ടൊന്നും ഇല്യ. ചിതേടെ മോളില് പൊതച്ച് മൂടി കെടക്കണ്ട വയസ്സിലും തല്ലുകൂടാനാ ഉത്സാഹം. ഓയ്ക്കന് മിണ്ടാതെ എവടേങ്കിലും ഇരുന്നാ മതി’ ശുണ്ഠി നടിച്ചുകൊണ്ട് അനിയന് ഓതിയ്ക്കനെ ശാസിച്ചു. ശുണ്ഠിക്കാരന്‍ മൂത്തേടം അനിയന്റെ കയ്യു പിടിച്ചു. ‘ഒന്ന് ഞാനാവാം.’ ഓതിയ്ക്കന്‍ ശബ്ദമുണ്ടാക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്നാ തല്ലിന് എരി കുറഞ്ഞൂന്ന് വരില്യ തീര്‍ച്ച. അന്യാ താന്‍ നസ്യപ്രജാപതി നാരേണനേം വാസൂനേം കൂട്ടിക്കോളൂ’ ‘ഏതു വാസൂനേ?’ ഓതിയ്ക്കന്‍ പുകയുടേയും ചൂടിന്റേയും ഇടയില്‍ തലവാര്പ്പന് ചട്ടുകങ്കൊണ്ട് കാളനിളക്കുന്ന വാസുവിനെ ചൂണ്ടി ‘ദേഹണ്ണക്കാരന്. ചീരപ്പൊറം വാസു. തല്ലുകൂടണ കാര്യത്തിലൊക്കെ ഏതാണ്ട് തന്നേപ്പോലെ തന്നെ ആണ് ആയാളും. ശ്ശി വ്യത്യാസണ്നും ല്യ. കൊറേശ്ശെ വീണ്ടുവിചാരം ണ്ട് ന്നൊരു ദോഷം മാത്രേ ള്ളൂ’ എല്ലാവരും കൂടി ഉറക്കെ ചിരിച്ചു. ‘നിയ്ക്ക് അത് തീരെ ഇല്യാന്നല്ലേ? ഞാനേതായാലും ഇന്ന് ഇരിപ്പത്തയ്ക്ക് പോവ്വാന്‍ തീരുമാനിച്ചത് നന്നായി. അല്ലെങ്കില്‍ ഓയ്ക്കന് ചൂടോടെ എന്തേങ്കിലും തരായ്യേര്ന്നു.’ അനിയന് തുടര്‍ന്നു. ‘ഏയ് നസ്യം തനിയ്ക്ക് പോരാന്‍ പറ്റില്യേ?’ ‘എന്താ കാര്യം എന്നറിയാതെ അങ്ങനെ പോരാന്‍ പറ്റ്വോ? താന്‍ കാര്യം പറയ്യാ അനിയാ.’ പേരു പറയുന്നതുകേട്ട് വന്ന ചീരപ്പുറം വാസുവിനോട് നാരായണന് തുടര്‍ന്നു ചോദിച്ചു. ‘എന്താ അങ്ങിനെ അല്ലേ വാസൂ?’ വാസു പ്രതികരിച്ചു. ‘അതെ അന്യാ താന്‍ കാര്യം പറയ്യാ’ അനിയന് പറഞ്ഞു. ‘ഒരു സൂചന തരാം. അത്രയേ പറ്റുള്ളൂ. പോരാന്‍ തയ്യാറായവരോട് മാത്രേ കാര്യം പറയാന്‍ പാടൂന്ന് ചൊമാരീം ഇളയവാഴുന്നവരും പ്രത്യേകം പറഞ്ഞിട്ടുണ്ട്.’ സൂചനയ്ക്കായി കെട്ടിലുള്ളവരുടെയെല്ലാം ശ്രദ്ധ അനിയനിലേയ്ക്ക് നീണ്ടു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: