മാതാ അമൃതാനന്ദമയീ ദേവിയെക്കുറിച്ച് നോവലിസ്റ്റ് പി.വത്സല ലേഖനം എഴുതിയതില്‍ പ്രതിഷേധിച്ച് അവരുടെ ഒരു പുസ്തകത്തിന് എഴുതിയ അവതാരിക പുരോഗമന കലാസാഹിത്യസംഘടനയുടെ നേതാവ് പിന്‍വലിച്ചു. സിറിയ രാസായുധം പിന്‍വലിച്ചതിനുശേഷം ലോകം ഉറ്റുനോക്കിയ ഒരു പിന്‍വലിക്കലായിരുന്നു ഇത്. ഔപചാരിക ഫെമിനിസ്റ്റുകള്‍ക്ക് പോലും ഇല്ലാത്ത സ്ത്രീസ്വത്വബോധം ‘അമ്മ’ യില്‍ കണ്ടെത്തുന്നതായും ആള് ദൈവം എന്ന പദപ്രയോഗം ഭാഷയെ അപമാനിക്കലാണെന്നും നോവലിസ്റ്റ് പ്രതികരിക്കുകയുണ്ടായി.
ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് എങ്ങനെ ആള്‍ദൈവം എന്നൊരു പദം പ്രയോഗിക്കാന്‍ കഴിയുമെന്ന് പുകസക്കാര്ക്ക് മാത്രമേ അറിയൂ. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ തകര്‍ന്നുപോയ പള്ളികള്‍ പണിതു നല്കി മതേതരമായ മാതൃക അമ്മ കാട്ടി. അന്യമതസ്ഥരുടെ ആരാധനാലയം പണിയാന്‍ മദര്‍ തെരേസയുടെ മതം അനുവദിക്കുമോ? പാര്‍ട്ടി ദൈവങ്ങളായ യൂസഫലി, ഫാരീസ് അബൂബേക്കര്‍, ലോട്ടറി മാര്ട്ടിന്, തച്ചങ്കരി, മമ്മൂട്ടി എന്നിവരെപ്പറ്റി ലേഖനമെഴുതണമെന്ന നിര്‍ദ്ദേശമാണ് പുകസ വിലക്കിന്റെ വരികള്‍ക്കിടയില്‍ തെളിയുന്നത്.
പി.വത്സലയ്ക്കു നേരെയുള്ള പുകസ വിലക്ക് പോലെയുള്ള സാംസ്കാരിക രംഗത്തെ ഗുണ്ടാത്മക ഇടപെടലുകള്‍ മാര്‍ക്സിസ്റ്റ് പാരമ്പര്യത്തിലുള്ളതാണ്. ആലങ്കോട് ലീലാകൃഷ്ണ്‍ തന്റെ ഒരു അനുഭവം ‘വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. “എണ്‍പതുകളുടെ ഒടുവില്‍ ഞാന്‍ കലാകൗമുദിയില്‍ പൂമുള്ളി ആറാം തമ്പുരാനെക്കുറിച്ച് ഒരു ലേഖനമെഴുതി. അക്കാലത്ത് ഒരു മാര്‍ക്സിസ്റ്റ് ബുദ്ധിജീവി എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ‘കാല്‍ക്കാശിന് വിവരമില്ലാത്ത ഫ്യൂഡല്‍ പൂമുള്ളിത്തമ്പുരാനെ അറിവിന്റെ തമ്പുരാനാക്കുന്ന ഈ പണി ജേര്‍ണലിസമല്ല, ജീര്‍ണലിസമാണ്. അദ്ദേഹത്തോട് കുറച്ച് കയര്‍ത്തു പറയേണ്ടിവന്നു. നിങ്ങള്‍ക്കറിവുള്ള മാര്‍ക്സിസത്തില്‍ നിങ്ങളെ കടന്ന അറിവ് തമ്പുരാനുണ്ട്. തമ്പുരാനറിയുന്ന മറ്റൊരു വിഷയത്തിലും നിങ്ങള്‍ക്ക് അറിവുമില്ല.”
പുകസയുടെ ജൂബിലി പ്രമാണിച്ച് കവി പ്രഭാവര്‍മ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കുന്നത് നോക്കുക- “അധിനിവേശ ഭാവുകത്വത്തിന്റെ കാര്‍പറ്റ് ബോംബിങ്ങില്‍ വികസ്വര രാഷ്ട്രങ്ങളുടെ സാംസ്കാരിക സത്തകളും ഭാവുകത്വ സമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍നിന്ന് ചോര്‍ത്തിയെടുത്താല്‍ സാമ്രാജ്യത്വത്തിന് എളുപ്പമാകും.” എങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ ചെന്ന് മലയാളത്തില്‍ സംസാരിച്ച് ഭാഷാഭിമാനം ഉയര്‍ത്തിപ്പിടിച്ച അമ്മയല്ലേ അധിനിവേശവിരുദ്ധതയുടെ ശക്തമായ പ്രതീകം!
വയലാര്‍ അവാര്‍ഡ് നേടിയ പ്രഭാവര്മയെപ്പറ്റി. പാര്‍ട്ടി പത്രത്തിന്റെ ആറാം പേജില്‍ (5.10.13) വന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ കാണുക. “1975 ഒക്ടോബര്‍ 27 ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന് വയലാര്‍ രാമവര്‍മ എത്തിയപ്പോള്‍ അന്ന് പരുമല കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥി പ്രഭാവര്‍മ കാണാന്‍ ചെന്നു. രാജകുടുംബത്തില്‍ പിന്നെ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് വര്മയെന്നറിഞ്ഞപ്പോള് വയലാര്‍ ഇങ്ങനെ ഒരു കവിത കുറിച്ചു നല്കി.
“പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ്
തെണ്ടാതിരിക്കട്ടെ നാളെയീ ക്ഷത്രിയന്”
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു തുടങ്ങിയ വിപ്ലവ ഗാനങ്ങളെഴുതിയ കവി ജാതി നോക്കി കവിത കുറിച്ചു എന്നുപറയുമ്പോള്‍ ഒരു മുഖം മൂടി കൂടി അഴിഞ്ഞുവീഴുന്നു. ഇന്ന് ഒരു ചുവന്ന ലേബലിനുള്ളില്‍ ചുരുങ്ങി പോകില്ലായിരുന്നു ഈ ശ്യാമമാധവകാരന്, അന്ന് വയലാര്‍ ഇങ്ങനെ കുറിച്ചിരുന്നെങ്കില്
“പണ്ടേ തുരുമ്പിച്ച പൊന്നരിവാളുമായ്
തെണ്ടാതിരിക്കട്ടെ നാളെയീ ബാലകന്”
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: