തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്ന ജാഗ്രതാസമിതികള്‍ക്ക് നിയമസാധുത നല്കാന് ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ജാഗ്രതാസമിതികള്‍ക്ക് നിയമസാധുത നല്‍കുന്നതിന് നിയമഭേദഗതി നല്‍കണം. ഗ്രാമസഭകള്‍ക്ക് തത്തുല്യമായി ജാഗ്രതാസമിതികള്‍ വിളിച്ചുചേര്‍ക്കാത്ത തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളെ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു.
ഇടുക്കിയില്‍ ഷഫീക്കെന്ന കുട്ടിക്ക് രക്ഷകര്‍ത്താക്കളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാലുമാണ് നടപടി നിര്‍ദ്ദേശിക്കാന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
കമ്യൂണിറ്റി ലെവല്‍, സ്കൂള്‍തലം, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികളുടെ സുരക്ഷക്കായുള്ള നിര്‍ദേശങ്ങള്‍ കമ്മറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് എല്ലാ സ്കൂള്‍ മേധാവികളും ഒരു രജിസ്റ്ററും പ്രശ്നസാധ്യതയുള്ള കുട്ടികളുടെ ഒരു പ്രത്യേകം ലിസ്റ്റും തയ്യാറാക്കണം. ഈകുട്ടികളുടെ വിവരങ്ങള്‍ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നല്കി ജാഗ്രതാസമിതിയില്‍ ചര്‍ച്ച ചെയ്യണം. സ്കൂള്മേധാവികളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ ഒരോസ്കൂളിലും ഒരധ്യാപകനെ നോഡല്ഓഫിസറായി നിയമിക്കണം. ഓരോ സ്കൂളിലും ഓരോ പരാതിപെട്ടി സ്ഥാപിക്കണം.
സ്കൂള്‍ പി.ടി.എയുടെ കീഴില്‍ ഒരു സബ്കമ്മറ്റി രൂപീകരിച്ച് അവര്‍ ചെയില്ഡ്ലൈനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തുന്ന അധ്യാപകര്ക്കെതിരേ അച്ചടക്ക നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശമുണ്ട്. അക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ ചികില്‍സാചെലവ് സാമൂഹ്യനീതി ഓഫിസര്‍ വഹിക്കണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു.
രണ്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള കുട്ടികള്‍ പീഡനത്തിനിരയായാല്‍ പരമാവധി 3000 രൂപ നിരക്കില്‍ സ്പെഷ്യല്‍ ട്യൂഷന്, വിനോദസഞ്ചാരം എന്നിവയ്ക്കായി നല്‍കണം.
ഇതിനുപുറമേ ഓരോ കുട്ടിക്കും ചികില്‍സാ സഹായമായി പരമാവധി 1000 രൂപ അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കാം. അതിക്രമങ്ങളില്‍ ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സി.ഡബ്ല്യു.സി, ചെയില്‍ഡ് ലൈന്‍, പോലിസ് സ്റ്റേഷന്, സ്കൂള്‍ ഹെഡ്മാസ്റ്റര്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എന്നിവരെ അറിയിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: