കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളത്തിലെ പൊതുമരാമത്ത് വിഭാഗത്തിലെ നിരവധി ജീവനക്കാര്‍ ജോലിയൊന്നും ചെയ്യാതെ ശമ്പളം പറ്റുന്നു. പൊതുമരാമത്ത് വകുപ്പില്‍ ഐടിഐ യോഗ്യതയുള്ള നൂറിലേറെ ജീവനക്കാരാണ് കാര്യമായ ഒരു ജോലിയുമില്ലാതെ ശമ്പളം പറ്റുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ കടുംപിടുത്തവും നിസ്സാരമായ ലാഭക്കൊതിയും കൊണ്ട് സംസ്ഥാന സര്‍ക്കാറിനുണ്ടാകുന്നത് ഭീമമായ നഷ്ടമാണ്.
അബോളിഷ്ഡ് കാറ്റഗറിയില്‍പ്പെട്ട ഇവരെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മാസം തോറും ലക്ഷങ്ങളാണ് ചെലവാകുന്നത്. നേരത്തെ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, ഡീസല്‍ മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കപ്പെട്ട ഇവര്‍ക്ക് പുതിയ സംവിധാനപ്രകാരം ജോലി ഒന്നുംതന്നെയില്ല. റോഡ് റോളര്‍ ക്ലീനര്‍ പോസ്റ്റില്‍ നിയമിക്കപ്പെട്ടവര്ക്കാവട്ടെ വകുപ്പിന് റോഡ് റോളര്‍ തന്നെയില്ലാത്ത സ്ഥിതിയില്‍ വെറുതെയിരുന്ന് ശമ്പളം വാങ്ങേണ്ട സ്ഥിതിയാണ്. വകുപ്പിലെ മറ്റ് ജീവനക്കാര്‍ ഇവരെ സൈറ്റുകളിലും മറ്റും ഒപ്പം കൂട്ടി നേരംകൊല്ലുകയാണ് ചെയ്യുന്നത്.
ഇവരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. 13334/സി2/2010 ഓര്‍ഡര്‍ പ്രകാരം 2011 ആഗസ്റ്റ് 26 ന് സെക്രട്ടറി തലത്തില്‍ നടന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യവകുപ്പിന്റെ അനുമതിയോടെ ഇവരെ മറ്റ് വകുപ്പുകളില്‍ നിയമിക്കാമെന്ന് ധാരണയായിരുന്നു. പി.ഡബ്ല്യു.ഡി ഇതിന് എന്‍ഒസി നല്‍കുകയും ചെയ്തു. എന്നാല്‍ ടെക്നിക്കല്‍ യോഗ്യതയുള്ള നൂറിലേറെ ജീവനക്കാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ പെട്ടെന്ന് നിയമിക്കപ്പെട്ടാല്‍ തങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയ വകുപ്പിലെ ചില താപ്പാനകള്‍ ഗൂഡതന്ത്രങ്ങളിലൂടെ പ്രസ്തുത നീക്കത്തിന് തടയിടുകയായിരുന്നുവെന്നാണ് സൂചന. യോഗ്യതയുള്ള ജീവനക്കാരെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുമായിരുന്നിട്ടും ചിലരുടെ സ്വാര്‍ത്ഥ താത്പര്യം കാരണം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ആ നീക്കത്തിന് തടയിട്ടവര്ക്ക് പിന്നില്‍ വന്‍ ഗൂഡോലോചന നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതല ഏറ്റെടുത്തതോടെ വകുപ്പിലെ ജീവനക്കാര്‍ക്ക് പിടിപ്പത് പണിയാണ്. രാവും പകലും ജോലിയെടുത്താലും ഉത്തരവാദിത്തങ്ങള്‍ തീരുന്നില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സ്ഥിതി മറികടക്കാനായി മോട്ടോര്‍ വാഹന വകുപ്പില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. എംപ്ലോയ്മെന്റ് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിയില്ലാത്ത ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയാണെങ്കില്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: