വാഴുന്നവര്‍ തുടര്‍ന്നു. ‘വേദപാരായണത്തിന്റെ കാര്യവും ആലോചിക്കണം. പുതുതായി വന്നവരുടെ താമസവും എല്ലാം ഒന്നു ശരിയാകട്ടെ. പിന്നെ ഒരുകാര്യം ചൊമാരിപ്പാട് പറഞ്ഞു. ചൂരക്കോട്ടെ ദ്വിവേദിനമ്പൂതിരി ഊരുഗ്രാമത്തിലെ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകളെ വേളികഴിക്കാന്‍ നിശ്ചയിച്ചൂ എന്നുള്ളതാണത്. ദ്വിവേദി അഗ്നിദത്തന്‍ നമ്പൂതിരിയുടെ കണ്ണില്‍ പരദേശിയാണ്. എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കില്ല. വേളി സുഗമമായി നടത്താന്‍ സഹായിക്കണം എന്ന് വളരെ കാര്യമായി അപേക്ഷിച്ചിട്ടുണ്ട്. സ്വധര്‍മം നടത്താന്‍ കുറുങ്കൂറില്‍ എല്ലാവര്‍ക്കം സ്വാതന്ത്ര്യമുണ്ട് എന്നാണ് മറുപടി പറഞ്ഞിട്ടുള്ളത് കേള്‍വിക്കാരില്‍ നിന്ന് ഒരു പ്രതികരണവും ഇല്ലാതിരുന്നതിനാല്‍ വലിയ വാഴുന്നവര്‍ തന്നെ സംശയം എടുത്തിട്ടു. ‘ഈ കാരണം കൊണ്ട് പെരുങ്കൂറുമായി വീണ്ടും ഒരുരസല്‍ വേണ്ടിവരും എന്നു തോന്നണുണ്ടോ?’ പടക്കുറുപ്പിന്റെ കണ്ണുകള്‍ ഏതോ ബിന്ദുവിലേക്ക് ചുഴിഞ്ഞിറങ്ങുന്നത് വാഴുന്നവര്‍ രണ്ടുപേരും ശ്രദ്ധിച്ചു. ‘വേളിക്കാര്യത്തില്‍ ഇടപെടേണ്ട എന്നുണ്ടോ പടക്കുറുപ്പിന്?’ വലിയവാഴുന്നവര്‍ പടക്കുറുപ്പിന്റെ ആലോചനാഗ്നിയിലേക്ക് വീണ്ടും ചോദ്യം ഹോമിച്ചു കൊടുത്തു. ‘ഇടപെടേണ്ടെന്ന അഭിപ്രായം അടിയനില്ല. പെരുങ്കൂറ് വാഴുന്നവര്‍ ഇതിലിടപെടാനുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അത് കുറുങ്കൂറിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല താനും. പെരുങ്കൂര്‍ നാടുകടത്തിയ ദ്വിവേദിനമ്പൂതിരിക്കും മറ്റും അഭയങ്കൊടുത്തതും, പെരുങ്കൂറിന്റെ മണ്ണില്‍ ചെന്ന് പെരുങ്കൂര്‍ ശിക്ഷിക്കാനുദ്ദേശിച്ചവരെ രക്ഷിച്ചു കൊണ്ടുപോന്നതും വലിയ അപമാനമായിട്ടുതന്നെയാണ് പെരുങ്കൂര്‍ വാഴുന്നവര്‍ കാണുന്നത്. അഗ്നിദത്തന്‍ നമ്പൂതിരി അടുത്തയിടെ പെരുങ്കൂറു വാഴുന്നരെ പല പ്രാവശ്യം മുഖം കാണിക്കലുണ്ടായിട്ടുണ്ട്. എല്ലാം ചേര്‍ത്തുവായിച്ചാല്‍ കുറുങ്കൂറിന്റെ മണ്ണില്‍ എന്തങ്കിലും അതിക്രമം ചെയ്യാനുള്ള അവസരമായി പെരുങ്കൂര്‍ ഇതിനെ കാണില്ലെന്നു ഉറപ്പു പറയാന്‍ വയ്യ.’ അഭിപ്രായത്തിനായി വാഴുന്നവര്‍ ഇളയവാഴുന്നവരുടെ മുഖത്തേക്കു നോക്കി. ‘ദ്വിവേദി നമ്പൂതിരിക്ക് അഭയം കൊടുത്തത് കുറുങ്കൂറിന്റെ മണ്ണിലാണ്. കൈയ്യൊഴിയുന്നത് ധര്‍മമാകില്ല.’ ഇളയവാഴുന്നവര് തീര്‍ത്തു പറഞ്ഞു. ‘ഒരു സംഘര്‍ഷം ഇതുകൊണ്ടുണ്ടാകരുത്. പെരുങ്കൂറ് ഇടപെട്ടാല്‍ അതിനുള്ള വഴി ഉണ്ടുതാനും.’ വാഴുന്നവര്‍ ധര്മസങ്കടത്തിന്റെ ചുളിവുള്ള മുഖത്തോടെ മൊഴിഞ്ഞു.
‘പെരുങ്കൂറ് ഇടപെടാതിരിക്കാനുള്ള ഒരു വഴി തുറന്നിട്ടുണ്ടെന്നാണ് അറിവ്. പെരുങ്കൂറിന്റെ ഭരണകാര്യങ്ങളില്‍ അമ്മത്തമ്പുരാട്ടി ഇപ്പോള്‍ നല്ലവണ്ണം ഇടപെടുന്നുണ്ട്. അമ്മത്തമ്പുരാട്ടി തടുത്താല്‍ പെരുങ്കൂറുവാഴുന്നവര്‍ പിന്നിലേക്ക് നില്ക്കും. പ്രത്യേകിച്ച് ഈ സന്ദര്‍ഭത്തില്‍.’ പടക്കുറുപ്പിന്റെ മുഖത്ത് അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന പരിഹാസച്ചിരി മിന്നി മറഞ്ഞത് ശ്രദ്ധിച്ച വാഴുന്നവര്‍ ചോദിച്ചു. ‘എന്താ പെരുങ്കൂറ് കോവിലകത്തെ അഷ്ടമങ്ഗല്യത്തില്‍ കണ്ട വിഷയം ആണോ പടക്കുറുപ്പ് സൂചിപ്പിക്കുന്നത്?’ ‘അടിയന് ! പെരുങ്കൂറു കോവിലകത്ത് നടന്ന പ്രശ്നത്തില്‍ ജ്യോത്സ്യന്മാര്, വാഴുന്നവരുടെ ഭാര്യക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത് സാധുജനങ്ങളെ അനാവശ്യമായി ഉപദ്രവിച്ചതുകൊണ്ടാണെന്ന് ശക്തിയായി പറഞ്ഞൂ എന്നാണ് ശ്രുതി. ഈശ്വരതുല്യനായ യോഗിമാരും ഇതേ അഭിപ്രായം അമ്മത്തമ്പുരാട്ടിയോട് പറയുകയുണ്ടായത്രേ. അതോണ്ട് ദ്വിവേദിനമ്പൂതിരിയുടെ വേളിക്കാര്യവും അഗ്നിദത്തന്‍ നമ്പൂതിരി ഇടപെടാനുള്ള സാധ്യതയും അമ്മത്തമ്പുരാട്ടിയെ അറിയിച്ചാല്‍ വാഴുന്നവര്‍ ദുര്‍ന്നടപടിക്കു പുറപ്പെടുകയാണെങ്കില്‍ തടയാതിരിക്കില്ല. അമ്മത്തമ്പുരാട്ടി നല്ല ആജ്ഞാശക്തിയുള്ളവളാണ്. അന്ന് ദ്വിവേദി നമ്പൂതിരി അടക്കം സൗരാഷ്ടക്കാരെയും അവര്‍ക്ക് സഹായമായി നിന്നവരെയും ഇളയവാഴുന്നവര് രക്ഷിച്ചുകൊണ്ടുപോന്നു എന്നു കേട്ടപ്പോള്‍ അമ്മത്തമ്പുരാട്ടിക്ക് സന്തോഷമാകുകയാണുണ്ടായതെന്നാണ് വിവരം.’ മധുരമുള്ള വാക്കുകളോടെ ഇളയ വാഴുന്നവര്‍ പറഞ്ഞു. ‘തീപ്പെട്ട വാഴുന്നവരുടെ സഹോദരിയാണല്ലോ. അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ ഇല്ലാതിരിക്കില്ല.’
‘വാദ്യത്തിന്റെയും വേദത്തിന്റെയും കാര്യം ഉണ്ണി വരടി നമ്പൂതിരിയുമായി സംസാരിക്കാ. ദ്വിവേദിനമ്പൂതിരിടെ വേളിക്ക് എന്തുവിധത്തിലാ വിഷമങ്ങള്‍ ഉണ്ടാകാന്‍ വഴി എന്ന് പടക്കുറുപ്പ് അറിഞ്ഞു വയ്ക്കണം എന്ന് പ്രതേകിച്ച് പറയാനില്ല. പരന്നു കിടക്കുന്ന ചാരപ്പടയുടെ നാരായവേരല്ലേ പടക്കുറുപ്പ്?’ വലിയ വാഴുന്നവര്‍ വയര്‍ തുളുമ്പുന്ന മട്ടില്‍ ചിരിച്ചു. അറിയേണ്ട കാര്യങ്ങള്‍ താനറിയുംമുമ്പ് വാഴുന്നവരറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും എന്നറിയുന്ന പടക്കുറുപ്പ് തല താഴ്ത്തിനിന്നതേ ഉള്ളൂ.
വലിയ വാഴുന്നവര്‍ അന്ന് ശ്രദ്ധിക്കേണ്ട വിഷയങ്ങളുടെ ചുമതലക്കാര്‍ക്ക് വിചാരിപ്പുപുരയിലേക്ക് പ്രവേശിക്കാന്‍ ആജ്ഞ കൊടുത്തു. ഓരോരോ വിഷയങ്ങളുടെയും അടിവേരു മുതല്‍ തളിരു വരെ ശ്രദ്ധ പടരുന്നത് ഇളയവാഴുന്നവര് ശ്രദ്ധിച്ചു. അപ്പപ്പോള്‍ ഇളയ വാഴുന്നവരോടും പടക്കുറുപ്പിനോടും അഭിപ്രായം ചോദിച്ചും ഇതിനു മുമ്പു തീരുമാനമെടുത്ത കാര്യങ്ങളുടെ നടത്തിപ്പിനെ കുറിച്ച് അണുവിട വിടാതെ ചോദിച്ചറിഞ്ഞും ഉള്ള കാര്യവിചാരം കഴിഞ്ഞ് വിചാരിപ്പുരയുടെ മുകളിലുള്ള ഗ്രന്ഥശാലയിലേക്ക് എഴുന്നൊള്ളാന്‍ വലിയ വാഴുന്നവര്‍ എഴുന്നേറ്റപ്പോള്‍ പടക്കുറുപ്പും ഇളയവാഴുന്നവരും എഴുന്നേറ്റ് ഒതുങ്ങി നിന്നുകൊടുത്തു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: