തിരുവനന്തപുരം: സോളാര്‍ കേസിലെ കഴിഞ്ഞദിവസത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീതിന്യായവ്യവസ്ഥയെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വേഷണസംഘത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച പരാതി തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതാണ്. ഹര്‍ജിയിലെ കക്ഷികളാരും ഉന്നയിക്കാത്തതും കോടതിയുടെ പരിഗണനയില്‍ പോലും വരാത്തതുമായ കാര്യങ്ങള്‍ വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. തട്ടിപ്പിന് പണം നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി പ്രേരിപ്പിച്ചാല്‍ എന്താണ് കുറ്റം എന്നാണ് വിധിയിലെ ചോദ്യം. പ്രഹസനമായിട്ടാണെങ്കില് പോലും, നടപടിക്രമം അനുസരിച്ച് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും സി സി ടിവി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യാന്‍ അന്വേഷണസംഘം നിര്‍ബന്ധിതമായിത്തീര്‍ന്നു. ഈ വിവരം എജി കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല എന്നാണ് കോടതി പറയുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന 33 കേസുകളില്‍ അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പ്രതികള്‍ക്ക് അനുകൂലമായി ഇടപെടുന്നതിനും മജിസ്ട്രേറ്റ് കോടതികളിലെ വിചാരണപ്രക്രിയയെ പ്രഹസനമാക്കുന്നതിനും ഈ വിധി സഹായിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: