മട്ടാഞ്ചേരി: കേരളത്തില്‍ തീവണ്ടിയാത്രക്കാരുടെ എണ്ണം കുറവാണെന്നുള്ള പ്രചാരണം സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തിനായുള്ള പ്രത്യേക സോണും നിലവിലുളള തീവണ്ടികളുടെ സജ്ജീകരണങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതിയ തീവണ്ടികള്‍ അനുവദിക്കല്‍, അടിസ്ഥാന സൗകര്യവികസനം, വൈദ്യുതീകരണം, ആധുനികവത്കരണം തുടങ്ങി ഒട്ടേറെ പരിപാടികള്‍ക്ക് റെയില്‍വേയുടെ പ്രഖ്യാപനം തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യാപാരി-ജനകീയ മുഖാമുഖത്തിലാണ് ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ റെയില്‍വേയുടെ പുതിയ ‘കണ്ടെത്തല്‍’ വെളിപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തിലെ കുറവുകള്‍ മൂലം കേരളത്തിലോടുന്ന തീവണ്ടികളില്‍ ഏറെയും സീറ്റുകളും ബെര്‍ത്തുകളും ഒഴിഞ്ഞുകിടക്കുകയാണെന്നാണ് അഗര്‍വാള്‍ പറഞ്ഞത്.
അയല്സംസ്ഥാനങ്ങളിലെത്തുമ്പോഴാണ് ഇവയില്‍ യാത്രക്കാരെ ലഭിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര-ഹ്രസ്വദൂര-പാസഞ്ചര്‍ വിഭാഗങ്ങളിലായി 100 ഓളം യാത്രാതീവണ്ടികളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരള റെയില്‍വേ മേഖല 14 കോടിയോളം രൂപയുടെ ലാഭം നേടിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പരസ്യം, സേവനം തുടങ്ങി ഇതര മേഖലകളില്‍ നിന്നുള്ള നേട്ടം മൂലമാണെന്നാണ് അഗര്‍വാള്‍ പ്രതികരിച്ചത്.
സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വന്‍ തിരിച്ചടിക്ക് റെയില്‍വേ ഉദ്യോഗസ്ഥരുടെ നീക്കം വഴിയൊരുക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. റെയില്യാത്രക്കാര്ക്ക് ടിക്കറ്റ് റിസര്‍വേഷന്‍ ലഭ്യത കുറയുകയും സ്വകാര്യഏജന്റുമാര്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതിലൂടെ ടിക്കറ്റിന് വന്‍ നിരക്കും കരിഞ്ചന്തയ്ക്ക് വഴിയൊരുക്കലുമുണ്ടാകും. മാത്രമല്ല ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ് പട്ടികയിലുള്ളവര്‍ക്ക് പോലും യാത്രക്കാരില്ലാതെ ഓടുന്ന തീവണ്ടികളില്‍ സീറ്റുകളും ബെര്‍ത്തും അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. ബസ്നിരക്കിനെക്കാള് കുറഞ്ഞ നിരക്കിലുള്ള തീവണ്ടിനിരക്കുകള് കൂടുതല്‍ ജനങ്ങളെ തീവണ്ടിയാത്രക്കാരായി മാറ്റുമ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ‘എണ്ണക്കുറവി’ന്റെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചരക്ക് ഗതാഗതത്തിലും യാത്രക്കാരിലുമുണ്ടാകുന്ന കുറവ് മൂലം കേരളത്തിലെ തീവണ്ടി സംവിധാനം നഷ്ടമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥരെന്ന് ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
കേരളത്തില്‍ റെയില്‍വേ യാത്രക്കാരുടെ എണ്ണം കുറവാണെന്ന റീജനല്‍ മാനേജരുടെ അഭിപ്രായം ശുദ്ധ നുണയാണെന്ന് ബിജെപി പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ് പറഞ്ഞു. സ്വകാര്യവത്കരിച്ചും ഓണ്‍ലൈന്‍ ആക്കിയും റെയില്‍വേ നഷ്ടം പെരുപ്പിക്കുകയാണ്. ഭാരതദര്‍ശന്‍ യാത്രയ്ക്ക് ഐആര്‍സിടിസി മൂന്നിരട്ടി തുകയാണ് ഈടാക്കുന്നത്. റെയില്‍വെയിലെ ചില ഉദ്യോഗസ്ഥര്‍ മലയാളികളെ ചതിക്കുകയാണിതിലൂടെ ചെയ്യുന്നതെന്ന് ഗോപിനാഥ് ആരോപിച്ചു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: