തിരുവനന്തപുരം: താല്‍ച്ചറില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിഹിതം പൂര്‍ണമായും ലഭിക്കാത്തതിനാല്‍ ഏര്‍പ്പെടുത്തിയ വൈദ്യുതിനിയന്ത്രണം ഇന്നലെയും തുടര്‍ന്നു. വടക്കന്‍ കേരളത്തിലാണ് അരമണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. താല്‍ച്ചര്‍ പ്രശ്നം പരിഹരിക്കപ്പെടുകയോ സീമാന്ധ്രയിലെ സമരം അവസാനിക്കുകയോ ചെയ്തില്ലെങ്കില്‍ ഇന്നും അര മണിക്കൂര്‍ നിയന്ത്രണമുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
കര്‍ണാടകയില്‍ കൂര്‍ഗിനടുത്ത് കടകൊല്ലയില് വൈദ്യുതി ലൈന്‍ പൊട്ടിയതാണ് ഇന്നലെ രാത്രി ഷൊര്‍ണൂര്‍ മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കിയത്. അറ്റകുറ്റപണികള്‍ രാത്രി വൈകിയും പൂര്‍ത്തിയായിട്ടില്ല. കനത്ത തിരിച്ചടിയായി സതേണ്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പും കഴിഞ്ഞ ദിവസം വൈദ്യുതി ബോര്‍ഡിന് ലഭിച്ചു. സീമാന്ധ്രയിലെ പ്രശ്നങ്ങള്‍ രൂക്ഷമാണെന്നും വൈദ്യുതി നിലയങ്ങളില്‍ ഉപരോധം നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ആന്ധ്രയിലാണ് രാമഗുണ്ഡം വൈദ്യുതി നിലയം. 240 മെഗാവാട്ടാണ് ഇവിടെ നിന്നും ഒരു ദിവസം കേരളത്തിന് ലഭിക്കുന്നത്. ഇന്നലെ 166 മെഗാവാട്ട് മാത്രമാണ് ലഭിച്ചത്. ഒറീസയിലെ താല്ച്ചറിയില് നിന്നുള്ള വൈദ്യുതി സംസ്ഥാനത്തേക്കെത്തിക്കുന്നത് ആന്ധ്ര വഴിയാണ്. ആന്ധ്രയില്‍ പ്രശ്നങ്ങള്‍ തുടരുകയാണെങ്കില്‍ ഈ വഴിയുള്ള വൈദ്യുതി ലഭ്യത കുറയും. ഇത് വരും ദിവസങ്ങളില്‍ പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: