ഇനി ക്രീസില്‍ സച്ചിനില്ല, വിലോഭനയീങ്ങളായ ഷോട്ടുകളിലൂടെ നയനാന്ദം പകരാന്‍, കളത്തിലെ കുലീനമായ പെരുമാറ്റത്തിലൂടെ നമ്മെ അതിശയിപ്പിക്കാന്‍..പിന്നെ കൊച്ചുകുട്ടികളെപ്പോലെ നിഷ്ണ്ഗ്കളമായ ചിരിയോടെ വിക്കറ്റ് ആഘോഷിക്കാന്‍. വാംഖെഡയിലെ നിറഞ്ഞ ഗ്യാലറിയും ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നില്‍ ഇമവെട്ടാതിരുന്നവരുമൊന്നും ഇന്ത്യയുടെ വിജയത്തില്‍ ആദ്യമായി ചിരിച്ചില്ല. അവരുടെ പ്രിയ സച്ചിന് കളമൊഴിയുന്നതിലെ നൊമ്പരമായിരുന്നു കളിയാരാധകരുടെ മനസില്‍. വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനിടെ മാസ്റ്റര്‍ബ്ലാസ്റ്ററുടെ തൊണ്ടയിടറുമ്പോള്‍ ജനലക്ഷങ്ങളുടെ കണ്ണുകളും നിറഞ്ഞു. രാജ്യത്തിന്റെ പ്രിയപുത്രന്റെ മഹനീയ സാന്നിധ്യത്തിന്റെ അവസാന സുഖവും നുകര്‍ന്ന് മൈതാനം വിടുമ്പോള്‍ അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു ‘ഒരിക്കലും മറക്കില്ല സച്ചിന്.
ആരായിരുന്നു നമുക്ക് ആ കുഞ്ഞു മനുഷ്യന്. ക്രിക്കറ്റ് വര്ണക്കുപ്പായങ്ങള് അണിഞ്ഞകാലം മുതല്ക്കു ഹൃദയത്തിലേക്ക് ഇറങ്ങിവന്നൊരു സുന്ദര രൂപം. ആ ചിത്രം പതിച്ച നോട്ടുബുക്കുകളുടെ കവറുകള്‍ നമ്മള് സ്വകാര്യസ്വത്തായി ഒളിച്ചു. ച്യൂയിങ്കപ്പൊതിക്കുള്ളില് നിന്നിറങ്ങിവന്ന കുഞ്ഞുകാര്ഡുകളിലെ സച്ചിനുവേണ്ടി നമ്മളിലെ കുട്ടിക്കുപ്പായക്കാര് കടിപിടികൂടി. സച്ചിന് പവലിയന് പൂകിയപ്പോഴെല്ലാം ഇന്ത്യ തോറ്റെന്നു വിലപിച്ചു ശയ്യാമുറിയിലൊളിച്ചു നമ്മുടെ കൗമാരം. പിന്നെ മാസ്റ്ററുടെ ബാറ്റുകളില്‍ നിന്നു പിറന്ന റണ്‍ വസന്തത്തിനൊപ്പം സഞ്ചരിച്ചതും നാം തന്നെ. തലമുറകളുടെ ഗൃഹാതുരമായ ഓര്‍മയിലെ അതിമനോഹര ദൃശ്യമായിരുന്നു സച്ചിന്. അതുകൊണ്ടാണ് സച്ചിന് ഇനിയില്ലയെന്നു പറയുമ്പോള്‍ ഹൃദയം പിടയുന്നത്.
കായികരംഗത്ത് സച്ചിനെപ്പോലെ ഒട്ടേറെ പ്രതിഭകള്‍ ഇതിനു മുന്‍പ് ഉദയം ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗംപേരും ഭാന്ത്രന്‍ പ്രതിഭകളായിരുന്നു. കളിപ്രേമികളെ രസിപ്പിച്ച് തങ്ങളുടേതായ മേഖലകളില്‍ ഉന്നതിയിലേക്കു കുതിക്കുമ്പോഴും അവര്‍ ജീവിതം ആഘോഷിച്ചു. ചിലര്‍ കളത്തിനു പുറത്തെ വഴിവിട്ടയാത്രകളിലൂടെ ചില കറുത്തപാടുകള്കൂടി അവശേഷിപ്പിച്ചു.
സച്ചിന് അവരില്‍ നിന്നെല്ലാം വേറിട്ടവനായിരുന്നു. സന്ധ്യയ്ക്കു കൊളുത്തിവച്ച നിലവിളക്കിലെ വെട്ടംപോലെ നൈര്മല്യമുള്ളവയായിരുന്നു സച്ചിനിലെ താരവും വ്യക്തിയും. ഗ്രൗണ്ടിനകത്തും പുറത്തുംനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് സച്ചിന് മറുപടി പറഞ്ഞത് പ്രകടനങ്ങളിലൂടെയായിരുന്നു. വഖാര്‍ യൂനിസിന്റെ പന്തുകൊണ്ടുമുറിഞ്ഞ മൂക്കില്‍ മരുന്നുപുരട്ടിവന്നു അതേ ബൗളറെ തുടരെ നാലുതവണ അതിര്‍ത്തിവിട്ട മറത്താവീര്യം ഒരിക്കല്‍പ്പോലും വാക്കുകളിലൂടെ പുറത്തുകാട്ടിയിട്ടില്ല. സച്ചിന് മാന്യന്മാരുടെ കളിയെന്ന ക്രിക്കറ്റിന്റെ ചെല്ലപ്പേരിനോട് 100 ശതമാനം നീതി പുലര്‍ത്തിയ ആ ജീനിയസ്.
ആരാധകരും കളിവിദഗ്ധരും വിശേഷണങ്ങള്‍ കൊണ്ടും മൂടുമ്പോഴും സച്ചിന് മതിമറന്നില്ല. ഓരോനിമിഷവും ക്രിക്കറ്റില്‍ തന്ന ശ്രദ്ധയുറപ്പിച്ചു. തന്നിലെ പ്രതിഭയെ രാകിമിനിക്കൊണ്ടിരുന്നു. അത്രമാത്രം ക്രിക്കറ്റ് സച്ചിനില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. അതിലെല്ലാംഉപരി ഇന്ത്യയുടെ കായിക വിഹായസില് ഉദിച്ചയുര്‍ന്ന താരങ്ങളില്‍ സച്ചിന് പകര്‍ന്ന ഊര്‍ജ്ജം ഒന്നു വേറെ തന്നെയായിരുന്നു. താന്‍ ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്ക്കൊപ്പം പില്ക്കാലത്ത് ഒന്നിച്ചു കളിക്കുക, അവരെ ക്രിക്കറ്റിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുക, ഒരു വിദ്യാര്‍ത്ഥിയുടെ മനസോടെ ക്രിക്കറ്റിനെ ഇപ്പോഴും നോക്കിക്കാണാന്‍ സച്ചിനല്ലാതെ മറ്റാര്ക്കാവും.
തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലൂടെയും സച്ചിന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി. കളിക്കളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഏവരേയും ഓര്‍മ്മിച്ചുകൊണ്ടും ഇത്രയുംകാലം സ്നേഹിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടും കളമൊഴിയുന്ന സച്ചിന് ഏതൊരു കായിക താരത്തിനും അനുകരിക്കാവുന്ന മാതൃകയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: