പന്തളം: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളത്തെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്ന് ദേവസ്വം-ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വലിയകോയിക്കല്‍ ക്ഷേത്രം ദേവസ്വം ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, എരുമേലി എന്നീ സ്ഥലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ തീര്‍ത്ഥാടനക്കാലത്ത് പന്തളം മണികണ്ഠന് ആല്‍ത്തറ ജംഗ്ഷന് സമീപം അയ്യപ്പന്മാര്ക്ക് എം.സി റോഡ് കുറുകെ കടക്കുന്നതിന് ് താത്ക്കാലിക ഫ്ലൈഓവര്‍ നിര്‍മ്മിക്കും. പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡ് ഇതിനുള്ള നടപടി സ്വീകരിക്കും. സ്ഥിരം ഫ്ലൈഓവര്‍ നിര്‍മിക്കുന്ന കാര്യം ആലോചിക്കും.
ശബരിമല അനുബന്ധ റോഡുകളുടെ നവീകരണത്തിനായി 153 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ശബരിമലയെയും പമ്പാ നദിയെയും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ 21 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. അടുത്ത തീര്ത്ഥാടനക്കാലത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ആരോഗ്യ വകുപ്പ് 15 കോടി രൂപ ചെലവഴിച്ച് പമ്പയില്‍ നിര്‍മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ ആദ്യ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. രണ്ടാം നില കൂടി തീര്‍ത്ഥാടന കാലത്തുതന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. ആശുപത്രിയുടെ പ്രവര്‍ത്തനം ഈ തീര്‍ത്ഥാടന സീസണില്‍ തുടങ്ങും. സ്വാമി അയ്യപ്പന് റോഡ് 5.5 കോടി രൂപ ചെലവഴിച്ച് നവീകരിക്കും. മരക്കൂട്ടത്തെ അടിപ്പാതയുടെ നിര്‍മ്മാണവും മാളികപ്പുറത്തെ മേല്‍പ്പാലത്തിന്റെ നിര്‍മാണവും നടക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് രണ്ട് അന്നദാന മണ്ഡപങ്ങളുടെ നിര്‍മാണം ആരംഭിച്ചു. ഇതിന്റെ ഒന്നാം നില ഈ തീര്‍ത്ഥാടന കാലത്ത് പൂര്‍ത്തീകരിക്കും. തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ 24ന് പമ്പയില്‍ മുഖ്യമന്ത്രി വിലയിരുത്തും. ഈ ദിവസം പമ്പ-സന്നിധാനം സമാന്തര പൈപ്പ് ലൈനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എംപി, അഡ്വ. കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍, ബോര്‍ഡ് അംഗം പി.കെ.കുമാരന്, കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി രാജരാജവര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: