മനുഷ്യന്റെ വ്യക്തിത്വത്തെ രൂപീകരിക്കുന്നതിലും ജീവിതഗതിയെ നിര്‍ണയിക്കുന്നതിലും പ്രാര്‍ത്ഥനകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് സ്വാമി ചിദാനന്ദപുരി. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം ഒമ്പതാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനകളെ പരമമായ തത്വവിജ്ഞാനത്തലേക്കുയര്ത്തും പ്രകാരം ചിട്ടപ്പെടുത്താന്‍ ഉപനിഷത്ത് നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനകളിലൂടെ തന്നെ തത്വ വിചാരത്തിലേക്കുയര്ത്തുന്ന പദ്ധതിയും ഉപനിഷദ് നമുക്ക് നല്കുന്നു. ഇങ്ങനെയുള്ള മഹത്വപൂര്‍ണമായ നാല് മന്ത്രങ്ങളാണ് ഈശാവാസ്യോപനിഷത്തിന്റെ അവസാന ഭാഗത്ത് വരുന്നത്. മന്ത്രങ്ങളെ ദിവസവും അഭ്യസിച്ച് കരുത്ത് നേടാന്‍ നാം ശ്രമിക്കേണ്ടതാണ്.
താല്‍ക്കാലിക വിഷയഭോഗങ്ങളുടെ ആകര്ഷണീയതയില്പ്പെട്ടാല് ഒരിക്കലും നമുക്ക് പരമമായ സത്യവിചാരത്തിലേക്കും സത്യസാക്ഷാല്ക്കാരത്തിലേക്കും ഉയരാന്‍ സാധിക്കില്ല. ലൗകിക വിഷയങ്ങളിലുള്ള ഭോഗപരത്വം സത്യസ്വരൂപത്തെ നമ്മില്നിന്നകറ്റുന്നു. ഇതിനുപരി എത്താനാവുമ്പോഴാണ് സത്യദര്ശനത്തിലേക്കുയരാനാകുന്നത്. ഇതിനായുള്ള സങ്കല്പത്തെ ഉറപ്പിക്കാന്‍ ഋഷി നമ്മെ പഠിപ്പിക്കുന്നു. സുവര്ണമയവും അതിനാല്‍ തന്നെ അത്യാകര്‍ഷകവുമായ ഒരാവരണത്തിനാല് സത്യത്തിന്റെ മുഖം മറയ്ക്കപ്പെട്ടിരിക്കുന്നു. സത്യദര്‍ശനത്തിന് തടസമായുള്ള സകല വൃത്തികളെയും നീക്കി എനിക്ക് സത്യദര്‍ശനം അരുളണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ സാധിക്കണമെങ്കില്‍ നാം ജീവിതത്തില്‍ സത്യധര്‍മ്മങ്ങളെ പാലിച്ചിരിക്കണം. മാത്രവുമല്ല ഇന്നലെകളില്‍ വന്നുപോയ തെറ്റുകുറ്റങ്ങളും ചെയ്തുപോയ അപരാധങ്ങളും നല്ലപോലെ വിചാരത്തിന് വിധേയമാക്കി പശ്ചാത്താപത്താല്‍ ഇല്ലാതാക്കാന്‍ സാധിക്കണം. ഇപ്രകാരം പ്രായോഗികമായ പ്രാര്‍ത്ഥനകളെ ചെയ്ത് ചിത്തശുദ്ധിയെ നേടുന്നതിലൂടെ മനുഷ്യന് സദ്ഗതി നേടാന്‍ സാധിക്കുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: