ആലപ്പുഴ: സംസ്ഥാനത്ത് ശിശുവ്യാപാര റാക്കറ്റ് ശക്തമാകുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി ആശുപത്രികളില്‍ ഏജന്റുമാരുടെ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍, എന്നിവര്‍ക്കു പുറമെ ചില ആശുപത്രി ഉടമകളും പ്രവര്‍ത്തിക്കുന്നതായി സൂചന.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതികള്‍ കാര്യക്ഷമമല്ലാത്തതും ശിശുവ്യാപാര റാക്കറ്റിന് പ്രോത്സാഹനമായി. കുട്ടികളെ ദത്തെടുക്കുന്നതിനുള്ള 1,473 അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ശിശുക്ഷേമ സമിതികളിലുള്ളത്. എന്നാല്‍ 53 കുഞ്ഞുങ്ങള്‍ മാത്രമാണ് ശിശുക്ഷേമ സമിതികളിലുള്ളത്.
ചോരക്കുഞ്ഞുങ്ങളെയാണ് വ്യാപാരം നടത്തുന്നത്. ഇതില്‍ വെളുത്ത കുട്ടികള്‍ക്കാണ് ഏറെ ഡിമാന്റ്. ഒരു കുട്ടിക്ക് 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് വില. പലപ്പോഴും ഏജന്റുമാര്‍ അമ്മമാര്‍ക്ക് പണം നല്‍കാതെ തുക തട്ടിയെടുക്കുകയാണ് പതിവ്. ഇത് സംബന്ധിച്ച് പരാതി നല്കാന് കഴിയാത്തതിനാല്‍ ഇത് മുതലെടുക്കുകയാണ് ഏജന്റുമാര്‍. ദത്തെടുക്കലിന് സ്വീകാര്യത ഏറിയതോടെയാണ് വ്യാപാരത്തിന് റാക്കറ്റുകള്‍ തമ്മില്‍ മത്സരമായത്. കുട്ടികളെ ആവശ്യത്തിന് കിട്ടാതായതിനെ തുടര്‍ന്ന് കറുത്ത കുട്ടികള്‍ക്ക് ഡിമാന്റായി. എന്നാല്‍ കറുത്ത കുഞ്ഞുങ്ങളെ ഭിക്ഷാടന ലോബിക്ക് കൈമാറുകയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ഉന്നതകുലജാതരായ കുടുംബത്തിലെ കുട്ടികള്‍ക്കാണ് ഏറെ പ്രിയം. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉന്നത കുടുംബങ്ങളിലുണ്ടായ അവിഹിത ഗര്‍ഭത്തിന് ആരും അറിയാതെ പ്രസവത്തിനുള്ള സൗകര്യവും ഒരുക്കിക്കൊടുത്ത് വീട്ടുകാരെ സഹായിക്കാനും റാക്കറ്റിന് വന്‍ സംവിധാനമാണ് നിലവിലുള്ളത്. രഹസ്യമായി പ്രസവം നടത്തി കൊടുക്കുന്നതിന് വീട്ടുകാരില്‍ നിന്നും രണ്ട് ലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെ പണം ഈടാക്കിയ റാക്കറ്റുകളുമുണ്ട്.
ആവശ്യത്തിന് കുട്ടികളെ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ദാരിദ്ര്യം മുതലെടുത്ത് കുഞ്ഞുങ്ങളെയും വിലയ്ക്ക് വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് റാക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളില്‍ ഇത്തരത്തില്‍ വില്പന നടന്നതായും വിവരമുണ്ട്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: